പാറ്റ്‌ന: വിവാഹ ബന്ധത്തിലിരിക്കെ രണ്ടാം വിവാഹത്തിനൊരുങ്ങിയ ഭർത്താവിന് എട്ടിന്റെ പണി കൊടുത്ത് യുവതി. ജാർഖണ്ഡ് സ്വദേശിനിയായ സിഖ ദേവിയാണ് ബീഹാറിലെ ഭഗൽപൂർ സ്വദേശിയായ മനോജ് പണ്ഡിറ്റിന്റെ രണ്ടാം വിവാഹം നിർത്തിവയ്പ്പിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു യുവാവിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്.യുവതിയുടെ തന്ത്രപരമായ നീക്കമാണ് വിവാഹം തകർത്തത്.
വർഷങ്ങൾക്ക് മുൻപാണ് മനോജും സിഖയും പ്രണയിച്ച് വിവാഹം കഴിച്ചത്. നാളുകൾ കഴിഞ്ഞതോടെ ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായി. ഒടുവിൽ ദമ്പതികൾ വേർപിരിയാമെന്ന തീരുമാനത്തിലെത്തുകയും വിവാഹമോചനത്തിന് കോടതിയെ സമീപിക്കുകയും ചെയ്തു. കേസ് നടക്കുന്നതിനിടയിലാണ് മനോജിന്റെ പിതാവ് വാസുകി പണ്ഡിറ്റും കുടുംബവും മകനെ കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചത്. മകന്റെ ആദ്യവിവാഹബന്ധം മറച്ചുവച്ചാണ് വാസുകി മനോജിന്റെ വിവാഹം നടത്താൻ തീരുമാനിച്ചത്.
മനോജുമായുളള വിവാഹത്തിനൊരുങ്ങിയ യുവതിയും കുടുംബവും സത്യാവസ്ഥ അറിഞ്ഞില്ലെന്നാണ് വിവരം. മെഹന്തി ചടങ്ങുകളും ഹൽദിയുമൊക്കെ വധുവിന്റെ വീട്ടിൽ കഴിഞ്ഞിരുന്നു. ഈ വിവരം അറിഞ്ഞ സിഖ വിവാഹച്ചടങ്ങുകൾ നടക്കുന്നതിനിടെ വധുവിന്റെ വീട്ടിൽ എത്തുകയായിരുന്നു. മനോജിനെ കണ്ടതോടെ പ്രശ്നം ഉണ്ടാക്കാനും തുടങ്ങി. വധുവിനോട് സിഖ മനോജിന്റെ ആദ്യവിവാഹത്തെക്കുറിച്ച് പറഞ്ഞെങ്കിലും യുവാവ് ആദ്യമൊന്നും സമ്മതിച്ചില്ല. ഒടുവിൽ മനോജുമായുളള ചിത്രങ്ങൾ കാണിച്ചതോടെയാണ് വധുവിനും കുടുംബത്തിനും സത്യാവസ്ഥ മനസിലായത്. ഇതോടെ യുവാവിന്റെ വിവാഹം മുടങ്ങുകയായിരുന്നു. ഇതിനെതിരെ സിഖ നിയമനടപടികൾ സ്വീകരിക്കുമെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |