തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭുവുമായുള്ള തന്റെ വിവാഹമോചനത്തെക്കുറിച്ചുള്ള തെലങ്കാന മന്ത്രി സുരേഖയുടെ ആരോപണത്തിൽ പ്രതികരിച്ച് നടൻ നാഗചൈതന്യ. മന്ത്രിയുടെ പരാമർശങ്ങൾ അപഹാസ്യമാണെന്നും അംഗീകരിക്കാൻ സാധിക്കില്ലെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ നാഗചൈതന്യ വ്യക്തമാക്കി.
'മാദ്ധ്യമങ്ങളുടെ തലക്കെട്ടുകൾക്കായി സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതം മുതലെടുക്കുന്നത് ലജ്ജാകരമാണ്. തങ്ങളുടെ വ്യത്യസ്‌തമായ ജീവിത ലക്ഷ്യങ്ങൾ കാരണം പക്വതയുള്ള പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ ബഹുമാനത്തോടെയും സമാധാനത്തോടെയും എടുത്ത തീരുമാനമായിരുന്നു. എന്റെ കുടുംബത്തോടും മുൻ ഭാര്യയോടുമുള്ള ബഹുമാനം കാരണമാണ് ഇതുവരെ ഒന്നും മിണ്ടാതിരുന്നത് ', നാഗചൈതന്യ പറഞ്ഞു.
തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൻ കെടി രാമറാവു ആണ് സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചനത്തിന് കാരണമെന്നായിരുന്നു സുരേഖ പറഞ്ഞത്. കെടി രാമറാവു നിരവധി പ്രമുഖരുടെ ജീവിതം തകർത്തുവെന്നും അവർ മാദ്ധ്യമങ്ങൾക്ക് മുന്നിൽ ആരോപിച്ചിരുന്നു.
ഇതിനെതിരെ സാമന്ത ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നേരത്തേ പ്രതികരിച്ചിരുന്നു. ഒരാളുടെ സ്വകാര്യ ജീവിതത്തെ ബഹുമാനിക്കണമെന്നും രാഷ്‌ട്രീയ പോരാട്ടങ്ങളിൽ തന്റെ പേര് വലിച്ചിഴയ്‌ക്കരുതെന്നുമാണ് സുരേഖയ്‌ക്ക് മറുപടിയായി സാമന്ത പറയുന്നത്. 'എന്റെ വിവാഹമോചനം എന്നത് വ്യക്തിപരമായ കാര്യമാണ്. അതിൽ ഊഹാപോഹങ്ങൾ പറഞ്ഞുണ്ടാക്കരുതെന്ന് അഭ്യർത്ഥിക്കുകയാണ്. എന്റെ വിവാഹമോചനം പരസ്‌പര സമ്മതത്തോടെയും സൗഹാർദത്തോടെയുമായിരുന്നു. അല്ലാതെ രാഷ്‌ട്രീയ ഗൂഢാലോചനയൊന്നും അതിലില്ല', സാമന്ത വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |