കോട്ടയം: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പ്രചരണച്ചുമതല നൽകിയില്ലെന്ന ചാണ്ടി ഉമ്മൻ എംഎൽഎയുടെ പരാതിയിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ചാണ്ടി ഉമ്മന്റെ മനസിന് വിഷമമുണ്ടായെങ്കിൽ വിഷയം പരിഹരിച്ച് തന്നെ മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.
'ചാണ്ടിയുമായി സ്ഥിരം സംസാരിക്കുന്ന ആളാണ് ഞാൻ. അതൃപ്‌തിക്ക് പിന്നിൽ എന്താണെന്ന് പാർട്ടി നേതൃത്വം പരിശോധിക്കും. അങ്ങനെ ആ വിഷയം അവസാനിക്കും'- തിരുവഞ്ചൂർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
പാർട്ടി നേതൃത്വത്തോടുള്ള അതൃപ്‌തി പരസ്യമായി പ്രകടിപ്പിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പ്രചരണച്ചുമതല ഉൾപ്പെടെ നൽകാത്തതാണ് ചാണ്ടി ഉമ്മന്റെ അതൃപ്‌തിക്ക് കാരണം. അന്ന് പറയേണ്ടെന്ന് കരുതിയതാണ്. ഇപ്പോഴും കൂടുതൽ കാര്യങ്ങളൊന്നും പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
'ചിലരെ മാറ്റിനിർത്തി മറ്റ് ചിലർ മാത്രം മുന്നോട്ട് വരുന്ന സാഹചര്യമാണ് പാർട്ടിയിൽ ഇപ്പോൾ ഉണ്ടാവുന്നത്. താഴെത്തട്ട് മുതലുള്ള ആളുകളെ ചേർത്തുപിടിച്ച് മുന്നോട്ട് പോവുകയാണ് സംഘടന ചെയ്യേണ്ടത്. ഇവിടെ മാറ്റിനിർത്തുന്ന സമീപനം ഉണ്ടാവുന്നു. ഈ യാഥാർത്ഥ്യം ഉൾക്കൊണ്ട് അവരെക്കൂടി ചേർത്ത് ഒന്നിച്ച് മുന്നോട്ടുപോകാൻ ശ്രമിക്കണം.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ എല്ലാവർക്കും ചുമതല കൊടുത്തു. എനിക്ക് നൽകിയില്ല. അതിന്റെ കാരണം എനിക്കറിയില്ല. അതുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചചെയ്യാനില്ല. പ്രചരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്. എല്ലാവരെയും ഒന്നിച്ച് നിർത്തി നേതൃത്വം മുന്നോട്ട് പോകണം. പാർട്ടി പുനഃസംഘടനയിൽ യുവാക്കൾക്ക് പ്രാതിനിധ്യം കിട്ടണം. കെ സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറണം എന്ന അഭിപ്രായം എനിക്കില്ല. അത് ചർച്ച ചെയ്യാൻ പോലും പാടില്ല. എല്ലാവരെയും ചേർത്തുപിടിച്ച് കൊണ്ടുപോകണം. '- എന്നായിരുന്നു ചാണ്ടി ഉമ്മന്റെ വാക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |