ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ രണ്ടായിരം രൂപയുടെ കള്ളനോട്ടുകൾ പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐ വ്യാജമായി അടിച്ചിറക്കുന്നതായി കണ്ടെത്തി. ഡൽഹി പൊലീസിലെ സ്‌പെഷ്യൽ സെല്ലിനാണ് ഇത് സംബന്ധിച്ച വിവരം കിട്ടിയത്. കള്ളനോട്ട് നിർമ്മിക്കുന്നതിനായി ഹൈടെക് ഒപ്റ്റിക്കൽ വേരിയബിൾ മഷി ഉപയോഗിക്കുന്നതായാണ് വിവരം. കറാച്ചിയിലെ മാലിർ ഹാൾട്ടിലുള്ള പാകിസ്ഥാൻ സെക്യൂരിറ്റി പ്രസിലാണത്രെ കള്ളനോട്ട് അച്ചടി നടക്കുന്നത്. പാകിസ്ഥാനിൽ അച്ചടിച്ച ശേഷം ഇന്ത്യയിലേക്ക് കടത്തുകയാണ് ചെയ്യുന്നത്. 2000 രൂപ നോട്ടിന്റെ ഏതാണ്ടെല്ലാ സവിശേഷതകളും ഈ കള്ളനോട്ടിലുമുണ്ട്.
പാകിസ്ഥാനികൾ ഉപയോഗിച്ച ഹൈടെക് ഒപ്റ്റിക്കൽ വേരിയബിൾ മഷി ഏറ്റവും ഉയർന്ന നിലവാരത്തിലുള്ളതാണ്.
ഐ.എസ്. ഐയിലെ ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് നോട്ട് പ്രിന്റ് ചെയ്യുന്നതെന്നാണ് വിവരം. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയാണ് ഈ നോട്ട് ഇന്ത്യയിൽ വിതരണം ചെയ്യുന്നത്. അവർക്ക് കറാച്ചിയിലും ആസ്ഥാനമുണ്ട്. നോട്ടിന്റെ ഇടതും വലതും ഭാഗത്തുള്ള ബ്ലീഡ് ലൈനുകളും അവർ പ്രിന്റ് ചെയ്തിട്ടുണ്ട്. കണ്ണ് കാണാത്തവർക്ക് കൂടി ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരുന്നത്. ആറ് മാസം മുമ്പ് പിടിച്ച കള്ളനോട്ടുകളിൽ ഇത്തരം ഉയർന്ന സാങ്കേതിക വിദ്യകളൊന്നും ഉണ്ടായിരുന്നില്ല. പുതിയ നോട്ടിൽ എക്സ്‌പ്ലോഡഡ് ഫോർമേഷനിലുള്ള ഏഴ് എഫ് കെ. സീരീസുകളും ഇതിൽ ഉൾപ്പെടും.
ഈ വർഷം ജൂൺ ആദ്യം നേപ്പാളിലെ കാഠ്മണ്ഠുവിലെ ത്രിഭുവൻ എയർപോർട്ടിൽ 7.67 കോടി രൂപയുടെ കള്ളനോട്ടാണ് നേപ്പാൾ പൊലീസ് പിടിച്ചത്. ഒരാഴ്ച മുമ്പ് ഡൽഹി പൊലീസിലെ സ്‌പെഷ്യൽ സെൽ, ഡി കമ്പനി ഏജന്റ് അൻസാരിയിൽ നിന്ന് അഞ്ചരലക്ഷം രൂപയുടെ കള്ളനോട്ട് പിടിച്ചിരുന്നു. ആദ്യഘട്ടത്തിൽ പൊലീസുകാർക്ക് പോലും തിരിച്ചറിയാൻ പറ്റാത്ത രീതിയിലായിരുന്നു ഇത് നിർമ്മിച്ചത്. പിന്നീട് കറൻസി വിദഗ്ദ്ധരാണ് ഇത് കള്ളനോട്ടാണെന്ന് മനസിലാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |