കൊച്ചി: ആർഎൽവി രാമകൃഷ്‌ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ നർത്തകി സത്യഭാമയെ തൽക്കാലം അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. കേസ് പരിഗണിക്കുന്ന ഈ മാസം 27 വരെ സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്നാണ് നിർദ്ദേശം. അറസ്റ്റ് തടയണമെന്ന ആവശ്യത്തിൽ മറുപടി സമർപ്പിക്കാൻ സർക്കാരിനും ജസ്റ്റിസ് കെ ബാബു നിർദ്ദേശം നൽകി.
സത്യഭാമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തന്നെ നെടുമങ്ങാട് സെക്ഷൻസ് കോടതി തളളിയിരുന്നു. ഇതിനെ തുടർന്നാണ് ഇവർ ഹൈക്കോടതിയിൽ എത്തിയത്. സത്യഭാമ ആരെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും അതിനാൽത്തന്നെ പരാതി നിലനിൽക്കില്ലെന്നും അഡ്വക്കേറ്റ്.ബി എ ആളൂർ വാദിച്ചു. ഇവരുടെ വിവാദ അഭിമുഖം സംപ്രേക്ഷണം ചെയ്ത് യൂട്യൂബ് ചാനലുമായി ബന്ധപ്പെട്ട് രണ്ടും മൂന്നും പ്രതികൾക്ക് സെക്ഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു.
പൊലീസ് തന്റെ കക്ഷിയുടെ പിന്നാലെയാണ്. അവർ ഒരു സ്വകാര്യ ഇടത്തിൽ ഇരുന്ന് സംസാരിക്കുകയാണ് ചെയ്തത്. അത് പ്രചരിപ്പിച്ചത് രണ്ടും മൂന്നും പ്രതികളാണ്. അവർക്ക് ജാമ്യം അനുവദിച്ചു. പക്ഷെ തന്റെ കക്ഷിക്ക് ജാമ്യം നിഷേധിച്ചു. സത്യഭാമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചില രാഷ്ട്രീയക്കാർ ഒത്തുകളിക്കുകയാണ്. അതിനാൽ അറസ്റ്റിൽ നിന്ന് സത്യഭാമയ്ക്ക് സംരക്ഷണം വേണമെന്നും ആളൂർ വാദിച്ചു. എന്നാൽ കേസിന്റെ വിശദാംശങ്ങളിലേക്ക് വാദം നടക്കുന്ന സമയത്ത് കടക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ട വ്യക്തികൾ, പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കിൽ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം, ചിലരുണ്ട്, കാക്കയുടെ നിറമാണ്, മോഹിനിയാട്ടത്തിന് കൊള്ളില്ല, പെറ്റതള്ള പോലും കണ്ടാൽ സഹിക്കില്ലെന്നുമാണ് സത്യഭാമ അഭിമുഖത്തിൽ പറഞ്ഞത്. ഇതിനുപിന്നാലെയാണ് സത്യഭാമയുടെ ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി രാമകൃഷ്ണൻ രംഗത്തെത്തിയത്.
വിവാദമായിട്ടും ആരോപണം സത്യഭാമ പിൻവലിക്കാൻ തയ്യാറായില്ല. മോഹനന്‍ മോഹിനിയാട്ടം കളിച്ചാൽ ശരിയാവില്ല. മോഹിനിയാട്ടം കളിക്കണമെങ്കിൽ അത്യാവശ്യം സൗന്ദര്യം വേണം. നിറത്തിന് സൗന്ദര്യത്തിൽ പ്രാധാന്യമുണ്ട്. ഇല്ലെങ്കിൽ ഏതെങ്കിലും കറുത്ത കുട്ടിക്ക് സൗന്ദര്യമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ടോ? ആരൊക്കെ വന്നാലും തന്റെ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുമെന്നായിരുന്നു സത്യഭാമയുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |