തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലാ സെനറ്റിലേക്ക് ചാൻസലർ നാമനിർദേശം ചെയ്തവർ സിൻഡിക്കേറ്റിലേക്ക് മത്സരിക്കാൻ നൽകിയ പത്രിക സ്വീകരിക്കാൻ ഗവർണറുടെ ഉത്തരവ്.
യൂണിവേഴ്സിറ്റി അദ്ധ്യാപകരായ ഡോ. പി.രവീന്ദ്രൻ, ഡോ. ടി.എം.വാസുദേവൻ എന്നിവരുടെ പത്രിക റിട്ടേണിംഗ് ഓഫീസറായ രജിസ്ട്രാർ തള്ളിയിരുന്നു.ഇതു വൈസ് ചാൻസലർ ശരിവയ്ക്കുകയും ചെയ്തിരുന്നു. ഈ രണ്ടു നടപടികളും ഗവർണർ റദ്ദാക്കി.
ഡോ. വാസുദേവനെ വകുപ്പു മേധാവി എന്ന നിലയിലും ഡോ. രവീന്ദ്രനെ ഗവേഷണ സ്ഥാപന പ്രതിനിധി എന്ന നിലയിലുമാണ് ഗവർണർ നാമനിർദ്ദേശം ചെയ്തത്. യൂണിവേഴ്സിറ്റി അദ്ധ്യാപക മണ്ഡലത്തിൽ നിന്ന് മത്സരിച്ച് ജയിച്ചു വന്നവരല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പത്രികകൾ രജിസ്ട്രാർ തള്ളിയത്.
ഇത് വാഴ്സിറ്റി നിയമത്തിനും ചട്ടത്തിനും വിരുദ്ധമാണെന്ന് ഗവർണറുടെ ഉത്തരവിലുണ്ട്. സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത ഉത്തരവും ഗവർണർ പിൻവലിച്ചു. എത്രയും പെട്ടെന്ന് സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് നടത്താനും ഉത്തരവിട്ടു.
സി.ബി.എസ്.ഇ അദ്ധ്യാപക പരിശീലനം 27 മുതൽ
കൊച്ചി: ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്കൂളുകളിലെ അദ്ധ്യാപകർക്കായി കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് കേരള ഈമാസം 27 മുതൽ 30 വരെ ശില്പശാലകൾ സംഘടിപ്പിക്കും. എൻ.സി.ഇ.ആർ.ടി യിൽ നിന്നുള്ള വിദഗ്ദ്ധരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ, പാലാ ചാവറ സി.എം.ഐ പബ്ലിക് സ്കൂൾ, പെരുമ്പാവൂർ പ്രഗതി അക്കാഡമി എന്നിവിടങ്ങളിലാണ് ശില്പശാലകൾ.
വിദ്യാലയഘടന പുനഃക്രമീകരിക്കുന്നതിനനുസൃതമായി എൻ.സി.ഇ.ആർ.ടി ചിട്ടപ്പെടുത്തിയ ദേശീയപാഠ്യപദ്ധതിയിൽ പഠനക്രമത്തിലും മൂല്യനിർണയത്തിലും മറ്റും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് അദ്ധ്യാപകർക്ക് പരിശീലനം നൽകുമെന്ന് നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിരാ രാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |