
കൊച്ചി: ഹൈക്കോടതിയിൽ നിലവിലിരിക്കുന്ന കേസിന്റെ വക്കാലത്ത് പിൻവലിച്ച് ഫയൽ തിരികെ ചോദിക്കാനെത്തിയ കക്ഷിയെ അഭിഭാഷകന്റെ ഓഫീസിലെ ജീവനക്കാർ ചേർന്ന് തല്ലിച്ചതച്ചെന്ന് പരാതി. ആക്രമണത്തിൽ പരിക്കേറ്റ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കക്ഷിയുടെ പരാതിയിൽ വനിതാ ജീവനക്കാരി ഉൾപ്പെടെ രണ്ട് പേർക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു.
അഭിഭാഷകന്റെ രണ്ടാംനിലയിലെ ഓഫീസിന്റെ വരാന്തയിൽ കഴിഞ്ഞദിവസം ഉച്ചയ്ക്കായിരുന്നു മർദ്ദനം നടന്നതെന്ന് പൊലീസ് പറഞ്ഞു. ചാലക്കുടി സ്വദേശി ജോബി ജോർജിനാണ് (49) മർദ്ദനമേറ്റത്. ജോബിയുടെ കുടുംബവീടുമായി ബന്ധപ്പെട്ട കേസ് കൊച്ചിയിലെ അഭിഭാഷകനാണ് ഹൈക്കോടതിയിൽ കൈകാര്യം ചെയ്യുന്നത്. കേസിന്റെ നടത്തിപ്പിൽ തൃപ്തിയില്ലാതിരുന്നതിനെ തുടർന്നാണ് കേസ് ഫയൽ ആവശ്യപ്പെട്ട് അഭിഭാഷകന്റെ ഓഫീസിൽ ജോബി എത്തിയത്. ബന്ധപ്പെട്ട അഭിഭാഷകൻ ഈ സമയം ഓഫീസിൽ ഉണ്ടായിരുന്നില്ല.
വനിതാ ജീവനക്കാരിയും സഹപ്രവർത്തകനും ചേർന്ന് ജോബിയെ മർദ്ദിച്ചതായി പരാതിയിൽ പറയുന്നു. ദേഹത്ത് ചതവേറ്റ നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ നിന്ന് അറിയിച്ചതിനെ തുടർന്ന് സെൻട്രൽ പൊലീസ് മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. വക്കീൽ ഫീസുമായി ബന്ധപ്പെട്ടാണോ തർക്കം എന്നതുൾപ്പെടെ പരിശോധിക്കുന്നതായി പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |