കൊച്ചി: മദ്യപിച്ച് റെയിൽവേ പാളത്തിൽ കിടന്നവരെ ട്രെയിൻ നിർത്തി രക്ഷിച്ചു. ആലുവയ്ക്കും അങ്കമാലിക്കും ഇടയിലാണ് സംഭവം. ഷാലിമാർ എക്‌സ്‌പ്രസ് കടന്നുപോകവേയാണ് രണ്ടുപേർ പാളത്തിൽ കിടക്കുന്നത് കണ്ടത്. ട്രെയിൻ നിർത്തിയതിനുശേഷം ജീവനക്കാർ ഇറങ്ങി രണ്ടുപേരെയും പാളത്തിൽ നിന്ന് മാറ്റുകയായിരുന്നു.
ഇന്നലെ രാത്രിയാണ് സംഭവം. ഷാലിമാർ എക്‌സ്‌പ്രസ് ആലുവ സ്റ്റേഷൻ പിന്നിട്ടതിന് ശേഷം മുന്നോട്ടുവരികയായിരുന്നു. ട്രെയിനിന് വേഗം കുറവായിരുന്നു. ഇതിനിടെയാണ് രണ്ടുപേർ പാളത്തിൽ കിടക്കുന്നത് ലോക്കോ പൈലറ്റുമാർ കണ്ടത്. തുടർന്ന് ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും അഞ്ച് മീറ്ററോളം ട്രെയിൻ മുന്നോട്ടുപോവുകയും എഞ്ചിൻ ഇവരുടെ മുകളിലൂടെ കടന്നുപോയെന്നും ലോക്കോ പൈലറ്റുമാർ പറഞ്ഞു. തുടർന്നാണ് ലോക്കോ പൈലറ്റ് പുറത്തിറങ്ങി നോക്കിയതും രണ്ടുപേരോടും പുറത്തേയ്ക്ക് വരാൻ ആവശ്യപ്പെട്ടതും. പിന്നാലെ രണ്ടുപേരും സ്വയം പുറത്തേയ്ക്ക് വന്നു.
ഇരുവർക്കും പരിക്കൊന്നും ഏറ്റില്ലെന്ന് ജീവനക്കാർ പറഞ്ഞു. തീർത്തും മദ്യപിച്ച് ലെക്കുകെട്ട നിലയിലായിരുന്നു ഇവരെന്ന് ലോക്കോ പൈലറ്റുമാർ വെളിപ്പെടുത്തി. പാളത്തിൽ നിന്ന് മദ്യക്കുപ്പികളും കണ്ടെത്തി. ഇരുവരുടെയും പേരുവിവരങ്ങൾ വ്യക്തമല്ല. റെയിൽവേ പാളത്തിൽ അപകടകരമാംവിധം കിടന്നതിന് ഇരുവർക്കും എതിരെ കേസ് എടുത്തതായി റെയിൽവേ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |