നിലമ്പൂർ: കഴിഞ്ഞ മാസം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മൂത്തേടം ഉച്ചക്കുളം ഉന്നതിയിൽ സരോജിനിയുടെ കുടുംബത്തെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി. സരോജിനിയുടെ ഭർത്താവും മക്കളും മരുമക്കളും സന്നിഹിതരായിരുന്നു. കുടുംബത്തിന്റെ ആവശ്യങ്ങൾ കേട്ട പ്രിയങ്ക സാദ്ധ്യമായ എല്ലാ സഹായങ്ങളും ചെയ്യാമെന്ന് ഉറപ്പേകി. കാട്ടിൽ നിന്ന് ആനകൾ നാട്ടിലേക്ക് ഇറങ്ങാതിരിക്കാൻ കെട്ടിയ ട്രെഞ്ചിന്റെ ശോച്യാവസ്ഥയെ കുറിച്ച് കുടുംബവും പ്രദേശവാസികളും പ്രിയങ്കയോട് പരാതിപ്പെട്ടു. തുടർന്ന് ട്രഞ്ച് കാണണമെന്ന് അവർ ആവശ്യപ്പെട്ടു. ട്രഞ്ച് നേരിൽ കണ്ട പ്രിയങ്ക പലയിടത്തും തകർന്നതും മണ്ണ് മൂടിയതും കണ്ടു ആശങ്കയറിയിച്ചു. പ്രദേശവാസികളോടൊപ്പം ഏറെ നേരം ട്രഞ്ചിന്റെ പല ഭാഗങ്ങളും കണ്ട് അവരുടെ പരാതി കേട്ട പ്രിയങ്ക ആനകൾ ഇറങ്ങുന്നത് തടയാൻ നിലവിലെ ട്രഞ്ചുകൾ അപര്യാപ്തമാണെന്ന് കൂടെ ഉണ്ടായിരുന്ന ഡി.എഫ്.ഒ ധനിക് ലാലിനോട് പറഞ്ഞു.
പ്രദേശവാസികളുടെ പരാതി ന്യായമാണെന്നും 40ഓളം വർഷങ്ങൾക്ക് മുമ്പ് പണിത ട്രഞ്ചിന്റെ അറ്റകുറ്റ പണികൾ യഥാസമയം നടത്താത്തത് ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നതിനു ഇടയാക്കിയിട്ടുണ്ട്. അവരെ ബോദ്ധ്യപ്പെടുത്തുന്ന നിലയിൽ സംരക്ഷണ ഭിത്തി നിർമ്മിക്കാൻ നടപടികൾ വേണം. നിലവിലെ ട്രഞ്ചുകൾ മണ്ണ് മാറ്റി ആഴം വർദ്ധിപ്പിക്കുന്നതിനും ട്രഞ്ചിലെ കാട് വെട്ടുന്നതിനും തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്താൻ ശ്രമിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |