പത്തനംതിട്ട : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവർത്തന ശൈലി ജനങ്ങളിൽ വലിയ എതിർപ്പുണ്ടാക്കിയെന്ന് സി.പി.എം ജില്ലാ കമ്മിറ്റിയിൽ രൂക്ഷവിമർശനം. തിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതിൽ മുഖ്യമന്ത്രിയുടെ പെരുമാറ്റം പ്രധാന ഘടകമായി. മൈക്കിനോട് പോലും മുഖ്യമന്ത്രി അരിശം കാട്ടിയത് വെറുപ്പോടെയാണ് ജനം കണ്ടത്. ഇത്തരം ശൈലി കമ്മ്യൂണിസ്റ്റുകാർക്ക് ചേർന്നതല്ല. തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം നന്നായി പ്രതിഫലിച്ചു. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ ജില്ലാ കമ്മിറ്റിയുടെ നിർദേശങ്ങളെ അവഗണിച്ചു. പാർട്ടി സെക്രട്ടറി കത്ത് കൊടുത്താൽ പരിഗണിക്കാറില്ല. തിരഞ്ഞെടുപ്പ് തോൽവിയെപ്പറ്റി പാർട്ടി വിശദമായി അന്വേഷിക്കണം.
പത്തനംതിട്ടയിലെ സ്ഥാനാർത്ഥി തോമസ് ഐസക്കിനെ പാർട്ടി അംഗങ്ങളിൽ പലർക്കും അംഗീകരിക്കാൻ കഴിഞ്ഞില്ല. താഴേത്തട്ടിലുള്ള പ്രവർത്തകർ ആഗ്രഹിച്ചത് രാജു ഏബ്രഹാം സ്ഥാനാർത്ഥിയാകണമെന്നായിരുന്നു. പൊതുജനങ്ങളും അത് പ്രതീക്ഷിച്ചു. ഒന്നര വർഷം മുൻപേ ജില്ലയിൽ ക്യാമ്പ് ചെയ്ത തോമസ് ഐസക്കിന് ജനമനസിനെ സ്വാധീനിക്കാൻ കഴിഞ്ഞില്ല. ജില്ലയിലെ നേതാക്കളിൽ ചിലർ പ്രവർത്തനത്തിൽ നിസംഗരായിരുന്നു.. പ്രചാരണത്തിനിടയിൽ ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ രണ്ടു നേതാക്കൾ തമ്മിലടിച്ചത് അവമതിപ്പുണ്ടാക്കി. പത്തനംതിട്ടയിൽ മുപ്പതിനായിരത്തിലധികം ഉറച്ച പാർട്ടി വോട്ടുകൾ ചോർന്നുവെന്ന് വിലയിരുത്തലുണ്ടായി. ജില്ലാ കമ്മിറ്റിയോഗം ഇന്നും തുടരും.
മാറേണ്ടത് അടിത്തട്ടല്ലെന്ന്
സി .പി.എം കൊല്ലം
ജില്ലാക്കമ്മിറ്റി
കൊല്ലം: പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേർന്ന സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. അടിത്തട്ടിലെ പ്രവർത്തകർക്കെതിരായ ജനവിധിയല്ല ഇതെന്നായിരുന്നു വിമർശനം. എൽ.ഡി.എഫ് സർക്കാരിന് തുടർഭരണം സമ്മാനിച്ച പ്രവർത്തകർ തന്നെയാണ് അടിത്തട്ടിലുള്ളത്. സാഹചര്യം മാറിയത് സംസ്ഥാന തലത്തിലാണ്, അവിടെയാണ് തിരുത്തലുണ്ടാകേണ്ടതെന്ന് കടയ്ക്കലിൽ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗം പറഞ്ഞു. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിന്റെ തുടർച്ചയെന്നോണം, ജില്ലാ കമ്മിറ്റി യോഗത്തിലും ഇ.പി. ജയരാജനും കൊല്ലത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. മുകേഷിനുമെതിരെ വിമർശനം ഉയർന്നു. പ്രചാരണ പ്രവർത്തനങ്ങളോട് സ്ഥാനാർത്ഥി പല ഘട്ടത്തിലും വിമുഖത കാട്ടി. സ്ഥാനാർത്ഥി ജനകീയനാണെന്നത് സംസ്ഥാന നേതൃത്വത്തിന്റെ തെറ്റിദ്ധാരണയായിരുന്നു. സ്ഥാനാർത്ഥി നിർണയം പിഴച്ചത് കൊണ്ടാണ് യു.ഡി.എഫിന് റെക്കാഡ് ഭൂരിപക്ഷം ലഭിച്ചതെന്ന് ഒരംഗം തുറന്നടിച്ചു.
എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ഒരു വർഷക്കാലമായി പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് ചാത്തന്നൂരിൽ നിന്നുള്ള അംഗം പറഞ്ഞു. ബി.ജെ.പി നേതാവ് ജാവ്ദേക്കർ തന്നെ കണ്ടെന്ന് ഇ.പി. ജയരാജൻ പോളിംഗ് ദിനത്തിൽ പറഞ്ഞത് നിസാരമായി കണ്ട് തള്ളിക്കളയരുത്. പാർട്ടിയോട് പറയാതെ ചാനലുകാരോടാണ് പറഞ്ഞത്. അദ്ദേഹത്തെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്നു നീക്കണമെന്നും അംഗം ആവശ്യപ്പെട്ടു. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ,എൻ. ബാലഗോപാൽ, സി.എസ്. സുജാത എന്നിവർ പങ്കെടുത്തു. യോഗം ഇന്നും തുടരും.
സി.പി.എം തൃശൂർ ജില്ലാക്കമ്മിറ്റി :
തിരിച്ചടിക്ക്പ്രധാനം
ഭരണ വിരുദ്ധ വികാരം
തൃശൂർ: ഭരണ വിരുദ്ധ വികാരമാണ് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്ന് സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം. മണിപ്പൂർ ഉൾപ്പെടെയുള്ള വിഷയങ്ങൾ തൃശൂരിൽ ഏശിയില്ല. കേന്ദ്രത്തിൽ ഇടതുപക്ഷ എം.പിയെത്തിയത് കൊണ്ട് വലിയ കാര്യമില്ലെന്ന പൊതു ബോധം മുസ്ലിം വോട്ടിലുണ്ടായത് യു.ഡി.എഫിന് അനുകൂലമായി. ഇതാണ് ഗുരുവായൂർ മണ്ഡലത്തിൽ കെ.മുരളീധരൻ ഒന്നാമതെത്തിയത്.
എൽ.ഡി.എഫിനെ തീർത്തും കൈയൊഴിയുന്ന സമീപനമാണ് ക്രൈസ്തവ സഭകളുടെ ഭാഗത്ത് നിന്നുണ്ടായതെന്നും, മുസ്ലിം വോട്ടുകൾ എൽ.ഡി.എഫിന് ഗുണമായില്ലെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തി. സി.പി.ഐയുടെ ആരോപണം സംബന്ധിച്ച് ചർച്ച വേണ്ടെന്ന് തീരുമാനിച്ചിരുന്നെങ്കിലും ചിലർ കടുത്ത ഭാഷയിൽ വിമർശനമുയർത്തി. അവരുടെ തെറ്റുകൾ മറക്കാനായി സി.പി.എമ്മിനെ പഴി ചാരുകയാണെന്നായിരുന്നു വിമർശനം. സർക്കാർ ആശുപത്രികളിൽ മരുന്നില്ലാത്തതും സപ്ലൈകോയിൽ സാധനങ്ങൾ ഇല്ലാത്തതും ക്ഷേമ പെൻഷൻ നൽകാതിരുന്നതും സർക്കാറിനെതിരെയുള്ള വിമർശനമായി.
സി.പി.ഐയിലെ പ്രശ്നങ്ങളും ചർച്ച ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |