SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.59 PM IST

ഐ എഫ് എഫ് കെ  കൺട്രി ഫോക്കസ് വിഭാഗത്തിൽ അർമേനിയ 

Increase Font Size Decrease Font Size Print Page
iffk

തിരുവനന്തപുരം: ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കുന്ന 29-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ കൺട്രി ഫോക്കസ് വിഭാഗത്തിൽ അർമേനിയയിൽ നിന്നുള്ള ഏഴ് ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഒരു നൂറ്റാണ്ട് പിന്നിടുന്ന അർമേനിയൻ സിനിമയോടുള ആദരസൂചകമായാണ് പ്രദർശനം.'അമേരിക്കറ്റ്സി’, ‘ഗേറ്റ് ടു ഹെവൻ’, ‘ലാബ്റിന്ത്’, ‘ലോസ്റ്റ് ഇൻ അർമേനിയ’, ‘പരാജ്നോവ്’, ‘ഷുഡ് ദി വിൻഡ് ഡ്രോപ്പ്’, ‘ദി ലൈറ്റ്ഹൗസ്’ എന്നീ സിനിമകളാണ് മേളയിലെത്തുന്നത്.


യുദ്ധത്തിൻ്റെയും കുടിയിറക്കലിൻ്റെയും പശ്ചാത്തലത്തിലുള്ള ഈ സിനിമകൾ പ്രതിരോധം, സാംസ്കാരിക വൈവിധ്യം, സ്വത്വം, അതിജീവനം എന്നിവയുടെ നേർക്കാഴ്ചകളാണ്.

1940 കളുടെ ഒടുവിൽ സ്വവർഗാനുരാഗത്തിന്റെ പേരിൽ തടവിലാക്കപ്പെട്ട വിഖ്യാത ചലച്ചിത്ര സംവിധായകൻ സെർജി പരാജ്നോവിന്റെ ജീവിതത്തെ ആസ്പദമാക്കി ചിത്രീകരിച്ച പരാജ്നോവ് പ്രദർശനത്തിലെ മുഖ്യ ആകർഷണമാകും.

ജിവാൻ അവേതിസ്യാൻ സംവിധാനം ചെയ്ത 'ഗേറ്റ് റ്റു ഹെവൻ' വർഷങ്ങൾക്ക് മുൻപ് താൻ ചെയ്തുപോയൊരു തെറ്റ് ഓർത്തു പശ്ചാത്തപിക്കുന്ന പട്ടാള മാധ്യമപ്രവത്തകനായ റോബർട്ട് എന്ന വ്യക്തിയുടെ കഥയാണ്.സിനിമയിലെ കഥാപാത്രങ്ങൾ കാലാതീതതയുടെ ചുഴികളിലകപ്പെട്ട് സ്വയം നഷ്ടമാകുന്നതും തുടർന്ന് അവരുടെ സങ്കല്പങ്ങളിൽ നിന്ന് വേർതിരിഞ്ഞ് യാഥാർത്ഥ്യ ലോകത്തെ കണ്ടെത്തുന്നതുമാണ് മിഖായേൽ ഡോവ്ലാത്യൻ്റെ 'ലാബ്റിന്തി' ലെ പ്രമേയം.സെർജ് അവേഡിക്കിയൻ്റെ ‘ലോസ്റ്റ് ഇൻ അർമേനിയ’ തിരക്കേറിയ ജീവിതത്തിലെ ഇടവേളകളിൽ തുർക്കിയിലേക്കുള്ള നായകൻ്റെ യാത്രയെ നർമത്തിൽ ആവിഷ്കരിക്കുന്നു.


മിഖായേൽ എഖുരീജാൻ സംവിധാനം ചെയ്ത അമേരികേറ്റ്സി യിൽ ചാർലി എന്ന യുവാവ് തന്റെ പൂർവികരുമായുള്ള ബന്ധത്തെയും ആയാളുടെ വ്യക്തിത്വത്തെയും അന്വേഷിക്കുന്നു.മരിയ സാഖ്യൻ്റെ 'ദി ലൈറ്റ് ഹൗസ്', അസർബൈജാനും അർമേനിയയും അതിർത്തിയുടെ പേരിൽ നടത്തുന്ന അശാന്തിയുടേയും വംശഹത്യയുടേയും കഥ പറയുന്നു.

വൈവിധ്യമാർന്ന പശ്ചിമേഷ്യൻ സംസ്ക്കാരത്തിൻ്റെ നേർക്കാഴ്ചകളുടെയും ചെറുത്തുനിൽപ്പിന്റെയും
അതിജീവനത്തിൻ്റെയും കഥ പറയുന്ന അർമേനിയൻ സിനിമകൾ ചലച്ചിത്രാസ്വാദകർക്ക് പുതിയ അനുഭവമാകും.

TAGS: ART, ART NEWS, IFFK, COUNTRY FOCUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY