ആംസ്റ്റർഡാം: കടുത്ത വിഷാദത്തിനടിമപ്പെട്ട തനിക്ക് ദയാവധത്തിന് അനുമതി നൽകണമെന്ന 29കാരിയുടെ അപേക്ഷ അംഗീകരിച്ച് നെതർലൻഡ്‌സ് കോടതി. സൊറായ ടെർ ബീക്ക് എന്ന യുവതിയാണ് നിയമാനുസൃതമായി ജീവിതം അവസാനിപ്പിക്കാൻ കോടതിയുടെ സഹായം തേടിയത്. 2020ലാണ് നിയമപോരാട്ടം തുടങ്ങിയത്.
സൊറായ ആരോഗ്യവതിയാണെങ്കിലും മാനസികമായി നേരിടുന്ന ദുരിതം കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്. 2002ലാണ് കർശനമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ദയാവധവും ഡോക്ടറുടെ സഹായത്തോടെയുള്ള മരണവും നെതർലൻഡ്‌സിൽ നിയമ വിധേയമാക്കിയത്. ഈ നീക്കം നടത്തുന്ന ആദ്യ യൂറോപ്യൻ രാജ്യമാണ് നെതർലൻഡ്‌സ്. രക്ഷപെടൽ അസാദ്ധ്യമായ, അസഹനീയമായ വേദന അനുഭവിക്കുന്ന രോഗികൾക്കാണ് ദയാവധത്തിന് അനുമതി. ഇവർ സ്വമേധയാ, പൂർണ ബോദ്ധ്യത്തോടെ അഭ്യർത്ഥിച്ചാൽ മാത്രമാണ് അംഗീകാരം.
അതേസമയം, സൊറായയുടെ തീരുമാനത്തിനെതിരെയും രാജ്യത്തെ നിയമങ്ങൾക്കെതിരെയും വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ജീവിതം അമൂല്യമാണെന്നും അത് അവസാനിപ്പിക്കരുതെന്നും കാട്ടി നിരവധി പേരാണ് സൊറായയ്ക്ക് സന്ദേശങ്ങൾ അയക്കുന്നത്. 2023ൽ നെതർലൻഡ്‌സിലുണ്ടായ 9,068 ദയാവധങ്ങളിൽ 138 കേസുകൾ മാനസിക രോഗങ്ങൾ നേരിട്ടവരാണ്.
കുറ്റബോധമില്ല: സൊറായ
കുട്ടിക്കാലം മുതൽ വിട്ടുമാറാത്ത വിഷാദം, ഉത്‌കണ്ഠ, മാനസിക ആഘാതം, വ്യക്തിത്വ വൈകല്യം എന്നിവയാൽ ബുദ്ധിമുട്ടുകയാണ് സൊറായ. പഠനം പൂർത്തിയാക്കാനോ ജോലിക്ക് പോകാനോ കഴിയുന്നില്ല. 40 കാരനായ ഐ.ടി പ്രോഗ്രാമറാണ് സൊറായയുടെ പങ്കാളി. ഇദ്ദേഹത്തോടൊപ്പം ജർമ്മൻ അതിർത്തിയോട് ചേർന്ന ചെറുപട്ടണത്തിലാണ് താമസം. നിരവധി തെറാപ്പികളും മരുന്നും പരീക്ഷിട്ടും ആത്മഹത്യാ പ്രവണതയും സ്വയം അപകടപ്പെടുത്താനുള്ള പ്രവണതയും വിട്ടുമാറുന്നില്ല.
കൂടുതൽ ഒന്നും ചെയ്യാനാകില്ലെന്ന് പറഞ്ഞ് ഡോക്ടർമാരും കൈയൊഴിഞ്ഞു. മരിക്കാനുള്ള തീരുമാനത്തിൽ ഒട്ടും കുറ്റബോധമില്ലെന്നും സൊറായ പറയുന്നു. വരും ദിവസങ്ങളിൽ നിയമാനുസൃതമായി ജീവിതം അവസാനിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സൊറായ. മെഡിക്കൽ സംഘം വീട്ടിലെത്തി മരുന്ന് കുത്തിവച്ചാണ് ദയാവധം നടപ്പാക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |