ന്യൂഡൽഹി: വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് വിസ്താര വിമാനത്തിൽ വിശദമായ പരിശോധനകൾ നടത്തി. ലണ്ടനിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന വിമാനത്തിലെ ശുചിമുറിയിൽ നിന്നാണ് 'ബോംബ് ദിസ് ഫ്ലൈറ്റ്' എന്ന സന്ദേശം കണ്ടെടുത്തത്. ഇതോടെ ലാൻഡിംഗിനുശേഷം പരിശോധന നടത്തുകയായിരുന്നു. ഒടുവിൽ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
290 യാത്രക്കാരുമായി ലണ്ടനിൽ നിന്ന് പുറപ്പെട്ട് യാത്രാ മദ്ധ്യത്തിലാണ് ഭീഷണി സന്ദേശം കണ്ടെടുക്കുന്നത്.സന്ദേശം കണ്ടെത്തി ഉടൻ തന്നെ അധികൃതരെ വിവരം അറിയിച്ചതായി വിസ്താര വൃത്തങ്ങൾ വ്യക്തമാക്കി. തുടർന്ന് പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടികൾ സ്വീകരിച്ചെന്നാണ് കമ്പനി വിശദമാക്കിയത്. വിശദമായ പരിശോധനയും പൂർത്തിയാക്കി. എന്നാൽ സംശയകരമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിലും പറയുന്നുണ്ട്.
വിസ്താര വിമാനത്തിൽ നിന്ന് വ്യാജ ബോംബ് ഭീഷണി സന്ദേശം കണ്ടെടുക്കുന്നത് ആദ്യത്തെ സംഭവമല്ല. സെപ്റ്റംബർ ഏഴിന് മുംബയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്ന വിസ്താര വിമാനം ബോംബ് ഭീഷണി സന്ദേശം ലഭിച്ചയുടൻ തുർക്കിയുടെ അടിയന്തരമേഖലയിൽ ഇറക്കുകയായിരുന്നു. സുരക്ഷാ കാരണങ്ങൾ കൊണ്ടാണ് വിമാനം വഴിതിരിച്ച് വിട്ടതെന്നാണ് കമ്പനി അന്ന് അറിയിച്ചിരുന്നത്. സുരക്ഷാ പ്രശ്നം എന്താണെന്ന് കമ്പനി ഔദ്യോഗികമായി വിശദീകരിച്ചിരുന്നില്ലെങ്കിലും ബോംബ് ഭീഷണിയെ തുടർന്നാണ് നടപടിയെന്നായിരുന്നു റിപ്പോർട്ടുകൾ.
ബോയിംഗ് 787 വിമാനമാണ് മുംബയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്കുള്ള വിസ്താരയുടെ സർവീസിനായി ഉപയോഗിക്കുന്നത്. വിമാനത്തിലെ ശുചിമുറികളിൽ ഒന്നിൽ നിന്ന് ജീവനക്കാർ ബോംബ് ഭീഷണി സന്ദേശം കണ്ടെടുക്കുകയായിരുന്നു എന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |