പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രീ അവാർഡ് നേടിയപ്പോൾ ഇന്ത്യയ്ക്കും മലയാളികൾക്കും അത് അഭിമാന നിമിഷമായിരുന്നു. മലയാളി താരങ്ങളായ കനി കുസൃതി, ദിവ്യ പ്രഭ, അസീസ് നെടുമങ്ങാട് എന്നിവരോടൊപ്പം ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച യുവതാരം ഹൃദു ഹറൂണും ലോക ശ്രദ്ധ നേടി. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം മുംബൈകറിലൂടെയാണ് തിരുവനന്തപുരത്തുകാരൻ ഹൃദു ഹറൂണിന്റെ അരങ്ങേറ്രം. ഫ്രാൻസിലെ ഹോട്ടൽ മുറിയിലിരുന്ന് കാൻ നേട്ടത്തിന്റെ പശ്ചാത്തലത്തിൽ ഹൃദു ഹറൂൺ മനസ് തുറന്നു.
കാൻ
അനുഭവം
ആദ്യമായാണ് കാനിൽ വരുന്നത്. ഫ്രാൻസിൽ തന്നെ വരുന്നത് ആദ്യമാണ്. കാനിന്റെ ആവേശവും ഒപ്പം ഇവിടേക്ക് വന്നതിന്റെ ആകാംക്ഷയിലുമാണ് ഇപ്പോഴും ഞാൻ . ഇവിടേക്ക് വന്നപ്പോൾ എന്ത് ചെയ്യണമെന്ന് പോലും അറിയാത്ത അവസ്ഥയായിരുന്നു. എന്താണ്, എങ്ങനെയാണ് ഒന്നുമറിയില്ല. ഫ്രാൻസിൽ വന്ന സമയം മുഴുവൻ ഓട്ടമായിരുന്നു, ഫെസ്റ്റിവലിൽ പോയി ബാഡ്ജ് വാങ്ങുന്നു, അങ്ങനെയൊക്കെ, ശരിക്കും പറഞ്ഞാൽ അടിപൊളിയായിരുന്നു.ഫെസ്റ്റിവൽ സമയത്ത് ആളുകളെ കൊണ്ട് കാൻ നിറയും .
സിനിമാ മേഖലയിൽ നിന്നെല്ലാം ആളുകൾ വന്ന് ഒരു ആഘോഷമായിരുന്നു. ഈ അനുഭവം എനിക്ക് ആദ്യമാണ്. അതുകൊണ്ട് തന്നെ വളരെ സന്തോഷമുണ്ട്. കാനിൽ പോയി ഇങ്ങനെ ഒരു ഫെസ്റ്റിവലിൽ പങ്കെടുക്കാൻ പറ്റിയതിലും, ഈ ടീമിന്റെ കൂടെ പ്രവർത്തിക്കാൻ കഴിഞ്ഞതിലും പായലിനോട് നന്ദി പറയുന്നു. കാൻ തികച്ചും മനോഹരമായ ഒരു അനുഭവമാണ് സമ്മാനിച്ചത്. ഒരു അപ്പാർട്ട്മെന്റിലാണ് താമസിച്ചത്. ദിവസവും രാവിലെ ഫെസ്റ്റിവലിന് പോകും. പിന്നെ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ടീമിന് വേണ്ടി മൂന്നു ദിവസം ഉണ്ടായിരുന്നു. ആ സമയം വന്നപ്പോൾ നല്ല തിരക്കായിരുന്നു. റെഡ് കാർപ്പെറ്റും, ഫോട്ടോ സെക്ഷനൊക്കെയായി അടിപൊളിയായിരുന്നു എല്ലാം. കാൻ അനുഭവങ്ങൾ ഒരിക്കലും മറക്കാൻ പറ്റില്ല. മനോഹരം. ഇപ്പോഴും അത് തന്നെ ഓർത്തിരിക്കുന്നു. അത്രമാത്രം ഹൃദ്യം.
അഭിനയ
കളരി
ഞാൻ ആറ് പ്രോജക്ട് ഇതിനകം ചെയ്തു. എന്നാൽ ഇതുപോലെ ഒരു ടീമിന്റെ കൂടെ വർക്ക് ചെയ്തില്ല. പായലും ടീമും 7 വർഷം സ്ക്രിപ്ടിൽ പ്രവർത്തിച്ചു. പതിയെ രൂപപ്പെടുത്തിയെടുത്തതാണ് ഈ പ്രോജക്ട്. സാങ്കേതിക വിദഗ്ദ്ധരും , താരങ്ങളും എല്ലാവരും പതിയെ ജോയിൻ ചെയ്ത് അവസാനം ഒരു ടീമാകുകയായിരുന്നു. കാസ്റ്റിംഗിന് പോലും പായൽ കുറെ സമയമെടുത്തു. പായൽ ഒരു പെർഫെക്ഷനിസ്റ്റാണ്. പായലും പാർട്ണർ റീക്കുവും, അസോസിയേറ്റ് ഡയറക്ടറും മലയാളിയുമായ റോബിനും അടങ്ങുന്ന ടീം. മലയാളം പരിഭാഷ റോബിനായിരുന്നു. റീക്കു ആയിരുന്നു ക്യാമറ. ഏറ്റവും അവസാനമാണ് എന്നെ കാസ്റ്റ് ചെയ്തത്. കാസ്റ്റിംഗ് ചെയ്തു കഴിഞ്ഞ് പിന്നെ വർക് ഷോപ്പ് ആയിരുന്നു. 2 ദിവസത്തെ ഷൂട്ട് ആണെങ്കിൽ 2 ആഴ്ച വർക് ഷോപ്പ്. പായലിന് നന്നായറിയാം എന്താണ് അഭിനേതാക്കളിൽ നിന്ന് വേണ്ടതെന്ന്.എനിക്ക് ആദ്യം കുറച്ചു ബുദ്ധിമുട്ട് തോന്നി. ചെന്നൈയിൽ ഞാൻ നാടകം ചെയ്തിട്ടുണ്ട്. എന്റെ ആശയവും നിർദേശവും എനിക്കവിടെ പറയാമായിരുന്നു. എന്റെ ആശയങ്ങൾ പായൽ കേട്ടു. അഭിനേതാക്കളുമായി ചർച്ച ചെയ്ത് നല്ലൊരു പോയിന്റിൽ കൊണ്ട് എത്തിക്കാൻ പായലിനറിയാം. ഷൂട്ടിന്റെ സമയത്തും എന്തെങ്കിലും പുതിയതായി ചെയ്യണമെന്ന് തോന്നിയാൽ പായലിനോട് പറയാം. വളരെ ഫ്രീ ആയി ഒരു ഇടം തന്നു. എനിക്ക് ഒരു ആക്ടിംഗ് സ്കൂൾ പോലെ ആയിരുന്നു. നന്നായി വർക്ക് ചെയ്തു. ഇത് കഴിഞ്ഞ് മുസ്തഫ ഇക്കയുടെ മുറ ചെയ്തപ്പോൾ അഭിനയിക്കാൻ നല്ല ആത്മവിശ്വാസം കൈവന്നു.
പുതിയ
പദ്ധതികൾ
ഫ്രാൻസിൽ നിന്ന് ജൂൺ 9ന് തിരിച്ചു വരും. മുറയുടെ ഡബ്ബിംഗ് പൂർത്തിയാക്കണം. വെട്രിമാരൻ നിർമ്മിക്കുന്ന ഡാഡ് ഗേൾ എന്ന സിനിമ ചെയ്തിട്ടുണ്ട്. അതിന്റെയും ഡബ്ബിംഗ് പൂർത്തിയാക്കണം. സമയമെടുത്ത് നല്ല ടീമിന്റെ കൂടെ പ്രവർത്തിക്കാനാണ് ആഗ്രഹം.തമിഴിലും മലയാളത്തിലും നിരവധി ചിത്രങ്ങൾ നിർമ്മിച്ച ഷിബു തമ്മീൻസാണ് പിതാവ്. അമ്മ മുംതാസ്. സഹോദരി റിയ ഷിബു നായികയായി അരങ്ങേറ്റം കുറിച്ച കപ്പ് എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |