തൊടുപുഴ: നഗരസഭ പരിധിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഭക്ഷണശാലകളിൽ പരിശോധന നടത്തി. ഇന്നലെ രാവിലെ എട്ടിനെത്തിയ അധികൃതർ നഗര പരിധിയിലുള്ള അഞ്ച് ഭക്ഷണ ശാലകളിലാണ് പരിശോധന നടത്തിയത്.
മങ്ങാട്ടുകവലയിലെ ഹോട്ടൽ കൈഫാനിൽ നിന്ന് ഉദ്ദേശം 50 കിലോഗ്രാം പാകം ചെയ്ത പഴകിയ കോഴിയിറച്ചിയും പുളിമൂട്ടിൽ കവല സിലോൺ ഹോട്ടലിൽ നിന്ന് പഴകിയ നൂഡിൽസ്, ബീഫ്, കോഴിയിറച്ചി എന്നിവയും പിടിച്ചെടുത്തു. ഈ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. വരും ദിവസങ്ങളിലും സമാന പരിശോധനകൾ ഉണ്ടാകുമെന്നും ഭക്ഷണ ശാലകളിലെ ശുചിത്വം, മാലിന്യ സംസ്‌കരണം എന്നീ സംവിധാനങ്ങളിൽ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കട അടച്ചു പൂട്ടുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, സെക്രട്ടറി ബിജുമോൻ ജേക്കബ് എന്നിവർ അറിയിച്ചു.
നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ് രാജ്, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രജീഷ് കുമാർ, ദീപ പി.വി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
കഴിഞ്ഞദിവസം മലപ്പുറം വള്ളിക്കുന്നിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത മുപ്പതിലധികംപേർക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കൂട്ട്മൂച്ചി ചേരാളി റോഡിലെ ഒരു ഓഡിറ്റോയിറത്തിൽ നടന്ന സൽക്കാരത്തിൽ പങ്കെടുത്തവർക്കാണ് രോഗബാധയുണ്ടായത്. മാസങ്ങൾക്ക് മുമ്പും ഇതേ ആഡിറ്റോറിയത്തിൽ നടന്ന വിവാഹ സത്കാരത്തിൽ പങ്കെടുത്തവർക്ക് സമാനരീതിയിൽ രോഗ ലക്ഷണങ്ങൾ കണ്ടിരുന്നു. എന്നാൽ ഓഡിറ്റോറിയ ഉടമകൾ വിവരം പുറത്തറിയാതെ ഒതുക്കിതീർക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |