നെടുമ്പാശേരി: ചെങ്ങമനാട് കപ്രശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ചതിന് പിന്നിൽ മൊബൈൽ ഫോൺ ഗെയിമാണെന്ന് സൂചന. ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. കുട്ടി ഉപയോഗിച്ച മൊബൈൽ ഫോൺ പൊലീസ് പരിശോധിക്കും. മൊബൈൽ ഫോൺ കൂടുതൽ സമയം ഉപയോഗിക്കുന്ന ശീലം കുട്ടിക്ക് ഉണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
വടക്കുഞ്ചേരി വീട്ടിൽ ജെയ്മിയുടെ മകൻ ആഗ്നൽ ജെയ്മിയെയാണ് (15)വെള്ളിയാഴ്ച്ച വൈകിട്ട് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഏറെ സമയം മുറി അടച്ചിട്ടിരുന്നതിനെ തുടർന്ന് പിതാവ് വാതിൽ ചവിട്ടിത്തുറന്നപ്പോൾ തോർത്തുമുണ്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇരുകൈകളും പിന്നിലേക്ക് കൂട്ടിക്കെട്ടി വായിൽ സെല്ലോ ടേപ്പും പതിച്ചിരുന്നു. മഴക്കോട്ടും ധരിച്ചിരുന്നു. ഇതാണ് ഓൺലൈൻ ഗെയിം 'ടാസ്കി"ന്റെ ഭാഗമായി തൂങ്ങിയതാകാമെന്ന സംശയത്തിന് കാരണം.
കപ്രശേരി ഐ.എച്ച്.ആർ.ഡി സ്കൂൾ വിദ്യാർത്ഥിയായിരുന്ന ആഗ്നൽ വെള്ളിയാഴ്ച വൈകിട്ട് വീട്ടിലേക്ക് മടങ്ങുംവരെ സന്തോഷവാനായിരുന്നെന്ന് അദ്ധ്യാപകരും സഹപാഠികളും പറഞ്ഞു. വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് മുകളിലത്തെ നിലയിലെ മുറിയിലേക്ക് പോയ ശേഷമായിരുന്നു സംഭവം. പിതാവ് മുറിയുടെ വാതിൽ ചവിട്ടിത്തുറന്ന സമയവും മൊബൈൽ ഫോണിലെ ഓൺലൈൻ ഗെയിം ഓൺ ആയിരുന്നു. മാതാവ് ജിനിയുടെ ഫോണാണ് കുട്ടി ഉപയോഗിക്കുന്നത്. ഇതിൽ ഗെയിം ഇൻസ്റ്റാൾ ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നലെ വൈകിട്ട് കപ്രശേരി ലിറ്റിൽ ഫ്ളവർ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
ഓൺലൈൻ ട്രേഡിംഗ്: ഒരു കോടി നഷ്ടപ്പെട്ടു
പരിയാരം(കണ്ണൂർ): ഓൺലൈൻ ട്രേഡിംഗ് നടത്താനായി നിക്ഷേപിച്ച 1,00,76,000 രൂപ തട്ടിയെടുത്തതായി പരാതി. ചെറുതാഴം ഏഴിലോട്ടെ റോസ് ഏയ്ഞ്ചൽ വില്ലയിൽ എഡ്ഗാർ വിൻസെന്റിനാണ് പണം നഷ്ടമായത്. മഹാരാഷ്ട്ര നവി മുംബൈ അന്ധേരി ഈസ്റ്റിലെ ഏരീസ് മാനേജ്മെന്റ് കോർപറേഷൻ ടീം ലീഡറായ ഉദയൻ കേജ്രിവാളിന്റെ പേരിൽ പരിയാരം പൊലീസ് കേസെടുത്തു. മേയ് 29 മുതൽ ജൂലായ് 1 വരെയുള്ള കാലയളവിലാണ് പണം നിക്ഷേപിച്ചത്. ഓൺലൈൻ ട്രേഡിംഗിനായി ഉദയൻ കേജ്രിവാൾ അഡ്മിനായ ഡബ്ല്യു.ബി12 ഏരീസ് സ്റ്റോക്ക് പില്ലപ്പ് ഗ്രൂപ്പ് എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നുള്ള നിർദ്ദേശപ്രകാരം പല തവണകളായി വിവിധ അക്കൗണ്ടുകളിലേക്ക് എഡ്ഗാർ
തുക അയച്ചുകൊടുക്കുകയായിരുന്നു.
ചലച്ചിത്ര അവാർഡ്: സ്ക്രീനിംഗ് തുടങ്ങി
മത്സരിക്കാൻ 160 സിനിമകൾ
തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ ചലച്ചിത്ര അവാർഡ് നിർണയം ആരംഭിച്ചു. കിൻഫ്ര പാർക്കിലെ ചലച്ചിത്ര അക്കാഡമിയുടെയും എൽ.വി. പ്രസാദ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സ്ക്രീനുകളിലായി രണ്ട് പ്രാഥമിക ജൂറികൾക്കു വേണ്ടി പ്രതിദിനം 8 സിനിമകൾ വരെ പ്രദർശിപ്പിക്കും. 160 സിനിമകളാണ് അവാർഡിന് സമർപ്പിക്കപ്പെട്ടിരിക്കുന്നത്.
രണ്ട് ജൂറികൾ തിരഞ്ഞെടുക്കുന്ന സിനിമകൾ സുധീർ മിശ്ര ചെയർമാനായ അന്തിമ ജൂറി കാണും. സംവിധായകൻ പ്രിയനന്ദനൻ, അഴകപ്പൻ എന്നിവരാണ് പ്രാഥമിക വിധിനിർണയ സമിതിയിലെ ചെയർമാൻമാർ. ഇരുവരും അന്തിമ വിധിനിർണയ സമിതിയിലെ അംഗങ്ങളുമായിരിക്കും. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി,എഴുത്തുകാരൻ എൻ.എസ്. മാധവൻ,ആൻ അഗസ്റ്റിൻ,സംഗീത സംവിധായകൻ ശ്രീവൽസൻ ജെ. മേനോൻ എന്നിവരാണ് അന്തിമ വിധിനിർണയ സമിതി അംഗങ്ങൾ.
ഇന്നലെ എത്തിയ സുധീർ മിശ്രയ്ക്കും മറ്റ് ജൂറി അംഗങ്ങൾക്കും ചലച്ചിത്ര അക്കാഡമി സെക്രട്ടറി അജോയ് നിയമാവലി ഉൾപ്പെടെയുള്ളവ നൽകി. അടുത്ത മാസം ആദ്യവാരം അവാർഡ് പ്രഖ്യാപനം ഉണ്ടായേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |