ടെലിവിഷൻ ഷോ 'ബിഗ് ബോസുമായി' ബന്ധപ്പെട്ടുള്ള അഖിൽ മാരാറുടെ വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പരിപാടിയുമായി ബന്ധപ്പെട്ട് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ചില കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ മത്സരാർത്ഥിയും ഗായികയും നടിയുമായ മനീഷ. സ്ത്രീകളെ മോശമായി ഉപയോഗിച്ചുവെന്നടക്കമുള്ള ഗുരുതരമായ ആരോപണങ്ങളായിരുന്നു അഖിൽ ഉന്നയിച്ചത്. പിന്നാലെ ഡോ. റോബിൻ അടക്കമുള്ളവർ പ്രതികരണവുമായെത്തിയിരുന്നു.
'ഇപ്പോഴത്തെ ബിഗ് ബോസ് കാണാറൊക്കെയുണ്ട്. അങ്ങനെ സ്ഥിരമായി ഇരുന്ന് കാണാറൊന്നുമില്ല. സത്യം പറഞ്ഞാൽ ബിഗ് ബോസിൽ പങ്കെടുക്കുന്നതിന് മുമ്പ് ആ ഷോ ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല.
അഖിലിന്റെയും റോബിന്റെയുമൊക്കെ വീഡിയോ ഞാൻ കണ്ടിരുന്നു. ടോക്സിസിറ്റി എന്നതാണ് ഈ ഷോയുടെ കണ്ടന്റ്. ഓരോ പരിപാടിക്കും ഓരോ കണ്ടന്റാണ്. അല്ലാതെന്താ? അത് കാണാൻ വേണ്ടിയല്ലേ പ്രേക്ഷകർ ഇരിക്കുന്നത്. സീസൺ 5ലെ ആൾക്കാരാണ് ഞങ്ങൾ. മരവാഴകളും നന്മമരവുമൊക്കെ ആയി ആൾക്കാർ ഞങ്ങളെ ചിത്രീകരിച്ചു. സൗഹൃദവും ബന്ധങ്ങളുടെ വാല്യൂവും നൽകാൻ ശ്രമിച്ചപ്പോൾ ഞങ്ങളെ മരവാഴയും നന്മമരവുമാക്കി. ഇപ്പോൾ എല്ലാവരും ഫൈറ്റ് ചെയ്തപ്പോൾ ഓപ്പോസിറ്റായി. അമ്മയെ തല്ലിയാലും രണ്ട് വശമുണ്ടെന്ന് പറയും. എന്ത് കൊടുത്താലും അതിനെ സപ്പോർട്ട് ചെയ്യുന്നവരും ഓപ്പോസിറ്റ് ചെയ്യുന്നവരുമുണ്ടാകും.
കുടുബം എല്ലാവരും ഒന്നിച്ചിരുന്ന്, കുട്ടികളെയൊക്കെ ഇരുത്തി കാണാൻ പറ്റിയ ഷോ ആയിട്ട് സീസൺ 6 എനിക്ക് ഫീൽ ചെയ്യുന്നില്ല.മത്സരാർത്ഥികളുടെ പെരുമാറ്റമാണ് അതിന് കാരണം. അങ്ങോട്ടുമിങ്ങോട്ടും അവർ സംബോധന ചെയ്യുന്ന വാക്കുകളും അവരുടെ ആക്ഷൻസൊക്കെ... ഇതൊക്കെ വീട്ടിൽ നിന്ന് പഠിച്ചിട്ട് വന്നതാണോയെന്ന തോന്നൽ ഉണ്ടാകും.
ഞാനുൾപ്പെടുന്ന മത്സരാർത്ഥികളായ സ്ത്രീകളെ കംപ്ലീറ്റായി ബാധിക്കുന്ന കാര്യങ്ങളാണ് അഖിൽ മാരാർ പറഞ്ഞത്. അതിന് വിശദീകരണം കൊടുത്തുകൊണ്ട് അഖിൽ മാരാർ രണ്ടാമതൊരു വീഡിയോ ഇട്ടു. എല്ലാവരെയും ഉദ്ദേശിച്ചിട്ടില്ല, ചില ആൾക്കാരെയാണെന്ന്. ചില ആൾക്കാരാണെങ്കിലും ഒരാളുടെ പേര് പറയാത്തിടത്തോളം കാലം എല്ലാവരുടെയും മുഖത്തേക്ക് ഒരു ചൂണ്ടുവിരൽ ഉയർന്നുനിൽക്കും. ഇതു പറയാൻ ധൈര്യമുണ്ടെങ്കിൽ, പേര് പറയാൻ എന്താ ധൈര്യക്കുറവ്. ഇപ്പോൾ അഭിനയരംഗത്ത് നല്ല ആൾക്കാരും മോശ ആൾക്കാരുമുണ്ട്. പത്ത് പേരിൽ ഒരാൾ മോശമായാൽ പത്ത് പേരെയും അത് ബാധിക്കും. ആരാണെന്ന് വച്ചാൽ അവരുടെ പേര് പറയണം. എനിക്ക് പേഴ്സണലി അങ്ങനെയൊരു ഫീൽ ഉണ്ടായിട്ടില്ല. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ ബിഗ് ബോസിനകത്ത് എനിക്ക് കിട്ടേണ്ട ബഹുമാനം കിട്ടിയിട്ടില്ല. പറയാൻ കാരണമെന്താണെന്നുവച്ചാൽ എന്റെ പ്രതിഫലം വളരെ കുറവായിരുന്നു. എന്നേക്കാൾ വളരെ ജൂനിയറായിട്ടുള്ള, എക്സ്പീരിയൻസ് വളരെവളരെ കുറവായ ആൾക്കാർക്ക് പോലും എന്നേക്കാളും രണ്ടിരട്ടി തുക കിട്ടിയിട്ടുണ്ട്. നമ്മളിതൊക്കെ അറിയുമല്ലോ. അതെന്നെ വളരെ വേദനിപ്പിച്ചിട്ടുണ്ട്. ഇത്രയും അറിയുന്നവർ നമുക്ക് ഇത്ര വാല്യു അല്ലേ തന്നുള്ളൂ എന്നായിരുന്നു വിഷമം. പിന്നെ 36ാം എപ്പിസോഡിൽ എന്റേത് അൺഫെയർ എവിക്ഷൻ ആയിരുന്നു. ഞാൻ നൂറ് ദിവസം നിന്ന് കപ്പ് വാങ്ങുമെന്നൊന്നുമല്ല. പക്ഷേ 50 ദിവസം നിൽക്കാനുള്ള കപ്പാസിറ്റി മനീഷ എന്ന മത്സരാർത്ഥിക്ക് അവിടെയുണ്ടായിരുന്നു.
അഖിൽ മാരാർ പറയുന്നതിൽ എല്ലാം സത്യമുണ്ടെന്ന് ഞാൻ പറയുന്നില്ല. മാരാറിനെതിരെ ശ്രമങ്ങളുണ്ടായിരുന്നിരിക്കാം. അവർക്ക് പേഴ്സണലി ഫേവറബിളായ മത്സരാർത്ഥികളുമുണ്ടായിരിക്കാം. പക്ഷേ ഇത് എനിക്ക് പേഴ്സണലി അറിയാത്തിടത്തോളം കാലം ഞാൻ ഇതിനെപ്പറ്റി സംസാരിക്കുന്നതിൽ അർത്ഥമില്ല. എന്റെ അനുഭവത്തിൽ വന്ന കാര്യങ്ങളല്ലേ എനിക്ക് പറയാൻ പറ്റൂ.
സിബിന്റെ കേസിൽ മാരാർ പറഞ്ഞതിനോട് എനിക്ക് പൂർണമായും യോജിക്കാനാകില്ല. എനിക്ക് വീട്ടിൽ പോകണമെന്ന് സിബിൻ തന്നെ പല തവണ പറഞ്ഞിട്ടുണ്ട്. മോശമായ രീതിയിൽ, പലരെയും ഹരാസ് ചെയ്യുന്ന രീതിയിൽ സിബിൻ കളിച്ചിട്ടുണ്ട്. പിന്നെ മെഡിസിന്റെ കാര്യം. ഒരാൾക്ക് ആവശ്യമില്ലാത്ത മരുന്നുകൾ കൊടുക്കുകയെന്ന് പറഞ്ഞാൽ വലിയൊരു കേസാണ്. അങ്ങനെയൊരു കേസിൽ അവർ ചെന്നുപെടുമോയെന്ന് എനിക്ക് ഡൗട്ടുണ്ട്. സിബിൻ പറഞ്ഞു എന്നാണ് മാരാർ പറഞ്ഞത്. സിബിൻ ഇതുവരെ പറഞ്ഞിട്ടില്ല. ആവശ്യമില്ലാത്തൊരു മരുന്ന് അവന് കൊടുത്തിട്ടുണ്ടെങ്കിൽ അത് തെറ്റ് തന്നെയാണ്. എത്തിക്സ് ഉള്ള ഒരു ഡോക്ടറും അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല. തെളിവുകളുണ്ടെന്നാണ് പറയുന്നത്, തെളിയിക്കട്ടെ.
മോശമായ അനുഭവമൊന്നും ഉണ്ടായിട്ടില്ല. ഒരുപക്ഷേ ഞാൻ വയസത്തിയായതുകൊണ്ടായിരിക്കാം. എല്ലാം ഈ രൂപവും പ്രായവുമൊക്കെ നോക്കിയാണല്ലോ ഒരോരുത്തരും ചൂസ് ചെയ്യുന്നത്. എനിക്കറിഞ്ഞൂട. പിന്നെ ഞാൻ ആ ഒരു ടൈപ്പ് അല്ലെന്ന് എനിക്ക് തന്നെ ഫീൽ ചെയ്തിട്ടുണ്ട്. സമൂഹത്തിൽ ജീവിക്കുന്നിടത്തോളം സമൂഹത്തെ മാനിച്ച് ജീവിക്കണം, പക്ഷേ സമൂഹത്തെ ബോദ്ധ്യപ്പെടുത്തി ജീവിക്കേണ്ട ആവശ്യമില്ല.
ഏത് ഫീൽഡിലാണ് ഇതൊക്കെ നടക്കാത്തത്. എല്ലാ ഫീൽഡിലും ഇതൊക്കെ നടക്കുന്നുണ്ട്. ഒരു കാര്യം ഞാൻ പറയാം, സ്ത്രീകൾ തന്നെയാണ് സ്ത്രീകൾക്ക് ഏറ്റവും വലിയ വിന. അഖിൽ പറഞ്ഞ പല കാര്യങ്ങളും വളരെ കൃത്യമാണ്. പക്ഷേ അതിനൊരു ക്ലാരിറ്റി വേണം. ഞാൻ അടുത്തുതന്നെ കൊടുക്കുമെന്ന് അഖിൽ പറഞ്ഞിട്ടുണ്ട്. കൊടുക്കുന്നതുവരെ നമ്മളെ സംബന്ധിച്ച് വിഷമമാണ്. ആരാണെന്നത് തെളിയണം. ജനങ്ങൾക്കത് ബോദ്ധ്യപ്പെടേണ്ട കാര്യമുണ്ട്. ഇതൊക്കെ നടന്നിട്ടുണ്ടാകുമായിരിക്കാം. കാസ്റ്റിംഗ് കൗച്ചൊക്കെ എല്ലായിടത്തും ഉണ്ട്. എന്നുകരുതി എല്ലായിടത്തും അത് നടക്കണമെന്നില്ലല്ലോ. അഖിൽ മാരാർ പറയുന്നത് തെറ്റാണെന്നോ, സ്ത്രീകളെ മൊത്തം അടച്ച് ആക്ഷേപിച്ചെന്നോ ഞാൻ പറയില്ല. ക്ലാരിറ്റിയുണ്ടായിരിക്കണം.
അഖിലിന് കാര്യങ്ങൾ മുഖത്ത് നോക്കി പറയാനുള്ള ധൈര്യമുണ്ട്. ഇന്ന് അഖിൽ പറഞ്ഞതുകൊണ്ടാണ് കാര്യങ്ങൾ ജനങ്ങളറിഞ്ഞത്. അങ്ങനെ പറയാൻ കാണിച്ച എനർജി ബഹുമാനിക്കണം. ഇതിനെപ്പറ്റി സംസാരിക്കാൻ ധൈര്യമുണ്ടോയെന്ന് നിങ്ങൾ ചോദിച്ചപ്പോൾ ഞാൻ എന്താ പറഞ്ഞത്? എനിക്ക് പേടിയാണെന്ന്. പണ്ട് ഞാൻ എല്ലാം മുഖത്ത് നോക്കി പറയുന്നയാളായിരുന്നു. ഇപ്പോൾ വയസൊക്കെ ആയി. കാലമൊക്കെ മാറിക്കൊണ്ടിരിക്കുന്നു. കുട്ടികളുടെ കാലമാണ്. സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകളും പോസ്റ്റുകളൊക്കെ കാണുമ്പോൾ സത്യാവസ്ഥ തുറന്നുപറയാൻ മടി തോന്നുകയാണ്. കാര്യങ്ങൾ മനസിലാക്കാതെയാണ് പലരും പല കമന്റുകളുമിടുന്നത്.
ബിഗ് ബോസിൽ നിന്നിറങ്ങിയതിന് ശേഷം തനിക്ക് നല്ലൊരു പരിപാടി കിട്ടിയിട്ടില്ലെന്നും മനീഷ വ്യക്തമാക്കി. 'ഇവർ എല്ലാം കൊണ്ടും രക്ഷപ്പെട്ടെന്ന് മറ്റുള്ളവർ വിചാരിക്കും. വെറുതെയാണ്. ബിഗ് ബോസ് എന്ന ബ്രാന്റിന്റെ പ്രശ്നമാകാം. ഇവരെ വിളിച്ചാൽ ഇത്രയധികം പൈസ കൊടുക്കേണ്ടിവരുമെന്ന് കരുതിയായിരിക്കാം. ഒരുപാട് ബുദ്ധിമുട്ടെനിക്കുണ്ട്. തല്ല് കൂടാനും അടികൂടാനും കുറേ പേരുദോഷം കേൾക്കാനും ഒരു പരിപാടിയിൽ പോകുന്നു. കുറച്ച് പൈസ കിട്ടുന്നു. ജനങ്ങളുടെ വിചാരം കെട്ടുകണക്കിന് പൈസ തന്നെന്നാണ്. അല്ല, വളരെ കുറഞ്ഞ പണമാണ് എനിക്ക് കിട്ടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |