കൊച്ചി: കരകാണാക്കടലിൽ ജീവൻ പണയപ്പെടുത്തി ഹാർബറിലെത്തിക്കുന്ന മത്സ്യങ്ങൾക്ക് പത്ത് മാസമായിട്ടും പണം ലഭിക്കാത്തതിനെ തുടർന്ന് ബേപ്പൂർ ഹാർബറിലെ മത്സ്യ തൊഴിലാളികളും, ബോട്ടുടമകളും ഏജന്റുമാരും വൻ സാമ്പത്തിക പ്രതിസന്ധിയിൽ.
വിറ്റ മത്സ്യങ്ങൾക്ക് വില ലഭിക്കാത്തതിനാൽ ഡീസൽ നിറക്കാൻ വഴി കാണാതെ, മത്സ്യബന്ധനത്തിന് പോകാനാവാതെ നൂറിലധികം ബോട്ടുകൾ ഹാർബറിൽ നങ്കൂരമിട്ട നിലയിലാണ്. ജോലിയില്ലാത്തതിനാൽ അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ തിരിച്ചുപോയി, കൊച്ചിയിലേക്ക് മത്സ്യം കയറ്റുമതി ചെയ്ത ബേപ്പൂരിലെ ഏജന്റുമാർ കോടികളുടെ ബാദ്ധ്യതയാൽ ആത്മഹത്യയുടെ വക്കിലാണ്. കൊച്ചിയിലെ കയറ്റുമതി കമ്പനികളിൽ നിന്ന് പണം ലഭിക്കാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണമായത്.
അന്താരാഷ്ട തലത്തിൽ മത്സ്യബന്ധന മേഖലയിൽ ചൈനയുടെ കടന്ന് കയറ്റമാണ് ഇന്ത്യയുടെ മത്സ്യബന്ധന മേഖലയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. കൊച്ചിയിൽ നിന്നാണ് മുൻ കാലങ്ങളിൽ വിവിധ ഹാർബറിൽ നിന്നും മത്സ്യം ശേഖരിച്ച് യൂറോപ്യൻ രാഷ്ടങ്ങളിലേക്ക് അയച്ചിരുന്നത്. ചൈന തളയൻ, കൂന്തൾ എന്നീ മത്സ്യങ്ങൾക്ക് വില കുറച്ചതോടെ കേരളത്തിലെ മത്സ്യ വിപണി കുത്തനെ ഇടിയുകയായിരുന്നു.
മുൻകാലങ്ങളിൽ കേരളത്തിലെ വിവിധ ഹാർബറുകളിൽ നിന്ന് നേരിട്ടായിരുന്നു അമേരിക്കയിലേക്കും ജപ്പാനിലേക്കും ചെമ്മിൻ ഇനത്തിൽ പെടുന്ന കയന്തൻ, പൂവാലൻ, നാരൻ, എന്നീ മത്സ്യങ്ങൾ കയറ്റുമതി ചെയ്തിരുന്നത്. എന്നാൽ ചെമ്മീൻ പിടിക്കുമ്പോൾ വലയിൽപ്പെട്ട് ആമകൾക്ക് വംശനാശ ഭീഷണി നേരിടുന്നു എന്ന കാരണത്താൽ അമേരിക്കയും ജപ്പാനും കേരളത്തിലെ ഹാർബറിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതി നിരോധിച്ചതോടെ കേരളത്തിലെ ചെമ്മീൻ കയറ്റുമതിയും പ്രതിസന്ധിയിലായി. സാമ്പത്തിക പ്രതിസന്ധി കാരണം ബേപ്പൂർ, പുതിയാപ്പ ഹാർബറിലെ മത്സ്യ ചരക്കു നീക്കം 60 ശതമാനത്തോളം നിലച്ചിരിക്കുകയാണ്. കയറ്റുമതിക്ക് ആവശ്യമായ മത്സ്യം ലഭിക്കാത്തതിനെ തുടർന്ന് കൊച്ചിയിലെ ചില കമ്പനികൾ അടച്ച് പൂട്ടൽ ഭീഷണിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |