ന്യൂഡൽഹി: ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭരണഘടനയെ കളിയാക്കുകയാണെന്നും അതിനെതിരെ ഇന്ത്യയിലെ ജനങ്ങളും കോൺഗ്രസും പോരാടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഒഡീഷയിലെ ബൊലാംഗീറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ജനങ്ങൾക്ക് എല്ലാം നൽകിയ ഭരണഘടന ഇല്ലാതാക്കുമെന്ന് ബി.ജെ.പി നേതാക്കൾ പറയുന്നു. അതിനാൽ തിരഞ്ഞെടുപ്പിലെ ഏറ്റവും മുദ്രാവാക്യം ഭരണഘടനയെ രക്ഷിക്കുക എന്നതാണ്. ഭരണഘടന ഇല്ലാതായാൽ ജനങ്ങളുടെ അവകാശങ്ങൾ നഷ്‌ടപ്പെടും. സംവരണം അവസാനിക്കും. പൊതുമേഖലയാകെ സ്വകാര്യവത്കരിക്കപ്പെടും. 22 ശതകോടീശ്വരന്മാർ ഇന്ത്യയെ നയിക്കും.
മോദി പത്തു വർഷം 22 ശതകോടീശ്വരന്മാരെ മാത്രമാണ് സൃഷ്ടിച്ചത്. കോൺഗ്രസ് അധികാരത്തിലേറിയാൽ കോടിക്കണക്കിന് കോടീശ്വരന്മാരെ സൃഷ്ടിക്കും. കോൺഗ്രസ് ഭരണത്തിലെത്തിയാൽ എല്ലാ ദരിദ്ര കുടുംബങ്ങൾക്കും 2024 ജൂലായ് മുതൽ പ്രതിമാസം 8,500 രൂപ ലഭിക്കും. ബിരുദധാരികൾക്കും ഡിപ്ലോമയുള്ളവർക്കും ഒരു വർഷത്തേക്ക് അപ്രന്റിസ്ഷിപ്പിൽ 8,500 രൂപ ലഭിക്കും. ഇത് ജനങ്ങളുടെ വാങ്ങൽ ശേഷി വർദ്ധിപ്പിക്കും. അങ്ങനെ അടച്ചിട്ട ഫാക്‌ടറികൾ തുറന്ന് കൂടുതൽ ഉത്പാദനമുണ്ടാകും. അത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും രാഹുൽ പറഞ്ഞു.
മോദി ജനത്തിനായി ഒന്നും ചെയ്തില്ല
മോദി സർക്കാർ ജനങ്ങൾക്കായി ഒരു ജോലിയും ചെയ്തില്ല. ശതകോടീശ്വരൻമാരുടെ 16 ലക്ഷം കോടി രൂപ മോദി എഴുതിത്തള്ളി. കർഷകരുടെ കടവും വിദ്യാർത്ഥികളുടെ പഠന വായ്പയും എഴുതിത്തള്ളിയില്ല. ചെറുകിട വ്യാപാരികൾക്ക് വായ്പ നൽകിയില്ല. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ കൃത്യമായ ജനസംഖ്യ വെളിപ്പെടുത്താൻ ജാതി സെൻസസ് നടത്തും. കർഷകരുടെ എല്ലാ കടങ്ങളും എഴുതിത്തള്ളും. വിളകൾക്ക് നിയമപരമായ താങ്ങുവില ഉറപ്പാക്കുമെന്നും രാഹുൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |