കോഴിക്കോട് : പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം കേരളത്തിന് ഏറ്റവും ഫലപ്രദമായെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ഇതിനുമുമ്പ് ഒരു പ്രധാനമന്ത്രിയും ശ്രമിക്കാത്ത തരത്തിൽ കാര്യങ്ങൾ നേരിട്ട് മനസിലാക്കാൻ പ്രധാനമന്ത്രിക്ക് സാധിച്ചു. ഏറെ സമയമെടുത്ത് ദുരന്തത്തിൻ്റെ വ്യാപ്തി പഠിക്കാൻ അദ്ദേഹം ശ്രമിച്ചു. ഈ ദുരന്തത്തിൽ നിന്നും വയനാടിന് മോചിതമാവാനുള്ള എല്ലാവിധ പിന്തുണയും നരേന്ദ്രമോദി തന്റെ സന്ദർശനത്തിലൂടെ നൽകിയെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
പണം ഒന്നിനും ഒരു തടസ്സമാവില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകൾ കേരളത്തിന് ഏറെ പ്രതീക്ഷ പകരുന്നതാണ്. കാര്യങ്ങൾ കൂടുതൽ പഠിച്ച് വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ അദ്ദേഹം സംസ്ഥാനത്തിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കേന്ദ്രവും കേരളവും ഒന്നിച്ചു നിന്നാവും വയനാടിന്റെ പുനരധിവാസം സാദ്ധ്യമാക്കുക എന്ന സന്ദേശമാണ് അദ്ദേഹം നൽകിയത്. മലയാളികളെ ഹൃദയത്തിൽ ചേർത്തു പിടിക്കാൻ പ്രധാനമന്ത്രിക്ക് സാധിച്ചു. പല ദുരന്തമുഖങ്ങളിലും പുനരധിവാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഭരണാധികാരി എന്ന നിലയ്ക്ക് കേരളത്തിന്റെ വേദനകൾ മോദിക്ക് മനസ്സിലാകും. മുഴുവൻ മലയാളികൾക്കും വേണ്ടിയുള്ള നന്ദി പ്രധാനമന്ത്രിയെ അറിയിക്കുന്നു. സംസ്ഥാന സർക്കാർ പഴയതുപോലെ ഒഴുക്കൻ മട്ടിൽ കാര്യങ്ങൾ എടുക്കാതെ നന്നായി ഗൃഹപാഠം ചെയ്തു കൃത്യമായി പഠിച്ച് കേന്ദ്രത്തെ സമീപിക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |