കൽപ്പറ്റ: ഉരുൾപൊട്ടലുണ്ടായ വയനാട്ടിൽ ജനകീയ തെരച്ചിൽ ആരംഭിച്ചു. ദുരന്തമേഖലയെ ആറായി തിരിച്ചാണ് പരിശോധന നടത്തുന്നത്. ദുരിതാശ്വാസ ക്യാംപുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെക്കൂടി ഉൾപ്പെടുത്തിയാണ് തെരച്ചിൽ. സുരക്ഷാ ഉദ്യോഗസ്ഥരുടെ കൂടെയാണ് ഇവരെ ദുരന്തമുണ്ടായ സ്ഥലങ്ങളിലേക്ക് അയച്ചത്.
സന്നദ്ധ സംഘടനകളും ജനകീയ തെരച്ചിലിന്റെ ഭാഗമാകുമെന്നാണ് വിവരം. ഇന്ന് പതിനൊന്ന് മണിവരെയാകും തെരച്ചിൽ എന്നാണ് റിപ്പോർട്ടുകൾ. വിപുലമായ തെരച്ചിൽ ഞായറാഴ്ച നടത്തിയേക്കും. ദുരന്തത്തിൽ നാനൂറിലധികം പേരാണ് മരിച്ചത്. 131 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.
മുണ്ടക്കൈ റെഡ് കാറ്റഗറിയിൽ
മുണ്ടക്കൈ ഉൾപ്പെടുന്നത് റെഡ് കാറ്റഗറിയിലാണെന്ന് വയനാട് സൗത്ത് ഡി എഫ് ഒ അജിത് കെ രാമൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ചൂരൽമലയിലെയും മുണ്ടക്കൈയിലെയും അനധികൃത നിർമാണ പ്രവൃത്തികൾ ഉരുൾപൊട്ടലിന് കാരണമായിട്ടുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം സൂചിപ്പിച്ച് 2023ൽ റിപ്പോർട്ട് നൽകിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മേഖലകളിലെ കെട്ടിട നിർമാണം നിയന്ത്രിക്കണം. എൻ ഒ സിയില്ലാതെ പ്രവർത്തിക്കുന്ന റിസോർട്ടുകൾ അടിയന്തരമായി നിർത്തലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ദുരന്ത ബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് വയനാട്ടിലെത്തുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ജോയിന്റ് സെക്രട്ടറി രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്. വൈകിട്ട് മൂന്നരയ്ക്ക് സർക്കാർ പ്രതിനിധികളുമായി സംഘം ചർച്ച നടത്തും. നാളെ പ്രധാനമന്ത്രി ജില്ലയിലെത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |