തൃശൂർ: വ്യാജവാറ്റും വ്യാജമദ്യ വിൽപ്പനയും തടയാൻ ലക്ഷ്യമിട്ടുള്ള ജനകീയ കമ്മിറ്റികൾ കാര്യക്ഷമമല്ലെന്ന് ആക്ഷേപം. ഇതേത്തുടർന്ന് മലയോര മേഖകളിൽ വ്യാജവാറ്റും വ്യാജമദ്യ വിൽപ്പനയും പെരുകിയെന്ന് കള്ള് വ്യവസായ തൊഴിലാളികൾ. അനുവദനീയമായ അളവിലധികം ലഹരി കലർന്ന അരിഷ്ടം വിൽപ്പനയും തകൃതിയാണത്രേ. ഇവ പെട്ടിക്കടകളിൽ പോലും ലഭ്യമാണ്.
ചാലക്കുടി, മലക്കപ്പാറ, പീച്ചി തുടങ്ങിയ സ്ഥലങ്ങളിൽ വ്യാജമദ്യവും വാറ്റും ആസവങ്ങളും വിൽക്കുന്നുണ്ട്. കള്ള് ലിറ്ററിന് നൂറു രൂപയുള്ളപ്പോൾ കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന ഇവയ്ക്ക് നല്ല ഡിമാൻഡാണ്. എക്‌സൈസ് ലൈസൻസുള്ളവർ മാനദണ്ഡം മറികടന്നാണ് വിൽപ്പന നടത്തുന്നത്. റെയ്ഡിൽ വാറ്റും വാഷുമൊക്കെ പിടിച്ചെടുത്ത് നശിപ്പിച്ചിരുന്ന എക്സൈസ് ഇപ്പോൾ സജീവമല്ലെന്നാണ് ആരോപണം.
വ്യാജവാറ്റ് നടക്കുന്ന സ്ഥലങ്ങളെപ്പറ്റി വിവരം നൽകാനും മറ്റും ജനകീയ കമ്മിറ്റികൾ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ കൃത്യമായി യോഗം ചേർന്ന് നടപടികളെടുക്കുന്നില്ല. പഞ്ചായത്ത്, സർക്കിൾ, ജില്ലാതലങ്ങളിൽ, എക്‌സൈസ് ഉദ്യോഗസ്ഥരും ജനങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികളും അടങ്ങുന്ന കമ്മിറ്റികളുണ്ട്. പേരിന് മാത്രം യോഗം ചേരുന്ന പതിവാണുള്ളത്. പുതുവർഷം, ഓണം തുടങ്ങി വ്യാജവാറ്റിനും വ്യാജമദ്യ വിൽപ്പനയ്ക്കും കൂടുതൽ സാദ്ധ്യതയുള്ള സമയങ്ങളിൽ മാത്രമാണ് ജില്ലാതല യോഗം ചേരാറുള്ളത്. പ്രതിനിധികളിൽ പലരും യോഗത്തിൽ പങ്കെടുക്കാറില്ലത്രേ. പങ്കെടുക്കുന്നവർ വിവരമോ ക്രിയാത്മക നിർദ്ദേശങ്ങളോ നൽകാറില്ലെന്നും ഉദ്യോഗസ്ഥർ പരാതിപ്പെടുന്നു. പ്രതിമാസ യോഗം ചേരണമെന്ന നിബന്ധനയും ജലരേഖയായി.
വെള്ളമില്ല, പിന്നെയാണോ വാറ്റ്?
കടുത്ത ചൂടിൽ ജലദൗർലഭ്യമുള്ളതിനാൽ വനത്തിൽ വ്യാജവാറ്റ് സജീവമല്ലെന്ന് എക്‌സൈസ് പറയുന്നു. ജലക്ഷാമത്തെ തുടർന്ന് വന്യമൃഗങ്ങൾ കാടിറങ്ങുകയാണ്. വർഷക്കാലത്താണ് വാറ്റ് സജീവമാകുക. അപ്പോൾ റെയ്ഡ് നടത്താറുണ്ട്. വാറ്റിനായി കടകളിൽ നിന്ന് കൂടുതൽ ശർക്കര വിറ്റുപോകുന്നുണ്ടോ എന്ന് നിരീക്ഷിക്കാറുണ്ട്. അത്തരം സ്ഥലങ്ങൾ കണ്ടെത്തി റെയ്ഡ് നടത്താറുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾ തിരക്കിലായതിനാൽ പലയിടത്തും ജനകീയ കമ്മിറ്റി യോഗം ചേർന്നിട്ടില്ല. ജനുവരിയിൽ ജില്ലാതല യോഗം ചേർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |