പ്രേക്ഷകരുടെ പിന്തുണകൊണ്ടുമാത്രം സിനിമയിലേയ്ക്ക് വന്നവരാണ് താനും തന്റെ ബാച്ചുമെന്നും സംഗീത സംവിധായകനും സിനിമാ സംവിധായകനുമായ നാദിർഷ. മറ്റ് പലർക്കും കിട്ടിയതുപോലുള്ള പിന്തുണ തനിക്ക് കിട്ടിയിരുന്നില്ലെന്നും നാദിർഷ പറഞ്ഞു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലാണ് നാദിർഷ മനസുതുറന്നത്.
'സിനിമ ഇറങ്ങുന്ന സമയം കൂടെനിൽക്കാനോ, അതിനെക്കുറിച്ച് തള്ളിമറിക്കാനോ, പാടിപുകഴ്‌ത്താനോ ആരുമുണ്ടായിരുന്നില്ല. എന്റെ ചെറിയ വീഴ്‌ചകൾക്ക് പോലും നോക്കിയിരിക്കുന്നവരുണ്ട്. സിനിമയിൽ പരിഗണന ലഭിക്കാത്തവരിൽ ഓരാളാണ് ഞാൻ. വീഡിയോ കാസറ്റുകളിലൂടെയും ഓഡിയോ കാസറ്റുകളിലൂടെയും മുഖവും ശബ്ദവും തിരിച്ചറിഞ്ഞ് സിനിമയിലെത്തിയവരാണ് അഭി, നാദിർഷ, ദിലീപ്, ഷിയാസ്, ഹരിശ്രീ അശോകൻ, കലാഭവൻ മണി, സലീം കുമാർ തുടങ്ങിയവർ.
ആ പ്രായത്തിലെ എല്ലാവരും കഷ്ടപ്പെട്ട് വന്നവരാണ്. ജനങ്ങളാണ് ഇവിടെവരെയെത്തിച്ചത്. എന്നാൽ പെട്ടെന്നുവന്നവർക്ക് ലഭിക്കുന്ന കൂട്ടായ പരിഗണന ഞങ്ങൾക്ക് കിട്ടാറില്ല. കരുതിക്കൂട്ടിയുള്ള ആക്രമണം ഉണ്ടാകാറുണ്ട്. ഞാൻ മനഃപ്പൂർവ്വം ഒന്നും ചെയ്തിട്ടില്ല. എന്തെങ്കിലും കാരണം കിട്ടിയാലും മെക്കിട്ടുകേറാമെന്ന് കരുതുന്നവരുണ്ട്- വികാരാധീനനായി നാദിർഷ മനസുതുറന്നു.
ദിലീപുമായി ബന്ധപ്പെട്ട കേസിനുശേഷമാണ് കൂടുതൽ ആക്രമണം വരുന്നതെന്ന് തോന്നുണ്ടോയെന്ന അവതാരകന്റെ ചോദ്യത്തിനും നാർദിർഷ മറുപടി പറഞ്ഞു. അക്കാര്യത്തെക്കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ലെന്നും ഏതൊരു കാര്യത്തിനായാലും ചിലർ പിന്തുണയ്ക്കുകയും സത്യാവസ്ഥ അറിയാവുന്നവർ തള്ളിക്കളയുകയും ചെയ്യുമെന്നും മറ്റുചിലർ അത് വിശ്വസിക്കുകയും ചെയ്യുമെന്നും നാദിർഷ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |