75,000 അദ്ധ്യാപകർ നിയമക്കുരുക്കിലേക്ക്
തിരുവനന്തപുരം: 75,000ത്തിലധികം അദ്ധ്യാപകരുടെ തൊഴിൽ സുരക്ഷയെയും വേതന വ്യവസ്ഥകളെയും ആശങ്കയിലാക്കി കെ-ടെറ്റ് പുനഃപരിശോധനാ ഹർജിയിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ച ഇതുവരെ പരിഹരിച്ചില്ല. മാസങ്ങളായി ഹർജി സുപ്രീംകോടതിയുടെ 'ഡിഫക്ട് ലിസ്റ്റിൽ'തുടരുകയാണ്. സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലെ സാങ്കേതിക പിഴവുകൾ പരിഹരിക്കുന്നതിൽ സർക്കാർ വരുത്തിയ അലംഭാവം ആയിരക്കണക്കിന് അദ്ധ്യാപകരെ നിയമക്കുരുക്കിലാക്കും. ഇതോടെ സർക്കാരിന്റെയോ ഗവർണറുടെയോ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ വേണമെന്നാവശ്യം ശക്തമാവുകയാണ്.
അവിശ്വസനീയമായ സാങ്കേതിക പിഴവുകൾ
ടെറ്റ് യോഗ്യത നേടാൻ 2വർഷത്തെ സമയം അനുവദിച്ചുകൊണ്ടുള്ള 2025 സെപ്തംബർ 1ലെ സുപ്രീംകോടതി വിധിക്കെതിരെയാണ് സർക്കാർ പുനഃപരിശോധനാ ഹർജി നൽകിയത്. പിഴവുകൾ തീർക്കാൻ അനുവദിച്ച 90 ദിവസത്തെ കാലാവധി കഴിഞ്ഞിട്ടും നടപടികൾ പൂർത്തിയാക്കാത്തതിനാൽ, '90 ദിവസത്തിന് ശേഷവും പുനഃസമർപ്പിക്കാത്ത പിഴവുകളുള്ള കേസുകളുടെ' പട്ടികയിലാണ്.
13ലെ നിർണായക വാദം
അദ്ധ്യാപക സംഘടനകളുടെ ഹർജികളിൽ 13ന് സുപ്രീംകോടതി തുറന്ന കോടതിയിൽ നേരിട്ട് വാദം കേൾക്കുന്നുണ്ട്. സാങ്കേതിക പിഴവുകൾ പരിഹരിച്ചില്ലെങ്കിൽ 13ന് നടക്കുന്ന വാദത്തിൽ സർക്കാരിന്റെ ഭാഗം കേൾക്കപ്പെടാതെ ഹർജി തള്ളപ്പെടാൻ സാദ്ധ്യതയുണ്ട്. അദ്ധ്യാപകർ നേരിടുന്ന ഭീഷണി പുതിയ സർക്കാർ അധികാരമേൽക്കുന്നതിനും വകുപ്പ് വിഭജനത്തിനും മുൻപായി ഈ വിഷയം പരിഹരിച്ചില്ലെങ്കിൽ അദ്ധ്യാപകർക്ക് ലഭിച്ച ഇളവുകൾ റദ്ദാക്കപ്പെടും. ഹർജി തള്ളപ്പെട്ടാൽ, നിലവിൽ അദ്ധ്യാപകർ കൈപ്പറ്റിയ സാമ്പത്തിക ആനുകൂല്യങ്ങൾ തിരിച്ചടയ്ക്കേണ്ടി വരുന്ന സാഹചര്യമുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |