SignIn
Kerala Kaumudi Online
Friday, 16 August 2024 5.45 AM IST

പിഎസ്‌സി   കോഴ: പ്രമോദിന് കൂട്ട് രണ്ട് ബിജെപി നേതാക്കൾ, ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ കമന്റ്

pramod

കോഴിക്കോട്: പിഎസ്‌സി കോഴയിടപാടിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ട് പ്രാദേശിക ബിജെപി നേതാക്കൾ വഴിയാണ് ക്രമക്കേടിന് ശ്രമം നടത്തിയതെന്നും പ്രമോദ് കോട്ടൂളി ആദ്യം ചെക്കായും പിന്നീട് അത് തിരികെ നൽകി പണം കൈപ്പറ്റിയെന്നും പാർട്ടി അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ഇക്കാര്യങ്ങളെല്ലാം പൂർണമായി ബോദ്ധ്യപ്പെട്ടതുകാെണ്ടാണ് പ്രമോദിനെ പുറത്താക്കാനുള്ള നീക്കം പാർട്ടി സ്വീകരിച്ചതെന്നാണ് അറിയുന്നത്.

കോഴവിവാദത്തിൽ ലോക്കൽ കമ്മിറ്റിയാണ് ആദ്യം പരാതി നൽകിയത്. കഴിഞ്ഞദിവസം നടന്ന ജില്ലാ കമ്മിറ്റിയോഗത്തിൽ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും പ്രമോദിനെതിരെ നടപടി വേണമെന്ന നിലപാടിലായിരുന്നു. തുടർന്നായിരുന്നു പുറത്താക്കാനുള്ള തീരുമാനമുണ്ടായത്. എന്നാൽ പിഎസ്‌സിയുമായി ബന്ധപ്പെട്ട ഒരു പരാതിയും പാർട്ടിക്ക് മുന്നിൽ ഇല്ലെന്നും പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതും പാർട്ടി അച്ചടക്കത്തിന് നിരക്കാത്തതുമായ കാര്യങ്ങളാണ് പ്രമോദിനെതിരെ കണ്ടെത്തിയതെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ പറയുന്നത്.

പ്രമോദിനെ പുറത്താക്കിയ നടപടി അണികൾ എങ്ങനെ സ്വീകരിക്കുമെന്ന കാര്യത്തിൽ പാർട്ടിക്ക് ആശങ്കയുണ്ട്. പ്രമോദിന്റെ സ്വാധീന മേഖലകളിൽ പാർട്ടി അണികളെ കാര്യങ്ങൾ ധരിപ്പിക്കാനുള്ള ശ്രമം പാർട്ടി തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആരോപണത്തിനെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകാനാണ് പ്രമോദിന്റെ തീരുമാനം. അതിനിടെ ജില്ലാകമ്മിറ്റി അംഗം പ്രേംകുമാറിനെതിരെ പ്രമോദ് രംഗത്തെത്തിയിട്ടുണ്ട്. നിങ്ങളാണ് ചതിയിലെ യഥാർത്ഥ നായകനെന്നായിരുന്നു ജില്ലാ കമ്മിറ്റി അംഗത്തിന്റെ പോസ്റ്റിന് താഴെയുള്ള പ്രമോദിന്റെ കമന്റ്.

ഇന്നലെയാണ് കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയെ സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്നുൾപ്പെടെ പുറത്താക്കിയത്. പ്രമോദിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് കാട്ടിയാണ് ജില്ലാ കമ്മിറ്റിയുടെ നടപടി.

സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടിപി രാമകൃഷ്ണൻ, മന്ത്രി മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുത്തു. ആരോപണം അന്വേഷിച്ച ജില്ലാ സെക്രട്ടേറിയറ്റിന്റെ മൂന്നംഗ സമിതിയുടെ റിപ്പോർട്ട് പ്രമോദിനെതിരായിരുന്നു. പ്രമോദ്‌ ആരോപണം നിഷേധിച്ചിരുന്നു.

കോഴിക്കോട്ടെ പ്രമുഖയായ ഡോക്ടർക്ക് പിഎസ്‌സി അംഗത്വമോ ആയുഷ് വകുപ്പിൽ ഉന്നത സ്ഥാനമോ വാഗ്ദാനം ചെയ്ത് 60 ലക്ഷം ആവശ്യപ്പെടുകയും 22 ലക്ഷം കൈപ്പറ്റുകയും ചെയ്‌തെന്നാണ് ആരോപണം.

അതിനിടെ, പ്രമോദ്, അമ്മയ്ക്കൊപ്പം ഡോക്ടറുടെ വീട്ടുപടിക്കൽ സത്യാഗ്രഹം നടത്തി. ഡോക്ടറുടെ ഭർത്താവാണ് പരാതി നൽകിയത്.കോഴ വാങ്ങിയിട്ടില്ല. നുണപരിശോധനയ്ക്കും തയ്യാർ. തെറ്റുകാരനല്ലെന്ന് അമ്മയെ ബോദ്ധ്യപ്പെടുത്തണം. 22 ലക്ഷം വാങ്ങിയെങ്കിൽ തെളിവ് തരണം. എല്ലാ ഏജൻസികൾക്കും പരാതി നൽകും. ഇന്നും സമരം തുടരും എന്നുമാണ് പ്രമോദ് പറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRAMOD, CPM, BJP, PSC BRIBERY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.