തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിന്റെ ചുമതല വഹിച്ചിരുന്ന ഘട്ടത്തില്‍ എംഎം ഹസന്‍ തിരിച്ചെടുത്ത നേതാവിനെ തിരിച്ചെത്തിയതിന് പിന്നാലെ വീണ്ടും പുറത്താക്കി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മുമ്പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട കെപിസിസി സെക്രട്ടറി എംഎ ലത്തീഫിനെ ഹസന്‍ തിരിച്ചെടുത്തിരുന്നു. ഈ നടപടിയാണ് തിരിച്ചെത്തിയതിന് പിന്നാലെ സുധാകരന്‍ റദ്ദാക്കിയത്.
എം.എം. ഹസന്‍ എടുത്ത തീരുമാനങ്ങള്‍ പുനപരിശോധിക്കുമെന്ന് കെ. സുധാകരന്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കിയിരിക്കുന്നത്.
വി.ഡി. സതീശന്റെ തീരദേശ സന്ദര്‍ശനത്തിന്റെ ഭാഗമായ മുതലപ്പൊഴി സന്ദര്‍ശനം തടയാന്‍ ലത്തീഫ് ഇടപെട്ട് നിര്‍ദേശം നല്‍കിയെന്ന് കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ വിഭാഗീയ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തത് ലത്തീഫ് ആണെന്നും പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
തുടര്‍ന്ന് 2021ല്‍ ആറ് മാസത്തേക്ക് പാര്‍ട്ടി ലത്തീഫിനെ സസ്‌പെന്‍ഡ് ചെയ്ത് നടപടി സ്വീകരിച്ചിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കാനിരിക്കെ 2021ല്‍ പ്രാഥമികാംഗത്വത്തില്‍ നിന്നും ലത്തീഫിനെ പുറത്താക്കുകയായിരുന്നു.
കെ സുധാകരന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി കണ്ണൂരിലേക്ക് പോയ വേളയിലാണ് എംഎം ഹസന് താത്കാലിക അദ്ധ്യക്ഷ പദവി നല്‍കിയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് സുധാകരന്‍ മടങ്ങിയെത്തിയപ്പോള്‍ സ്ഥാനകൈമാറ്റം സംബന്ധിച്ച് ചില അനിശ്ചിതത്വങ്ങളുണ്ടായിരുന്നെങ്കിലും ഒടുവില്‍ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.
താന്‍ മാറി നിന്ന ഘട്ടത്തില്‍ എം എം ഹസന്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ പരിശോധിക്കുമെന്ന കെ സുധാകരന്റെ പ്രസ്താവന പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായെങ്കിലും ഉടനടി പരിഹരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |