തിരുവനന്തപുരം : ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട രണ്ടുപേർക്ക് രക്തസാക്ഷി മണ്ഡപം നിർമ്മിക്കുന്നതിലൂടെ സി.പി.എം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സമാധാന ജീവിതം ആഗ്രഹിക്കുന്ന കേരളീയരെ ചതിക്കുകയും ഒറ്റുകൊടുക്കുകയുമാണ് സി.പിഎം ചെയ്യുന്നത്. എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സി.പി.എം അധപതിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഷ്ട്രീയ എതിരാളികളെ കൊല്ലന്നതിന് വേണ്ടി ബോംബ് നിർമ്മാണത്തിന് പോലും അനുമതി നൽകുന്ന പാർട്ടിയാണ് സി.പി.എം. സമൂഹത്തിന് തന്നെ ഭീഷണിയായ അത്തരം കൊടും ക്രിമിനലുകളെ പിന്നീട് സംരക്ഷിക്കുകയും ചെയ്യുമെന്നതാണ് ചരിത്രം. സാമൂഹിക വിരുദ്ധ പ്രവർത്തനം നടത്തുകയും അത്തരം പ്രവർത്തനങ്ങളെ ന്യായികരിക്കുകയും ചെയ്യുന്ന നേതാക്കൾക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണം. ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട ക്രിമിനലുകളെ രക്തസാക്ഷികളാക്കി വാഴിക്കുന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്താൽ അദ്ദേഹത്തിന് എതിരെയും കേസെടുക്കണമെന്നും സതീശൻ പറഞ്ഞു.
2015 ലെ സ്ഫോടനത്തിൽ പാർട്ടിക്ക് പങ്കില്ലെന്നായിരുന്നു അന്നത്തെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ നിലപാട്. എന്നിട്ടും കൊല്ലപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം ഏറ്റുവാങ്ങിയത് അന്നത്തെ കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനായിരുന്നു . ഇപ്പോൾ രക്തസാക്ഷി മണ്ഡപം നിർമ്മിക്കുന്നതും സി.പി.എമ്മാണ്. ഒരു മാസം മുൻപ് പാനൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് ഇനി എന്നാണ് സ്മാരകം നിർമ്മിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |