തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനുമെതിരെ സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മറ്റി യോഗത്തിന്റെ രണ്ടാം ദിനത്തിലും വിമർശനം തുടർന്നു. കനത്ത പരാജയം സംഭവിച്ചിട്ടും ശൈലി മാറ്റില്ലെന്ന് മുഖ്യമന്ത്രി തീരുമാനിച്ചാൽ ൽ അദ്ദേഹത്തെ ആർക്കും തിരുത്താൻ കഴിയില്ല. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര വലിയ അകമ്പടിയെന്നും, ജനങ്ങളിൽ അവമതിപ്പുണ്ടാക്കുന്ന എസ്‌കോർട്ട് വാഹനങ്ങളുടെ ബാഹുല്യം കുറയ്ക്കണമെന്നും യോഗത്തിൽ വിമർശനമുയർന്നു. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ എക്‌സാലോജിക്ക് വിഷയം സംബന്ധിച്ചുയർന്ന ആരോപണങ്ങൾ സി.പി.എമ്മിനെ പ്രതികൂലമായി ബാധിച്ചെന്ന വിമർശനം ഇന്നലെ വീണ്ടുമുണ്ടായി.
സർക്കാർ സാധാരണക്കാരെ മറന്ന് പ്രവർത്തിച്ചത് തിരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് കാരണമായി. ക്ഷേമ പെൻഷൻ കുടിശിക വരുത്തിയത് പ്രതികൂലമായി ബാധിച്ചു. തലസ്ഥാനത്തെ കോർപ്പറേഷൻ ഭരണത്തിൽ മേയറും ഭരണസമിതിയും
വീഴ്ചകൾ തിരുത്തണം . കോർപ്പറേഷൻ ഭരണത്തിൽ ഇനി വീഴ്ച്ചയുണ്ടായാൽ അടുത്ത തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഭരണത്തിലേറിയാലും അത്ഭുതപ്പെടേണ്ടതില്ലെന്നും അംഗങ്ങൾ പ്രതികരിച്ചു. പാർട്ടി സെക്രട്ടേറിയറ്റ് അംഗങ്ങൾ മുതൽ ബ്രാഞ്ച് തലം വരെയുള്ളവർ ധാർഷ്ട്യം ഉപേക്ഷിക്കണമെന്നും പ്രവർത്തകരോടും ജനങ്ങളോടുമുള്ള ഡപെരുമാറ്റത്തിൽ ജാഗ്രത വേണമെന്നും ചില അംഗങ്ങൾ ആവശ്യമുയർത്തി. പാർട്ടി അടിത്തറയ്ക്ക് കോട്ടം തട്ടാതിരിക്കാൻ ഗൗരവമായ തിരുത്തൽ വേണം.
ജാതി സെൻസസിൽ നിന്ന്
മുഖം തിരിച്ചതും വീഴ്ച
ജാതി സെൻസസ് എന്ന ആവശ്യത്തോട് പിണറായി സർക്കാർ മുഖം തിരിച്ചു നിൽക്കുന്നതും പിന്നാക്ക വിഭാഗങ്ങളിൽ
എതിർ വികാരം സൃഷ്ടിച്ചതായി അംഗങ്ങൾ പറഞ്ഞു.ആറ് സംസ്ഥാനങ്ങൾ ഇതിനകം നടപ്പാക്കുകയും,തമിഴ്നാട്
നിയമസഭ പ്രമേയം പാസാക്കുകയും ചെയ്തിട്ടും ,വിഷയം കേന്ദ്രത്തിന്റെ ചുമലിൽ വച്ച് തടിയൂരാൻ സർക്കാർ
ശ്രമിക്കുന്നത് ആരെയൊക്കയോ ഭയന്നാണ്. .ഇക്കാര്യത്തിൽ ആവശ്യമായ നിർദ്ദേശം നൽകുന്നതിൽ പാർട്ടി കേന്ദ്ര കമ്മിറ്റിയും വീഴ്ച വരുത്തി.തിരഞ്ഞെടുപ്പിന്റെ മദ്ധ്യത്തിൽ മുഖ്യമന്ത്രി കുടുംബ സമേതം നടത്തിയ വിദേശ യാത്ര
ജനങ്ങളിൽ വെറുപ്പാണ് സൃഷ്ടിച്ചതെന്നും വിമർശനമുയർന്നു. മൂന്ന് ദിവസങ്ങളിലായി ചേർന്ന യോഗം ഇന്നലെ സമാപിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.സ്വരാജ്, ആനാവൂർ നാഗപ്പൻ എന്നിവർ പങ്കെടുത്തു.
ഉത്തരവാദിത്തം
പാർട്ടിക്കും സർക്കാരിനും
തൊടുപുഴ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ട പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം പാർട്ടി സംസ്ഥാന നേതൃത്വത്തിനും സർക്കാരിനുമാണെന്ന് സി.പി.എം
ഇടുക്കി ജില്ലാ കമ്മിറ്റിയിൽ വിമർശനം.
ജില്ലാ സെക്രട്ടറി സി.വി. വർഗീസിന്റെ നേതൃത്വത്തിൽ ജില്ലയിൽ ഏറ്റവും മികച്ച പ്രവർത്തനമാണ് നടക്കുന്നത്. അതിന്റെ ഫലം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കാതെ പോയത് മുഖ്യമന്ത്രിയുടെയും സംസ്ഥാന നേതൃത്വത്തിന്റെയും നിലപാടുകളോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ്. മൂന്ന് ദിവസങ്ങളിലായി നടന്നുവന്ന ജില്ലാ സെക്രട്ടേറിയറ്റും, ജില്ലാ കമ്മിറ്റിയും ഇന്നലെ സമാപിച്ചു. അവലോകന റിപ്പോർട്ട് സംസ്ഥാന നേതൃത്വത്തിന് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |