SignIn
Kerala Kaumudi Online
Monday, 14 July 2025 1.30 PM IST

അവസാന കാലത്ത് ഓർമ്മ നഷ്‌ടപ്പെട്ട കനകലതയ്‌ക്ക് രണ്ട് നടിമാരെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നു

Increase Font Size Decrease Font Size Print Page
kanakalatha

ഒരു കാലഘട്ടം ചെറുതും വലുതുമായ റോളുകളിലൂടെ മലയാള സിനിമയിലെ സജീവ സാന്നിദ്ധ്യമായിരുന്ന കനകലതയുടെ അവസാനകാലം ദുരിതപൂർണമായിരുന്നു. ഓർമ്മകൾ നഷ്ടപ്പെട്ടു. ഭക്ഷണം കഴിക്കാൻ പോലും മറന്നു. ഇഷ്ടമുള്ള പാട്ടു കേൾക്കുമ്പോൾ മാത്രമാണ് ചുണ്ടിലൊരു മന്ദഹാസം. പിന്നെ ശൂന്യതയിലേക്ക് നോക്കിയിരിക്കും. സിനിമയിലും സീരിയലിലും നിറഞ്ഞു നിന്നിരുന്ന നടി കനകലത മറവിരോഗവും പാർക്കിൻസൺസും ബാധിച്ച് അവശയായിരുന്നു.

2021മുതൽ ഉറക്കക്കുറവുണ്ടായിരുന്നു. 2022 ആഗസ്റ്റിൽ ഡിമൻഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് തിരിച്ചറിഞ്ഞു. എം.ആർ.ഐ സ്‌കാനിൽ തലച്ചോറ് ചുരുങ്ങുകയാണെന്നും കണ്ടെത്തി. ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ആഹാരമാണ് കൊടുത്തിരുന്നത് . ഭാരം 85 കിലോയിൽ നിന്നു ഗണ്യമായി കുറഞ്ഞു.

ഇടയ്ക്ക് ഒപ്പം അഭിനയിച്ച ചില നടീ നടൻമാർ എത്തിയപ്പോൾ അവരെ തിരിച്ചറിഞ്ഞിരുന്നു. സീരിയൽ കണ്ടിരിക്കുമ്പോഴും പരിചയക്കാരായ നടിമാരെ കാണുമ്പോൾ പ്രതികരിക്കും. ബീനയെയും ചിപ്പിയെയും കാണുമ്പോഴും മുഖത്ത് പ്രതികരണമുണ്ടാകുമായിരുന്നു . ചിലപ്പോഴൊക്കെ കരയും. തിരുവനന്തപുരത്ത് വലിയവിളയിൽ വാടകയ്ക്കു താമസിച്ചിരുന്ന കനകലത പിന്നീട് മലയിൻകീഴിൽ വീട് സ്വന്തമാക്കി. ലോക്ക്ഡൗൺ വന്നതോടെ വരുമാനം നിലച്ചിരുന്നു. വായ്പാതിരിച്ചടവ് മുടങ്ങി. സ്വർണം പണയം വച്ച് ലോൺ തീർത്തതിനാൽ ഇപ്പോൾ സ്വന്തമായി വീടെങ്കിലുമുണ്ടെന്ന് സഹോദരി വിജയമ്മ പറഞ്ഞിരുന്നു. 34 വർഷമായി കനകലതയ്ക്കൊപ്പമാണ് ഇവർ. സഹോദരപുത്രൻ അനൂപും കുടുംബവും സഹായത്തിനുണ്ട്.

പൂക്കാലം എന്ന ചിത്രത്തിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്. 'അമ്മ' സംഘടനയുടെ ഇൻഷ്വറൻസ് ഉണ്ടായിരുന്നു. മാസം 5000 രൂപ കൈനീട്ടമായി ലഭിച്ചിരുന്നു. ടെലിവിഷൻ പ്രവർത്തകരുടെ സംഘടനയായ ആത്മയിൽനിന്നു ചെറിയൊരു തുക ലഭിച്ചു. ദൈനംദിന ചെലവുകൾ കഷ്ടിച്ചാണ് മുന്നോട്ടു കൊണ്ടു പോയിരുന്നത്.

'' ഇപ്പോഴത്തെ വീഡിയോ ചിത്രീകരിക്കണം എന്നുപറഞ്ഞ് ചില യു ട്യൂബുകാർ വന്നിരുന്നു. ധനസഹായം കിട്ടുമെന്നാണ് പറഞ്ഞത്. ഇത്രയും അവശനിലയിൽ അവളെ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാൻ ഞങ്ങൾക്ക് താല്പര്യമില്ല. അത് അവളോടു ചെയ്യുന്ന ദ്രോഹമാകും''- അന്ന് വിജയമ്മ പറഞ്ഞതോർക്കുന്നു.ഗ്ലാമറിന്റെ ലോകത്തു നിന്ന് തികച്ചും ഒറ്റപ്പെട്ട് ജീവിത ദുരിതങ്ങൾ താണ്ടി കനകലത യാത്രയായി.

38 വർഷം 360 സിനിമകൾ

മുപ്പത്തിയെട്ടുവർഷത്തിനുള്ളിൽ മലയാളത്തിലും തമിഴിലുമായി 360ലേറെ സിനിമകളിൽ അഭിനയിച്ച താരമാണ് കനകലത. മിനിസ്‌ക്രീനിലും തിളങ്ങി.

അമച്വർ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. 'ഉണർത്തുപാട്ട്' ആയിരുന്നു ആദ്യ സിനിമ. അത് റിലീസായില്ല. 'ചില്ല്' എന്ന സിനിമയിലൂടെയാണ് വെള്ളിത്തിര കണ്ടത്. 22-ാം വയസിൽ പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും പതിനാറു വർഷത്തിനുശേഷം വേർപിരിഞ്ഞു. കുട്ടികളില്ല.

TAGS: KANAKALATHA, ACTRESS KANAKALATHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.