തിരുവനന്തപുരം: ഇന്ദിരാഗാന്ധി രാഷ്ട്ര മാതാവെന്ന് പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഭാരതത്തിൽ കോൺഗ്രസിന്റെ മാതാവ് ഇന്ദിരാഗാന്ധി എന്നു പറഞ്ഞതിനെ മാദ്ധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു. കെ.കരുണാകരൻ കേരളത്തിൽ കോൺഗ്രസിന്റെ പിതാവെന്നുമാണ് പറഞ്ഞത്. സന്ദർഭത്തിന്റെ അർത്ഥം മനസിലാക്കിയിരുന്നെങ്കിൽ ഇങ്ങനെ പ്രചരിപ്പിക്കില്ലായിരുന്നു. പറഞ്ഞതിൽ തെറ്റു സംഭവിച്ചിട്ടില്ല. അതിൽ ഉറച്ചു നിൽക്കുന്നു. ബി.ജെ.പി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ നൽകിയ സ്വീകരണത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ദിരാഗാന്ധി രാജ്യത്തിന്റെ മുൻപ്രധാനമന്ത്രിയാണ്. എതിർപക്ഷത്താണെങ്കിലും അവർ ചെയ്ത നല്ല കാര്യങ്ങളെ അംഗീകരിക്കാതിരിക്കാനാകില്ല. അത് പ്രധാനമന്ത്രി നരേന്ദ്രമോദിയും പാർലമെന്റിൽ പറഞ്ഞിട്ടുണ്ട്. ഇന്ദിരാഗാന്ധിയെ ഉരുക്കുവനിതയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. എന്റെ പ്രധാനമന്ത്രിയുടെ പാതയിലാണ് ഞാനും സഞ്ചരിക്കുന്നത്.
ഇതുവരെയും മാദ്ധ്യമങ്ങളെ അകറ്റിനിറുത്തിയിട്ടില്ല. തനിക്ക് ലഭിച്ച 99ശതമാനം ഉപദേശങ്ങളും മാദ്ധ്യമങ്ങളോട് അകലം പാലിക്കണമെന്നാണ്. എന്നാൽ തനിക്ക് ആ ഉദ്ദേശ്യമില്ല. ഇത്തരത്തിൽ തെറ്റായി വ്യാഖ്യാനിക്കാനാണെങ്കിൽ ഔദ്യോഗിക പരിപാടികളിൽ മാത്രമേ താൻ മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തൂ. ഒരു കലാകാരനായി പോലും മാദ്ധ്യമങ്ങൾക്കു മുന്നിൽ വരില്ല. മാദ്ധ്യമങ്ങൾക്ക് തീറ്റയാകാനില്ല.
വലിയ ഉത്തരവാദിത്വമാണ് തനിക്കുള്ളത്. തൃശൂർ ജനത നൽകിയ തങ്കകിരീടമാണ് വിജയം. ഒന്നരവർഷം നടത്തിയ കഠിനാദ്ധ്വാനത്തിന്റെ ഫലം. തൃശൂരിന്റെ എം.പിയായി മാത്രം ഒതുങ്ങില്ല. കേരളത്തിന്റെ എം.പിയായിരിക്കും. തമിഴ്നാടിന് വേണ്ടിയും പ്രവർത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |