ന്യൂഡൽഹി: ഭരണഘടനയെ വാഴ്‌ത്തുക എന്നർത്ഥം വരുന്ന 'ജയ് സൻവിധാൻ' എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി 18ാം ലോക്‌സഭയിലെ തന്റെ കന്നിപ്രസംഗം ആരംഭിച്ചത്. ബിജെപിയുടെ ജയ് ശ്രീറാം വിളികൾക്ക് നടുവിലായിരുന്നു രാഹുൽ ഗാന്ധി പ്രസംഗിക്കാൻ എഴുന്നേറ്റത്.
ലോക്‌സഭയിൽ പരമശിവന്റെ ചിത്രം ഉയർത്തികാട്ടിയായിരുന്നു രാഹുൽ പ്രസംഗിച്ചത്. ആരെയും ഭയപ്പെടുന്നില്ലെന്ന സന്ദേശമാണ് ഈ ചിത്രം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ പ്രസക്‌ത ഭാഗങ്ങൾ ഇവയാണ്.
'രാജ്യം ഒന്നുചേർന്ന് ഭരണഘടനയെ സംരക്ഷിച്ചു. ബിജെപി എനിക്ക് പിന്നാലെ ജയ് സൻവിധാൻ വിളിക്കുന്നതിൽ സന്തോഷമുണ്ട്. ഇന്ത്യ എന്ന ആശയത്തിനും ഭരണഘടനയ്ക്കും ഭരണഘടനയ്‌ക്കെതിരായ ആക്രമണത്തെ ചെറുത്തുനിന്ന ആളുകൾക്കും നേരെ ആസൂത്രിതവും സമ്പൂർണവുമായ ആക്രമണം നടന്നു. ഞങ്ങളിൽ പലരും വ്യക്തിപരമായി ആക്രമിക്കപ്പെട്ടു. ചില നേതാക്കൾ ഇപ്പോഴും ജയിലിലാണ്.
അധികാരത്തിന്റെയും സമ്പത്തിന്റെയും കേന്ദ്രീകരണം, ദരിദ്രർക്കും ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും നേരെയുള്ള ആക്രമണം എന്നിവയെ ചെറുത്തുതോൽപിച്ച ഏതൊരാളും തകർക്കപ്പെട്ടു. കേന്ദ്ര സർക്കാരിന്റെയും പ്രധാനമന്ത്രിയുടെയും ഉത്തരവ് പ്രകാരം ഞാൻ ആക്രമിക്കപ്പെട്ടു. ഇഡിയുടെ 55 മണിക്കൂർ ചോദ്യം ചെയ്യലായിരുന്നു അതിൽ ഏറ്റവും ആസ്വാദ്യകരമായ ഭാഗം.
പ്രതിപക്ഷത്തിലായിരിക്കുന്നതിൽ എനിക്ക് സന്തോഷവും അഭിമാനവുമുണ്ട്. ഞങ്ങളുടെ പക്കൽ അധികാരത്തേക്കാൾ ശക്തമായ ഒന്നുണ്ട്, സത്യമാണ് അത്. പരമാത്മ മോദിയുടെ ആത്മാവുമായി നേരിട്ട് സംവദിക്കുന്നു. എന്നാൽ ബാക്കിയുള്ള ഞങ്ങൾ ജനിക്കുകയും മരിക്കുകയും ചെയ്യുന്ന ജീവശാസ്ത്രപരമായ ജീവികൾ മാത്രമാണ്.
ഗാന്ധി മരിച്ചുവെന്നും ഗാന്ധിയെ പുനരുജ്ജീവിപ്പിച്ചത് ഒരു സിനിമയാണെന്നും പ്രധാനമന്ത്രി പറയുന്നു. ഈ അറിവില്ലായ്മ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ടോ? ഞാൻ ശ്രദ്ധിച്ച മറ്റൊരു കാര്യം, ധൈര്യത്തെക്കുറിച്ച് സംസാരിക്കുന്നത് ഒരു മതം മാത്രമല്ല. എല്ലാ മതങ്ങളും ധൈര്യത്തെക്കുറിച്ചാണ് പറയുന്നത് എന്നതാണ്. നമ്മുടെ മഹാന്മാരെല്ലാം അഹിംസയെക്കുറിച്ചും ഭയം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. പക്ഷേ, സ്വയം ഹിന്ദു എന്ന് വിളിക്കുന്നവർ അക്രമത്തെയും വിദ്വേഷത്തെയും അസത്യത്തെയും കുറിച്ച് മാത്രമേ സംസാരിക്കൂ. അങ്ങനെയുള്ളവർ ഹിന്ദുക്കളല്ല.
നിങ്ങൾ ശിവഭഗവാന്റെ ചിത്രം നോക്കിയാൽ മനസിലാവും, ഹിന്ദുക്കൾക്കൊരിക്കലും ഭയവും വിദ്വേഷവും പ്രചരിപ്പിക്കാനാകില്ല. എന്നാൽ ബിജെപി 24 മണിക്കൂറും ഇതാണ് ചെയ്യുന്നത്. അഗ്നിപഥ് പ്രധാനമന്തിയുടെ ബുദ്ധിയിൽപിറന്ന കുഞ്ഞാണ്. സായുധസേനയുടേതല്ല. ഞങ്ങളുടെ സർക്കാർ അധികാരത്തിൽ വന്നാൽ ഞങ്ങൾ അഗ്നിപഥ് പദ്ധതി എടുത്തുകളയും, കാരണമത് സായുധസേനയ്ക്കുെ രക്തസാക്ഷികൾക്കും എതിരാണ്.
ബിജെപിയുടെ രാഷ്ട്രീയവും നയങ്ങളും മണിപ്പൂരിനെ കത്തിച്ചു, ആഭ്യന്തരയുദ്ധത്തിലേക്ക് തള്ളിവിട്ടു. ഇപ്പോഴും പ്രധാനമന്ത്രി മോദി സംസ്ഥാനം സന്ദർശിച്ചിട്ടില്ല. നോട്ട് നിരോധനം, തെറ്റായ ജിഎസ്ടി എന്നിവ കാരണം, തൊഴിലവസരങ്ങളുടെ നട്ടെല്ല് സർക്കാർ തകർത്തു. നിയമപരമായ ഗ്യാരണ്ടിയുള്ള എംഎസ്പിയാണ് കർഷകർക്ക് വേണ്ടത്. എന്നാൽ സർക്കാർ നൽകാൻ തയ്യാറല്ല.
നീറ്റ് ഒരു പ്രൊഫഷണൽ പരീക്ഷയല്ല, ഇതൊരു വാണിജ്യ പരീക്ഷയാണ്. സമ്പന്നരായ വിദ്യാർത്ഥികൾക്ക് അനുയോജ്യമായ തരത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്'- പ്രതിപക്ഷനേതാവായുള്ള കന്നിപ്രസംഗത്തിൽ രാഹുൽ ഗാന്ധി ലോക്‌സഭയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |