ഹരിപ്പാട്: താൻ കുമാരനാശാന്റെ കസേരയിൽ ഇരിക്കുന്ന ആളല്ലെന്നും ആ കസേരയുടെ കാവൽക്കാരൻ മാത്രമാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം ചേപ്പാട് യൂണിയന്റെ നേതൃത്വത്തിൽ നടന്ന നേതൃത്വ പരിശീലന ക്യാമ്പ് “പാഠശാല 2024” മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുദേവന്റെയും കുമാരനാശാന്റെയും കസേരയിൽ ഇരിക്കാൻ മറ്റാർക്കും അവകാശമില്ല. അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്ന സന്ദേശ വാഹകൻ മാത്രമാണ് ഞാൻ. എസ്.എൻ.ഡി.പി യോഗം ജാതി പറയരുതെന്നാണ് രാഷ്ട്രീയക്കാർ പറയുന്നത്. ബാക്കിയുള്ളവർക്കെല്ലാം ജാതി പറയാം. ഗുരുവിന്റെ ദർശനങ്ങളിലെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് നിർവ്വചനങ്ങളുണ്ടാക്കി സംഘടനയെ വിമർശിക്കുന്നു. ഈഴവർ ഒന്നിക്കാതിരിക്കലാണ് രാഷ്ട്രീയക്കാരുടെ ലക്ഷ്യം. ഒന്നിച്ചു നിന്നാൽ കേരള ഭരണം ഈഴവർ തീരുമാനിക്കും. കേന്ദ്രത്തിൽ ബി.ജെ.പി ഭരണം ഇല്ലാതാക്കാൻ മുസ്ലിം ജനത ഒറ്റക്കെട്ടായി കോൺഗ്രസിന് വോട്ട് ചെയ്തതിനാലാണ് ആലപ്പുഴയിൽ എ.എം.ആരിഫ് തോറ്റത്. ഈ ഒരു ഒത്തൊരുമ
ഈഴവനില്ല. തിരഞ്ഞെടുപ്പിൽ ആരെ ജയിപ്പിക്കണം, ആരെ തോൽപ്പിക്കണമെന്ന് തീരുമാനിക്കാനുള്ള രീതിയിൽ സംഘടന ശക്തി നമുക്കുണ്ടാകണം. അവകാശങ്ങൾ നൽകുന്നത്ൽ ന്യൂനപക്ഷങ്ങളുടെ മുന്നിൽ കണ്ണടയ്ക്കുന്നവർ നമ്മുടെ മുന്നിൽ മതിൽ കെട്ടി വഴി മുടക്കുകയാണ്. വ്യക്തമായ ജാതി വിവേചനമാണ് കേരളത്തിൽ . ഏത് സമുദയത്തിന് നൽകുന്നതിനും താൻ എതിരല്ല. എന്നാൽ, സാമൂഹിക നീതി വേണം. വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായങ്ങൾ നിലനിൽക്കുമ്പോഴും സമുദായത്തിനായി ഒന്നായി നിൽക്കണം.. ഈഴവൻ വഴിച്ചെണ്ടയല്ലെന്ന് കാണിക്കാനുള്ള ഇച്ചാശക്തി വേണം. സമുദായത്തിനു വേണ്ടി എല്ലാം ത്യജിക്കാൻ തയ്യാറാണ്. എന്റെ ചോരയാണ് ആവശ്യമെങ്കിൽ അതും കൊടുക്കാം. എനിക്ക് പാർലമെന്റ് മോഹമില്ല. എന്റെ പാർട്ടി സമുദായത്തിന്റെ പാർട്ടിയാണ്. ഇവിടെ ജാതി സംസ്കാരമുള്ള കാലം വരെ ജാതി പറയും.- വെള്ളാപ്പള്ളി പറഞ്ഞു.
യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ അദ്ധ്യക്ഷനായി. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപ പ്രോജ്വലനം നിർവ്വഹിച്ചു. ശ്രീനാരായണ ദർശന പഠനകേന്ദ്രം ആചാര്യൻ വിശ്വപ്രകാശം എസ്.വിജയാനന്ദ് അനുഗ്രഹപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി എൻ.അശോകൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |