SignIn
Kerala Kaumudi Online
Monday, 17 February 2025 5.06 PM IST

ഷാരോൺ വധക്കേസ്; ഗ്രീഷ്മയ്ക്ക് തൂക്കുകയർ, പ്രായം പരിഗണിക്കാനാകില്ലെന്ന് കോടതി

Increase Font Size Decrease Font Size Print Page

greeshma

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ ഒന്നാം പ്രതി പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മയ്ക്ക് വധശിക്ഷ. ഗ്രീഷ്‌മയുടെ അമ്മാവൻ നിർമലകുമാരൻ നായർക്ക് മൂന്ന് വർഷം തടവ് വിധിച്ചു. രണ്ട്‌ ലക്ഷം രൂപ പിഴയടക്കണം. വിധി കേട്ട് ഷാരോണിന്റെ മാതാപിതാക്കൾ പൊട്ടിക്കരഞ്ഞു. എന്നാൽ പ്രതിക്ക് ഭാവ വ്യത്യാസമില്ലായിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസാണെന്ന് കോടതി നിരീക്ഷിച്ചു.

നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് കോടതി ജഡ്ജി എ.എം ബഷീർ ആണ് വിധി പറഞ്ഞത്. മൂന്നു മാസം കൊണ്ടാണ് വാദം പൂർത്തിയാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥരെ കോടതി അഭിനന്ദിച്ചു. അന്വേഷണ രീതി മാറിയ കാലത്തിനനുസരിച്ച് പൊലീസ് മാറ്റിയെന്ന് കോടതി ചൂണ്ടിക്കാട്ടി.


ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ഷാരോൺ ആഗ്രഹിച്ചില്ല. മരണക്കിടക്കയിൽ പോലും ഷാരോൺ ഗ്രീഷ്മയെ സ്‌നേഹിച്ചു. മരണ മൊഴിയിൽ പോലും ഗ്രീഷ്മയുടെ പേര് പറഞ്ഞില്ല. ഷാരോണിന് പരാതിയുണ്ടോ ഇല്ലയോ എന്നത് ഇവിടെ പ്രസക്തമല്ലെന്നും ഗ്രീഷ്‌മയ്‌ക്ക്‌ പ്രായത്തിന്റെ ഇളവ് നൽകാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

സ്നേഹബന്ധത്തിനിടയിലും കൊലപ്പെടുത്താൻ ശ്രമിച്ചു. ഗ്രീഷ്മ നടത്തിയത് വിശ്വാസ വഞ്ചനയാണ്. വധശ്രമം തെളിഞ്ഞെന്നും വിധിന്യായത്തിൽ വ്യക്തമാക്കി. ജ്യൂസിൽ എന്തോ പ്രശ്നമുണ്ടെന്ന് ഷാരോണിന് തോന്നിയിരുന്നു. അതുകൊണ്ടാണ് യുവാവ് വീ‌ഡിയോ ചിത്രീകരിച്ചത്. മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയെ വാവേ എന്നായിരുന്നു വിളിച്ചത്. പ്രതിയെ ഷാരോൺ മർദിച്ചതിന് തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.


സ്‌നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ലെന്ന സന്ദേശമാണ് ഗ്രീഷ്മ നൽകിയത്. ലൈംഗിക ബന്ധത്തിലേർപ്പെടാമെന്ന് പറഞ്ഞാണ് പ്രതി ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. പതിനൊന്ന് ദിവസം ഒരു തുള്ളി വെള്ളം പോലും ഇറങ്ങാതെ ഷാരോൺ ആശുപത്രിയിൽ കിടന്നു. എന്നിട്ടും ഗ്രീഷ്മയുടെ പേര് പറഞ്ഞില്ല. പക്ഷേ മരിച്ചിട്ടും ഷാരോണിനെ വ്യക്തിഹത്യ ചെയ്യാനാണ് ഗ്രീഷ്മ ശ്രമിച്ചത്. പിടിച്ചുനിൽക്കാനുള്ള പ്രതിയുടെ കൗശലം വിജയിച്ചില്ലെന്നും കോടതി വ്യക്തമാക്കി.

അന്വേഷണത്തെ വഴിതിരിക്കാനായിരുന്നു ഗ്രീഷ്മയുടെ ആത്മഹ്യാശ്രമം. ഗ്രീഷ്മയ്‌ക്കെതിരെ 48 സാഹചര്യത്തെളിവുകളുണ്ട്. ഘട്ടം ഘട്ടമായി കൊല്ലാൻ ലക്ഷ്യമിട്ടു. ആസൂത്രിത കൊലപാതകമാണ് നടത്തിയത്. പരമാവധി ശിക്ഷ നൽകരുതെന്ന് നിയമം ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

കോടതി മുറിയിൽ എത്തിയതിന് പിന്നാലെ ഗ്രീഷ്മ കരഞ്ഞിരുന്നു. കോടതി മുറിയിൽ അഭിഭാഷകർക്കൊപ്പം അജ്ഞാതനായ ഒരാൾ എത്തിയിരുന്നു. ഇയാളെ പൊലീസ് ഇടപെട്ട് പുറത്താക്കിയിരുന്നു. കഴിഞ്ഞ ദിവസം ഗ്രീഷ്മയും അമ്മാവനും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഗ്രീഷ്‌മയ്‌ക്കെതിരെ കൊലപാതകം, ഗൂഢാലോചന, തെളിവുനശിപ്പിക്കൽ കുറ്റങ്ങൾ തെ ളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചു. തെളിവുകളുടെ അഭാവത്തിൽ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടിരുന്നു.

പിന്നാലെ ഗ്രീഷ്മയുടെ ജാമ്യം റദ്ദാക്കി അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് ഗ്രീഷ്മയെ ഇന്ന് കോടതിയിൽ എത്തിച്ചത്. 2022 ഒക്ടോബർ 14നാണ് ഗ്രീഷ്മ , പാറശ്ശാല മുര്യങ്കര ജെ.പി ഹൗസിൽ ഷാരോൺ രാജിന് കഷായത്തിൽ വിഷം കലർത്തി നൽകിയത്. സൈനികനുമായി നിശ്ചയിച്ച വിവാഹത്തിനു തടസമാകുമെന്ന് കണ്ടാണ് ഷാരോണിനെ വധിക്കാൻ ഗ്രീഷ്മ തീരുമാനിച്ചത്. ഗ്രീഷ്മയുടെ ശ്രമങ്ങൾക്ക് അമ്മയും അമ്മാവനും ഒത്താശ ചെയ്തെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കളനാശിനി ഗ്രീഷ്മയ്ക്ക് വാങ്ങി നൽകിയത് നിർമല കുമാരൻ നായരാണ്.

2022 ഒക്‌ടോബർ 25നായിരുന്നു ഷാരോണിന്റെ മരണം. തിരുവനന്തപുരം റൂറൽ എസ്.പിയായിരുന്ന ഡി. ശില്പയുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ ടീമാണ് കേസ് അന്വേഷിച്ചത്. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളെ മാത്രം ആശ്രയിച്ചായിരുന്നു അന്വേഷണം നടന്നത്. ഡിജിറ്റൽ,​ഫോറൻസിക്ക്,​ശാസ്ത്രീയ തെളിവുകളും നിർണായകമായി.

കഴിഞ്ഞ ഒക്ടോബർ 15ന് തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെ വിസ്തരിച്ചു. ശാസ്ത്രീയ,​ ഡിജിറ്റൽ തെളിവുകൾ കേസിൽ നിർണായകമായി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്.വിനീത്കുമാർ, അഡ്വക്കേറ്റുമാരായ അൽഫാസ് മഠത്തിൽ, നവനീത്കുമാർ വി.എസ് എന്നിവർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. ശാസ്തമംഗലം അജിത്ത്കുമാറാണ് പ്രതിഭാഗം അഭിഭാഷകൻ.

ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണെന്നും വധശിക്ഷ നൽകണമെന്നും കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ജഡ്ജി പ്രതിയെ ചേംബറിലേക്ക് വിളിപ്പിച്ച് കാര്യങ്ങൾ നേരിട്ട് ചോദിച്ചറിച്ചു. പ്രായം പരിഗണിച്ച് ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്ന് ഗ്രീഷ്മ അഭ്യർത്ഥിച്ചു.

ഇനിയും പഠിക്കണം. 24 വയസേയുള്ളൂ. മറ്റുക്രിമിനൽ പശ്ചാത്തലമില്ലെന്നും ഗ്രീഷ്മ കോടതിയെ അറിയിച്ചിരുന്നു. എം.എ സർട്ടിഫിക്കറ്റും,മാർക്ക് ലിസ്റ്റും ഹാജരാക്കുകയും ചെയ്തു. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദധാരിയാണ് ഗ്രീഷ്മ. നെയ്യൂർ ക്രിസ്ത്യൻ കോളേജിലെ അവസാന വർഷ ബി.എസ്‌സി റേഡിയോളജി വിദ്യാർത്ഥിയായിരുന്നു ഷാരോൺ രാജ്.

TAGS: CASE DIARY, SHARON MURDER CASE, COURT VERDICT, GREESHMA, LATESTNEWS, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.