പാലക്കാട്: കൊല്ലങ്കോടിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തു. മയക്കുവെടിവച്ചശേഷം കൂട്ടിലേക്ക് മാറ്റി അല്പസമയം കഴിഞ്ഞപ്പോഴാണ് പുലി ചത്തത്. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷമേ ഇക്കാര്യത്തിൽ വ്യക്തതവരൂ. നാളെയായിരിക്കും പോസ്റ്റുമോർട്ടം. മയക്കുവെടി വച്ചതിന്റെ അപാകതയല്ല പുലി ചാവാൻ കാരണമെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന സൂചന.
ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ മയക്കുവെടി വച്ചെങ്കിലും അത് പുലിയുടെ ശരീരത്തിൽ തട്ടി തെറിച്ചുപോയതിനാൽ വളരെക്കുറച്ച് മരുന്നുമാത്രമേ ശരീരത്തിൽ കയറിയിരുന്നുള്ളൂ. പൂർണമായും മയങ്ങാത്തതിനാൽ കൂട്ടിലേക്ക് കയറ്റുമ്പോൾ വനംവകുപ്പ് ജീവനക്കാർക്കുനേരെ ചീറുന്നുണ്ടായിരുന്നു. തുടർന്ന് പുലിയെ നീരീക്ഷണത്തിലാക്കി. അല്പം കഴിഞ്ഞപ്പോഴാണ് ചത്തത്.
ഇന്നുരാവിലെ ഏഴുമണിയോടെയാണ് നെന്മേനി വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പിവേലിയിൽ കുടുങ്ങിയ നിലയിൽ പുലിയെ കണ്ടത്. ഇതാേടെ പ്രദേശത്ത് ജനങ്ങൾ തടിച്ചുകൂടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടി വയ്ക്കാതെ പുലിയെ പിടിക്കാൻ ശ്രമിച്ചപ്പോൾ പുലി അക്രമാസ്തനാവുകയായിരുന്നു. തുടർന്നാണ് മയക്കുവെടി വയ്ക്കാൻ തീരുമാനിച്ചത്. ജനങ്ങളെ സ്ഥലത്തുനിന്ന് മാറ്റിയശേഷമായിരുന്നു മയക്കുവെടി വച്ചത്.
ഇതുകഴിഞ്ഞ് പത്തുമിനിട്ടോളം നിരീക്ഷിച്ചശേഷമാണ് പുലിയെ കൂട്ടിലേക്ക് കയറ്റിയത്. പൂർണമായും മയങ്ങാതെ ഇതിനിടയിലും അക്രമാസക്തനായതോടെ വീണ്ടും നിരീക്ഷണത്തിൽ വയ്ക്കുകയായിരുന്നു. ഇതിനിടയിലാണ് ചത്തത്. കമ്പിവേലിയിൽ ഏറെനേരം തൂങ്ങിക്കിടന്നതിനാൽ ആന്തരിക രക്തസ്രാവമുണ്ടാവുകയും ഇത് മരണത്തിന് കാരണമായിരിക്കാം എന്നാണ് ഇപ്പോഴത്തെ നിഗമനം.
രണ്ടുവർഷത്തേളമായി വന്യമൃഗ ശല്യമുള്ള പ്രദേശമാണ് ഇവിടം എന്നാണ് നാട്ടുകാർ പറയുന്നത്. ഇതുസംബന്ധിച്ച് നിരവധി പരാതികളും അവർ അധികൃതർക്ക് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |