SignIn
Kerala Kaumudi Online
Saturday, 15 February 2025 8.17 AM IST

വടിവാൾ വിനീതിന്റെ രക്ഷപ്പെടൽ: പൊലീസ് തന്ത്രം പാളി; നഷ്ടം 'ഗോൾഡൻ ചാൻസ്'

Increase Font Size Decrease Font Size Print Page
bike
എഴുകോണിൽ വച്ച് പൊലീസ് ഇടിച്ചു വീഴ്ത്തിയ വടിവാൾ വിനീതിൻ്റെ ബൈക്ക്.

എഴുകോൺ: അപകടകാരിയായ കുപ്രസിദ്ധ കുറ്റവാളി വടിവാൾ വിനീതിനെ കൈയകലത്തിൽ കിട്ടിയിട്ടും കീഴടക്കാൻ കഴിയാതെ പോയതിന്റെ വിഷമത്തിലാണ് ജില്ലയിലെ പൊലീസ്. കൊല്ലം സിറ്റിയിലെയും റൂറലിലെയും പൊലീസിനെ ഒരുപോലെ വട്ടം ചുറ്റിച്ചാണ് സ്ഥിരം മോഷ്ടാവും രക്ഷപ്പെടാൻ വിരുതനുമായ വിനീത് ഇക്കുറിയും മുങ്ങിയത്.

മോഷ്ടിച്ച വാഹനങ്ങളിലാണ് സദാസമയവും ഇയാളുടെ സഞ്ചാരം. ഇതിനിടയിൽ ഇരകളെ പിന്തുടർന്ന് ആക്രമിച്ചോ ഭീഷണിപ്പെടുത്തിയോ പണം കവരും. ആളുകളെ ഉപദ്രവിച്ച് അവശനാക്കി വാഹനം കൈക്കലാക്കുന്ന രീതിയുമുണ്ട്.

പൊലീസ് പിടിയിലാകുന്ന ഘട്ടമെത്തിയാൽ വാഹനം ഉപേക്ഷിച്ച് ഊടുവഴികളിലേക്ക് രക്ഷപ്പെടുന്ന ഇയാൾ അധിക ദൂരത്ത് നിന്നല്ലാതെ മറ്റേതെങ്കിലും വാഹനം കൈക്കലാക്കി സുരക്ഷിത ഒളിത്താവളങ്ങളിലേക്ക് പോകും.

ഞായറാഴ്ച പുലർച്ചെ കന്നേറ്റി പാലത്തിന് സമീപത്ത് നിന്ന് ചവറ പൊലീസിനെ വെട്ടിച്ച് കടന്നപ്പോഴും അധിക ദൂരത്ത് നിന്നല്ലാതെ മറ്റൊരു ബുള്ളറ്റ് കൈക്കലാക്കിയാണ് കൊട്ടാരക്കര ഭാഗത്തേക്ക് സഞ്ചരിച്ചത്. ചവറ സ്വദേശിയായ സുജിത്തിന്റെ ബൈക്കാണ് മോഷ്ടിച്ചത്. പുലർച്ചെ അഞ്ചോടെ ഈ ബൈക്കിൽ എഴുകോണിലെത്തിയ ഇയാളെ കൺട്രോൾ റൂം പൊലീസിന്റെ ജീപ്പിടിച്ച് വീഴ്ത്തിയെങ്കിലും പിടികൂടും മുമ്പ് ഇരുട്ടിലേയ്ക്ക് ഓടിരക്ഷപ്പെട്ടു.

അന്തർ ജില്ലാ കവർച്ചാ സംഘങ്ങളും കഞ്ചാവ് കടത്ത് സംഘത്തിൽ പെട്ടവരും ഇയാളുടെ കൂട്ടാളികളാണ്. സംസ്ഥാന അതിർത്തിയായ മാർത്താണ്ഡത്തും മറ്റും ഒളിത്താവളങ്ങളുണ്ട്. ഭാര്യയുൾപ്പടെയുള്ള സ്ത്രീകളും സംഘത്തിലുണ്ട്. അധികം വൈകാതെ ഇയാളെ പിടികൂടാനുള്ള ഊർജ്ജിത ശ്രമത്തിലാണ് പൊലീസ്.

2021ലും സമാനസംഭവം

2021 ജനുവരി 13ന് ഇയാൾ സമാന രീതിയിൽ കടപ്പാക്കടയിൽ വച്ച് പൊലീസിനെ വെട്ടിച്ച് കടന്നിരുന്നു. ജനയുഗം നഗറിൽ ഒളിച്ചിരുന്ന ഇയാളെ അന്ന് ജനകീയ തെരച്ചിലിലൂടെയാണ് പൊലീസ് കണ്ടെത്തിയത്. ചടയമംഗലത്ത് നിന്ന് മോഷ്ടിച്ച കാറിലെത്തിയ ഇയാൾ റോഡിന് കുറുകെ തടഞ്ഞ പൊലീസ് ജീപ്പിൽ ഇടിച്ച് നിറുത്തിയ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പൊലീസിന്റെ അവസരോചിത ഇടപെടലിൽ ജനയുഗം നഗർ നിവാസികൾ ഒന്നടങ്കം കള്ളനെ തെരഞ്ഞിറങ്ങിയതോടെയാണ് ഇയാൾ പെട്ടത്.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.