കൊല്ലം: ജന്മനാ കൈകാലുകൾ തളർന്നെങ്കിലും മുഹമ്മദിന് അതൊരുപ്രശ്നമല്ല. എന്തിനുമേതിനും മൂന്ന് സുഹൃത്തുക്കൾ ഒപ്പമുള്ളപ്പോൾ വൈകല്യങ്ങളെല്ലാം ഈ പതിനൊന്നുകാരൻ മറക്കും. ജി.എച്ച്.എസ്.എസ് അയ്യൻകോയിക്കലാണ് ഈ അപൂർവ സൗഹൃത്തിന് വേദിയാകുന്നത്.
കോയിവിള പുത്തൻ സങ്കേതത്തിൽ മണ്ണാവയലിൽ കിഴക്കേത്തറ വീട്ടിൽ പ്രവാസിയായിരുന്ന ഷാജഹാന്റെയും സമീനയുടെയും ഇളയ മകനാണ് എസ്. മുഹമ്മദ്. ആസിഫ്, മുഹമ്മദ് അബിൻ, ബിലാൽ എന്നിവരാണ് രാവിലെ സ്കൂളിലെത്തുന്നതു മുതൽ മടങ്ങുന്നതു വരെ മുഹമ്മദിന് കൈത്താങ്ങേകുന്നത്. എല്ലാവരും അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ. അബിനാനും ആസിഫും മുഹമ്മദിന്റെ അയൽവാസികളാണ്.
കൊവിഡ് കാരണം ഒന്നും രണ്ടും ക്ലാസുകൾ ഓൺലൈനായാണ് പഠിച്ചത്. മൂന്നാം ക്ലാസിലാണ് ഗവ. എൽ.പി.എസ് അയ്യൻകോയിക്കലെത്തിയത്. ഈ വർഷം അഞ്ചാം ക്ലാസിലെത്തി. അപ്പോഴാണ് ജി.എച്ച്.എസ്.എസ് അയ്യൻകോയിക്കലെത്തിയത്. അന്ന് തുടങ്ങിയതാണ് ഈ സൗഹൃദം. മുഹമ്മദിന് ഭക്ഷണം വാരിക്കൊടുക്കുന്നതും വായ കഴുകിക്കുന്നതും ടോയ്‌ലറ്റിൽ കൊണ്ടുപോകുന്നതും പാഠഭാഗം പൂർത്തിയാക്കി നൽകുന്നതുമെല്ലാം സുഹൃത്തുക്കളാണ്. ഒരിക്കൽ ഉമ്മ സമീന മുഹമ്മദിന് ചോറ് വാരിക്കൊടുക്കാമോയെന്ന് സുഹൃത്തുക്കളോട് ചോദിച്ചിരുന്നു. അന്ന് മുതൽ ഈ മൂവർ സംഘം മുഹമ്മദിനൊപ്പമുണ്ട്. നാല് പേരും പഠിത്തത്തിലും മിടുക്കർ.
കഴിഞ്ഞ 10ന് സ്‌കൂൾ യുവജനോത്സവത്തിനിടെ മുഹമ്മദിനെ ശുശ്രൂഷിക്കുന്നത് ആരോ പകർത്തി സാമൂഹ്യ മാദ്ധ്യമങ്ങളിലിട്ടു. ആ റീൽ മണിക്കൂറുകൾക്കകം വൈറലായി. മന്ത്രി വി. ശിവൻകുട്ടിയുൾപ്പെടെയുള്ളവർ ഷെയർ ചെയ്തു.
സാരഥിയായി ഇലക്ട്രോണിക് വിൽ ചെയർ
മകനെ സ്‌കൂട്ടറിൽ സ്കൂളിലെത്തിക്കുന്നതും തിരിച്ചുകൊണ്ടുപോകുന്നതും ഷാജഹാനാണ്. രാവിലെ വീൽ ചെയറുമായി സുഹൃത്തുക്കൾ മുഹമ്മദിനെ കാത്തുനിൽക്കും. ബി.ആർ.സി പദ്ധതിയിലൂടെ ഒരുക്കിയ ഇലക്ട്രോണിക് വിൽചെയറാണ് സ്കൂളിൽ മുഹമ്മദിന്റെ സാരഥി. റാമ്പിലൂടെ കയറാനാകുന്ന താഴത്തെ നിലയിലാണ് ക്ലാസ്. ഇതിനോട് ചേർന്ന് ഭിന്നശേഷി സൗഹൃദ ടോയ്‌ലെറ്റുമുണ്ട്. സുജിത്ത് വിജയൻ പിള്ള എം.എൽ.എ നൽകിയ ഇലക്ട്രോണിക്ക് വീൽ ചെയറാണ് വീട്ടിലുപയോഗിക്കുന്നത്. പീഡിയാട്രിക് ഡോക്ടറാകണമെന്നാണ് മുഹമ്മദിന്റെ ആഗ്രഹം. നഴ്സിംഗ് വിദ്യാർത്ഥി ആമിനയാണ് സഹോദരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |