ഇളകൊളളൂർ : പഞ്ചാക്ഷരീ മന്ത്രങ്ങൾ അലയടിച്ച ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഇളകൊള്ളൂർ മഹാദേവർ ക്ഷേത്രത്തിൽ അതിരാത്രത്തിന് തിരിതെളിഞ്ഞു. യാഗം 11 ദിവസം നീണ്ടുനിൽക്കും. 41 വൈദികർ പങ്കെടുക്കുന്ന യാഗം ആധുനിക കാലത്തെ മദ്ധ്യ ദക്ഷിണ കേരളത്തിലെ വലിയ യാഗമായി കരുതപ്പെടുന്നു. നിരവധി വിശ്വാസികളാണ് ഇന്നലെ യാഗാരംഭം കാണുന്നതിനായി എത്തിയത്. ഇന്നലെ വൈകിട്ട് ആറിന് ശേഷമുള്ള ശുഭ മുഹൂർത്തത്തിൽ വൈദികർ ഒരുമിച്ച് യാഗവിളക്കിലേക്ക് അഗ്നി പകർന്നാണ് അതിരാത്രത്തിന് തുടക്കമായത്. തുടർന്ന് സാംസ്കാരിക സമ്മേളനം നടന്നു. കേസരി പത്രാധിപർ എൻ.ആർ.മധു യാഗങ്ങളുടെ പ്രസക്തി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. എൻ.ജി.ഉണ്ണികൃഷ്ണൻ ഇടപ്പാവൂർ അദ്ധ്യക്ഷതവഹിച്ചു. സർവശുദ്ധിക്കായി പവിത്രേഷ്ടിയും സായമഗ്നിഹോത്രവും രാത്രി വൈകിനടന്നു. ആരംഭം സോമയാഗത്തിലാണ്. 6 ദിവസം അത് തുടരും. തുടർന്ന് സംപൂർണ അതിരാത്രയാഗത്തിലേക്ക് കടക്കും. മേയ് ഒന്നിന് വൈകിട്ട് മൂന്നിന് പൂർണാഹുതി നടക്കും. ഡോ.ഗണേഷ് ജോഗ്ലേക്കർ ആണ് അതിരാത്രത്തിന്റെ മുഖ്യആചാര്യൻ. മഹായാഗത്തിൽ പങ്കെടുക്കുന്നതിനും വഴിപാടുകൾ കഴിക്കുന്നതിനും ഭക്തർക്ക് അവസരമൊരുക്കിയിട്ടുണ്ട്. യാഗാർച്ചന, കളത്ര മന്ത്രാർച്ചന, പ്രവർഗ്യം, സൗമ്യം, ഏകദിന യാഗം, ത്രിദിന യാഗം, പഞ്ചദിന യാഗം, സപ്തദിന യാഗം, സമ്പൂർണ യാഗം എന്നിങ്ങനെ പൂജകൾ അർപ്പിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |