SignIn
Kerala Kaumudi Online
Wednesday, 21 August 2024 9.54 AM IST

കഴക്കൂട്ടത്തുനിന്ന് കാണാതായ കുട്ടിയുടെ ചിത്രം പുറത്ത്; പകർത്തിയത് ട്രെയിനിലെ യാത്രക്കാരി

thasmin-beegam

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്. കുട്ടി ട്രെയിനിൽ യാത്ര ചെയ്യുന്നതായുള്ള ചിത്രങ്ങൾ ലഭിച്ചു. ട്രെയിനിൽ കുട്ടിക്ക് സമീപത്തുണ്ടായിരുന്ന മറ്റൊരു യാത്രക്കാരി പകർത്തിയ ചിത്രങ്ങളാണ് പൊലീസിന് ലഭിച്ചത്.

കഴക്കൂട്ടം സെന്റ് ആന്റണീസ് സ്‌കൂളിന് സമീപം വാടകയ്‌ക്ക് താമസിക്കുന്ന അൻവർ ഹുസൈനിന്റെ മൂത്തമകൾ തസ്‌മിൻ ബീഗത്തെയാണ് (13)​കാണാതായത്. സഹോദരങ്ങളുമായി വഴക്കിട്ടപ്പോൾ അമ്മ ശകാരിച്ചതിൽ മനംനൊന്ത് വീടുവിട്ടിറങ്ങുകയായിരുന്നു.

കുട്ടി കന്യാകുമാരിയിലേയ്ക്ക് പോയെന്നാണ് സൂചന. കുട്ടി തമിഴ്‌നാട്ടിലുണ്ടാകാമെന്ന നിഗമനത്തിൽ പൊലീസ് കന്യാകുമാരിയിലേയ്ക്ക് പുറപ്പെട്ടിരിക്കുകയാണ്. വനിത പൊലീസ് ഉൾപ്പെടെയുള്ള അഞ്ചംഗ സംഘമാണ് തമിഴ്‌നാട്ടിലേയ്ക്ക് പുറപ്പെട്ടിരിക്കുന്നത്. പെൺകുട്ടി ബംഗളൂരു- കന്യാകുമാരി എക്‌സ്‌പ്രസിൽ യാത്ര ചെയ്തുവെന്നും പാറശാലവരെ കുട്ടി ട്രെയിനിൽ ഉണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ട്രെയിനിൽവച്ച് കുട്ടി കരയുന്നത് കണ്ടാണ് ചിത്രം പകർത്തിയതെന്ന് യാത്രക്കാരിയായ ബബിത പറയുന്നു. ഫോട്ടോ തിരിച്ചറിഞ്ഞാണ് കുട്ടി കന്യാകുമാരിയിലേയ്ക്ക് പോയിരിക്കാമെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.

തമ്പാനൂരിൽ നിന്നാണ് കുട്ടി ട്രെയിനിൽ കയറിയതെന്ന് ബബിത പറയുന്നു. 'നെയ്യാറ്റിൻകരയിൽ വച്ചാണ് ഫോട്ടോയെടുത്തത്. കുട്ടി കരയുന്നത് കണ്ടാണ് ചിത്രം പക‌ർത്തിയത്. തങ്ങൾ ശ്രദ്ധിക്കുന്നതുകണ്ട് കുട്ടി കരച്ചിൽ നിർത്തി. കുട്ടി ധൈര്യത്തോടെയായിരുന്നു ഇരുന്നത്. വീട്ടിൽ ധരിക്കുന്ന തരത്തിലെ വസ്ത്രങ്ങളാണ് കുട്ടി ധരിച്ചിരുന്നത്. ഇതും സംശയത്തിനിടയാക്കി. വീട്ടിൽ നിന്ന് പിണങ്ങി വന്നതായിരിക്കുമോയെന്ന് സംശയിച്ചിരുന്നു. എന്നാൽ കുട്ടിയുമായി സംസാരിക്കാൻ കഴിഞ്ഞില്ല.

ഞങ്ങളുടെ മുഖത്തേക്ക് പോലും കുട്ടി നോക്കിയില്ല. കൂടെയുണ്ടായിരുന്ന സുഹൃത്തായ യാത്രക്കാരിയാണ് കുട്ടി തമ്പാനൂരിൽ നിന്നാണ് കയറിയതെന്ന് പറഞ്ഞത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ചിത്രം പകർത്തിയത്. കുട്ടിയുടെ ബാഗിൽ നിറയെ പൊടിയുണ്ടായിരുന്നു. എവിടെയെങ്കിലും വീണതാകാമെന്ന് തോന്നുന്നു. ഞാൻ നെയ്യാറ്റിൻകരയിൽ ഇറങ്ങി. രാത്രി നല്ല കാറ്റായിരുന്നതിനാൽ പുലർച്ചെ എഴുന്നേറ്റു. തുടർന്ന് ഫോണിൽ ന്യൂസ് കണ്ടപ്പോഴാണ് കാണാതായ കുട്ടിയുടെ ചിത്രമാണ് താൻ പകർത്തിയതെന്ന് മനസിലാക്കുന്നത്. തുടർന്ന് പുലർച്ചെ നാല് മണിയോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ട്രെയിനിലുണ്ടായിരുന്ന മറ്റ് സുഹൃത്തുക്കൾ പാറശാലയിലാണ് ഇറങ്ങിയത്. കുട്ടി അവിടെവരെയും ട്രെയിനിൽ ഉണ്ടായിരുന്നുവെന്ന് അവർ പറഞ്ഞു. കുട്ടിയുടെ കൈയിൽ 40 രൂപയും ഒരു ടിക്കറ്റുമാണ് ഉണ്ടായിരുന്നത്'- ബബിത വ്യക്തമാക്കി.

ഇന്നലെ രാവിലെ 10.15ഓടെയായിരുന്നു സംഭവം. കുട്ടിയുടെ പിതാവ് ഹുസൈനും മാതാവും മൂന്നു പെൺമക്കളുമാണ് വീട്ടിലുള്ളത്. രാവിലെ തസ്‌മിൻ ആറും ഒമ്പതും വയസുള്ള സഹോദരിമാർക്കൊപ്പം വഴക്കിട്ടിരുന്നു. തുടർന്ന് അമ്മ ശകാരിച്ചതിൽ മനംനൊന്ത് തസ്‌മിൻ വസ്‌ത്രങ്ങളുമെടുത്ത് വീടുവിട്ടുപോവുകയായിരുന്നെന്ന് അൻവർ ഹുസൈൻ കഴക്കൂട്ടം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഹുസൈനും ഭാര്യയും സമീപത്തുള്ള സ്കൂളിലെ ജോലിക്കാരാണ്. ഒരുമാസം മുമ്പാണ് കുടുംബം ജോലി അന്വേഷിച്ച് തിരുവനന്തപുരത്തെത്തിയത്.

മാതാപിതാക്കൾ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയപ്പോഴാണ് തസ്‌മിനെ കാണാനില്ലെന്ന് മനസിലായത്. സഹോദരിമാരോട് തിരക്കിയപ്പോൾ ബാഗിൽ തുണികളുമായി പോകുന്നത് കണ്ടുവെന്നാണ് പറഞ്ഞത്. തസ്‌മീൻ കണിയാപുരം മുസ്ളിം ഗേൾസ് ഹൈസ്‌കൂളിൽ ഏഴാം ക്ളാസിൽ പ്രവേശനം നേടിയെങ്കിലും ഇതുവരെയും പഠിക്കാനെത്തിയിട്ടില്ലെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. തുടക്കത്തിൽ പ്രദേശത്തെ സി.സി ടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കുട്ടിയുടെ ദൃശ്യങ്ങൾ കണ്ടെത്താനായില്ലായിരുന്നു. നിറയെ ഇടവഴികളുള്ള പ്രദേശമായത് അന്വേഷണത്തിന് വെല്ലുവിളിയായി. കുട്ടിക്ക് അസാം ഭാഷ മാത്രമാണ് അറിയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: THASMIN BEEGAM, KAZHAKUTTOM, MISSING GIRL, TRAIN, PHOTOS OUT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.