പത്തനംതിട്ട: അയ്യപ്പ ദർശനത്തിന് അനുഭവപ്പെടുന്ന വൻ ഭക്തജന തിരക്ക് പരിഗണിച്ച് ശബരിമലയിലെ ഇന്നത്തെ ദർശന സമയം മൂന്ന് മണിക്കൂർ വർദ്ധിപ്പിച്ചു. ഉച്ചയ്‌ക്ക് ഒരു മണിക്ക് നടയടയ്‌ക്കുന്നതിന് പകരം മൂന്ന് മണിവരെ ഭക്തർക്ക് ദർശന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. വൈകിട്ട് അഞ്ച് മണിക്ക് നട തുറക്കുന്നതിന് പകരം നാലുമണിക്ക് ദർശനത്തിനായി നട തുറക്കും.
ഇപ്പോൾ നടപ്പന്തലിലും പുറത്തുമായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ക്യൂവിൽ കാത്തുനിൽക്കുന്നത്. മാസപൂജ സമയത്ത് ഇത്രയധികം തിരക്കുണ്ടാവുന്നത് ആദ്യമായാണ്. പതിനെട്ടാം പടി കയറാൻ മണിക്കൂറുകൾ കാത്തുനിൽക്കുന്ന തീർഥാടകർക്ക് ചുക്കുവെള്ളം കൊടുക്കാൻ വലിയ നടപ്പന്തലിൽ മാത്രമാണ് ദേവസ്വം ബോർഡ് ക്രമീകരണം ചെയ‌്‌തിട്ടുള്ളത്.
സന്നിധാനത്തിലെ ശബരി ഗസ്റ്റ് ഹൗസ്, സ്റ്റാഫ് ക്വാർട്ടേഴ്സ്, പിൽഗ്രീം സെന്ററുകൾ എന്നിവയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സന്നിധാനത്ത് താമസ സൗകര്യവും കുറവാണ്. ആയിരക്കണക്കിന് ഭക്ത ജനങ്ങള്‍ എത്തുമ്പോള്‍ അതിനുള്ള അടിസ്ഥാന സൗകര്യം സന്നിധാനത്ത് ഒരുക്കിയിട്ടില്ല എന്നാണ് ഉയരുന്ന ആക്ഷേപം. തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസില്ലെന്ന ആക്ഷേപവുമുണ്ട്. 170 പൊലീസുകാരാണ് നിലവിൽ ഡ്യൂട്ടിയിൽ സന്നിധാനത്തുള്ളത്.
അതേസമയം, ശബരിമല ദർശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താതെയും ഈ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയും എത്തുന്ന തീര്‍ത്ഥാടകര്‍ക്കും സുഗമമായ ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |