SignIn
Kerala Kaumudi Online
Sunday, 06 July 2025 10.59 PM IST

നെഹ്‌റു കുടുംബത്തിന് പുറത്തുള്ളയാൾ അദ്ധ്യക്ഷനായാൽ 24 മണിക്കൂറിനകം കോൺഗ്രസ് പിളരും, പാർട്ടിയെ രക്ഷിക്കാൻ പ്രിയങ്ക എത്തുമെന്ന് നിരീക്ഷണം

Increase Font Size Decrease Font Size Print Page

congress-president

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെ തുടർന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി സ്ഥാനം രാജിവച്ച് രണ്ടുമാസമായിട്ടും പാർട്ടിയിൽ പുതിയ അദ്ധ്യക്ഷനെ കണ്ടുപിടിക്കാൻ കഴിയാതെ തീരുമാനം നീണ്ടുനീണ്ടു പോകുന്നു. പാർട്ടി അദ്ധ്യക്ഷ സ്ഥാനം അനിശ്ചിതത്വത്തിലായതോടെ കുറേനാളായി കോൺഗ്രസ് വക്താക്കളൊന്നും ചാനൽ ചർച്ചകൾക്ക് പോകുന്നില്ല. നേതാക്കളൊക്കെ സ്ഥാനം രാജിവയ്ക്കുന്നു. ഗോവയിലും മഹാരാഷ്ട്രയിലും പ്രതിപക്ഷ നേതൃപദവിയിലിരുന്നവർവരെ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്ന് മന്ത്രിമാരാവുന്നു. കർണാടകയിലും ഒരു ഡസനോളം കോൺഗ്രസ് എം.എൽ.എമാർ രാജിവയ്ക്കുന്നു. ഇതൊന്നും മുന്നിൽ കണ്ട് തന്ത്രപരമായി നീങ്ങാൻ അദ്ധ്യക്ഷനില്ലാത്ത പാർട്ടിക്കാവുന്നില്ല.

അദ്ധ്യക്ഷനെ കണ്ടുപിടിക്കാനുള്ള തീരുമാനം നീളുന്നതോടെ ഇപ്പോൾ വീണ്ടും ചർച്ചകൾ പ്രിയങ്ക ഗാന്ധിയെ ചുറ്റിപ്പറ്റിയായി. പ്രിയങ്ക പാർട്ടി അദ്ധ്യക്ഷയാവണമെന്ന ആവശ്യം വീണ്ടും ഉയർന്നു തുടങ്ങി. ഉത്തർപ്രദേശിലെ സോൺ ഭദ്ര‌‌യിൽ ഗോത്രവിഭാഗത്തിൽ പെട്ടവർ കൂട്ടക്കൊല ചെയ്യപ്പെട്ടിടത്ത് സന്ദർശനം നടത്താൻ തുനി‌ഞ്ഞതോടെ പ്രിയങ്ക ഗാന്ധി രാജ്യശ്രദ്ധ നേടിയിരുന്നു. യു.പിയിലെ ബി.ജെ.പി സർക്കാരിനെതിരെ ശക്തമായ വിമർശനമാണ് പ്രിയങ്ക നടത്തിയത്. അതോടെയാണ് അദ്ധ്യക്ഷ പദവിയെക്കുറിച്ചുള്ള ചർച്ച വീണ്ടും പ്രിയങ്കയിലെത്തുന്നത്. എന്നാൽ, ഇതുവരെ പ്രിയങ്കയോ സോണിയാഗാന്ധിയോ രാഹുലോ മനസ് തുറന്നിട്ടില്ല.

മെയ് 25 നാണ് രാഹുൽ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നത്. അന്നുമുതൽ രാജി പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ ഒറ്റയ്ക്കും കൂട്ടായും രാഹുലിനോട് അഭ്യർത്ഥിച്ചെങ്കിലും വഴങ്ങിയില്ല. തന്റെ രാജിയ്ക്ക് സ്ഥിരീകരണമെന്നപോലെ ജൂലായ് 3 ന് നാലുപേജുള്ള വികാര നിർഭരമായ കത്ത് രാഹുൽ പുറത്തുവിട്ടിരുന്നു. താൻ തുടരില്ലെന്നും എന്നാൽ പകരം ആരുടെ പേരും നിർദ്ദേശിക്കില്ലെന്നുമാണ് രാഹുൽ എഴുതിയത്. നെഹ്റു കുടുംബത്തിൽ നിന്നാരും വേണ്ട എന്നായിരുന്നു മറ്രൊരു നിർദ്ദേശം. അതോടെ നെഹ്‌‌റു കുടുംബത്തിൽ നിന്ന് പുറത്തുള്ള ആരെങ്കിലും അദ്ധ്യക്ഷ സ്ഥാനത്ത് എത്തുമെന്ന തരത്തിൽ ചർച്ച നടന്നിരുന്നു. എന്നാൽ, യു.പിയിലെ പൊലീസ് തടയലോടെ പ്രിയങ്ക നേതൃത്വത്തിലേക്ക് വരണമെന്ന ആവശ്യം ശക്തമാവുകയാണ്. പ്രിയങ്കയ്ക്ക് അതിന് കഴിവുണ്ടെന്നും രാഹുൽ പറയുന്നത് പോലെ നെഹ്‌‌റു കുടുംബത്തിനു പുറത്താരെങ്കിലും പ്രസിഡന്റാവുകയാണെങ്കിൽ കോൺഗ്രസ് 24 മണിക്കൂറിനകം പിളരുമെന്നും മുൻ വിദേശകാര്യ മന്ത്രി നട്‌വർ സിംഗ് പറയുന്നു. അധികാരത്തിൽ നിന്ന് പുറത്തായ 1977ൽ ബിഹാറിലെ ബെൽച്ചിയിൽ പട്ടികജാതി വിഭാഗക്കാർ കൂട്ടക്കൊല ചെയ്യപ്പെട്ടിടത്ത് ഇന്ദിരാഗാന്ധി സന്ദർശനം നടത്തിയതുമായാണ് പ്രിയങ്കയുടെ യു.പി സന്ദർശനത്തെ ഉപമിക്കുന്നത്.

അതേസമയം, പ്രിയങ്ക നേതൃത്വം ഏറ്രെടുക്കുമോ എന്ന് ഇപ്പോഴും ഉറപ്പില്ല. 2022ൽ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് പ്രിയങ്കയുടെ ദൗത്യം. പ്രിയങ്ക അദ്ധ്യക്ഷപദം ഏറ്റെടുക്കാൻ തയാറായില്ലെങ്കിൽ താരതമ്യേന ചെറുപ്പക്കാരായ നേതൃത്വമായിരിക്കും കോൺഗ്രസിനുണ്ടാവുകയെന്നാണ് സൂചന. മഹാരാഷ്ട്രയിൽ നിന്നുള്ള ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ മുകുൾ വാസ്നിക്, രാജസ്ഥാനിൽ നിന്നുള്ള സച്ചിൻ പൈലറ്ര്, മദ്ധ്യപ്രദേശിൽ നിന്നുള്ള ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ പേരും പറഞ്ഞുകേൾക്കുന്നു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി സുശീൽകുമാർ ഷിൻഡേ, ലോക്സഭയിലെ കോൺഗ്രസ് നേതാവായിരുന്ന മല്ലികാർജുൻ ഖാർഗെ, പ‌‌ഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ്, ഗുലാംനബി ആസാദ് എന്നിവരുടെ പേരും പരിഗണിക്കുന്നുണ്ട്. പ്രിയങ്കയില്ലെങ്കിൽ ഇനി ഇതിലാര് എന്നതായിരിക്കും കോൺഗ്രസുകാർ തേടുന്ന ഉത്തരം.

TAGS: NEWS 360, NATIONAL, NATIONAL NEWS, PRIYANKA GANDHI, PRIYANKA GANDHI CONGRESS CHIEF, RAHUL GANDHI, WHO WILL BE THE NEXT CONGRESS PRESIDET, CONGRESS PRESIDENT, AICC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.