കാസർകോട്: സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് ലഭിക്കുന്നതിനായി നൽകിയ രേഖകൾ തിരികെ വാങ്ങാൻ എത്തിയ വീട്ടമ്മയെ വി.ഇ.ഒ അബ്ദുൾ നാസർ ഓഫീസിൽ പൂട്ടിയിട്ടു. സംഭവം വിവാദമായതോടെ കാസർകോട് ടൗൺ പൊലീസ് രണ്ടു കേസുകളെടുത്തു. വീട്ടമ്മയുടെ പരാതിയിലും വി.ഇ.ഒ നൽകിയ പരാതിയിലുമാണിത്.
കൂഡ് ലു കേളുഗുഡെയിലെ വാടകവീട്ടിൽ ഭർത്താവും രണ്ടു കുട്ടികളുമായി താമസിക്കുന്ന സാവിത്രിയെ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന വില്ലേജ് എക്സ്റ്റൻഷൻ ഓഫീസിൽ പൂട്ടിയിട്ടെന്നാണ് പരാതി.15 മിനിട്ടുകൾക്കുശേഷം വി.ഇ.ഒ തുറന്നുവിട്ടതായും സാവിത്രി ടൗൺ പൊലീസിനു മൊഴി നൽകി. അടുക്കത്ത് ബയലിലെ സ്ഥലത്ത് ലൈഫ് പദ്ധതി പ്രകാരം വർഷങ്ങൾക്കുമുമ്പ് നൽകിയ അപേക്ഷയിൽ വീട് പാസായതിന്റെ കത്ത് 2024 ജനുവരിയിൽ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ഓഫീസിൽ നിന്ന് സാവിത്രിക്ക് ലഭിച്ചിരുന്നു. പിന്നാലെ ആവശ്യപ്പെട്ട രേഖകൾ ഉദ്യോഗസ്ഥന് കൈമാറിയെന്നും വീട്ടമ്മ പറഞ്ഞു. ഇതേത്തുടർന്ന് മൺകട്ട കൊണ്ട് നിർമ്മിച്ച പഴയവീട് പുതിയ വീടിനായി പൊളിച്ചുമാറ്റി. എന്നാൽ, ഫെബ്രുവരിയിൽ വീട് ഇല്ലെന്ന് വി.ഇ.ഒ ഫോൺ വിളിച്ച് അറിയിച്ചു. മകളുമായി ഓഫീസിലെത്തിയ സാവിത്രിയോട് നിങ്ങൾക്കു തരാൻ ഇവിടെ രേഖകൾ ഇല്ലെന്നായിരുന്നു വി.ഇ.ഒയുടെ മറുപടി. സാവിത്രിയും മകളും ഉടനെ പഞ്ചായത്ത് സെക്രട്ടറിയെ നേരിൽക്കണ്ട് സംഭവം ധരിപ്പിച്ചു. രേഖകൾ തിരികെനൽകാൻ സെക്രട്ടറി നിർദ്ദേശിച്ചെങ്കിലും വി.ഇ.ഒ തയ്യാറായില്ല.
ഇതിനിടയിൽ ഫോൺ വന്ന സമയത്ത് മകൾ പുറത്തിറങ്ങി. ഉടൻ സാവിത്രിയെ അകത്തിരുത്തി ഉദ്യോഗസ്ഥൻ മുറി പൂട്ടുകയായിരുന്നു. മകളും നാട്ടുകാരായ പ്രമീളയും ഉദയനും എത്തിയതോടെ വി.ഇ.ഒ അബ്ദുൾ നാസർ വീട്ടമ്മയെ തുറന്നുവിട്ടു. എന്നാൽ, വൈകിട്ട് നാലു മണിവരെ തന്നെ ഓഫീസിൽ സാവിത്രി ഉൾപ്പെടെ നാലുപേർ തടഞ്ഞുവച്ചെന്നാണ് വി.ഇ.ഒയുടെ ആരോപണം. സംഭവത്തിൽ പ്രതിഷേധിച്ച് മഹിള മോർച്ച പ്രവർത്തകർ കാസർകോട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
സാവിത്രിക്കും മകൾക്കുമെതിരെ
ജാമ്യമില്ലാ കേസ്
വി.ഇ.ഒ മുട്ടം കുന്നിൽ സ്വദേശി അബ്ദുൾ നാസറിന്റെ പരാതിയിൽ സാവിത്രി ഉൾപ്പെടെയുള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് കാസർകോട് ടൗൺ പൊലീസ്. അതേ സമയം കോട്ടത്തല സാവിത്രി നൽകിയ പരാതിയിൽ വി.ഇ. ഒ യുടെ പേരിൽ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
സാവിത്രി, മകൾ ഉഷ, ബി.ജെ.പി നേതാവും പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ പ്രമീള മജൽ എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് നാല് പേർക്കും എതിരെയാണ് ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിന് 341, 353 വകുപ്പുകൾ പ്രകാരം കേസെടുത്തത്. വി.ഇ.ഒ പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായി എ.എസ്.ഐ ശശിധരന് പരാതി നൽകുകയായിരുന്നു. തന്നെ തടഞ്ഞുവച്ച് ഉന്തുകയും തള്ളുകയും ചെയ്തുവെന്നാണ് അബ്ദുൾ നാസർ മൊഴി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |