കൊച്ചി: ചെറുകിട നിക്ഷേപകരുടെ കൈപൊള്ളിയതോടെ പ്രാരംഭ ഓഹരി വിൽപ്പന(ഐ.പി.ഒ) വിപണി മന്ദഗതിയിലായി. പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ വിപണിയിൽ നിന്ന് പണം സമാഹരിച്ച 26 പ്രമുഖ കമ്പനികളിൽ 80 ശതമാനവും നിലവിൽ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. ഒല ഇലക്ട്രിക്, എൻ.ടി.പി.സി ഗ്രീൻ എനർജി, വൺ മൊബിക്വിക് സിസ്റ്റംസ്, യുണിമെക്ക് ഏയ്റോസ്‌പേസ് ആൻഡ് മാനുഫാക്ചറിംഗ്, വെസ്‌റ്റീവ് ഹോസ്പിറ്റാലിറ്റി എന്നിവയെല്ലാം നിക്ഷേപകരുടെ കൈപൊള്ളിച്ചു. ഈ ഓഹരികളിൽ പലതിന്റെയും ഓഹരി വില ഇഷ്യു ചെയ്തതിലും 60 ശതമാനം വരെ ഇടിവോടെയാണ് വ്യാപാരം നടത്തുന്നത്.
നടപ്പുവർഷം ഐ.പി.ഒ നടത്തിയ കമ്പനികളുടെ ഓഹരി വിലയിൽ ഇതുവരെ 20 ശതമാനം ഇടിവാണുണ്ടായത്. സെൻസെക്സ് സൂചിക ഇക്കാലയളവിൽ10 ശതമാനത്തിലധികമാണ് ഇടിഞ്ഞത്. യാഥാർത്ഥ്യ ബോധമില്ലാതെ ഓഹരി വില നിശ്ചയിച്ചതാണ് ഇത്രയും വലിയ തകർച്ച നേരിടാൻ കാരണമെന്ന് അനലിസ്‌റ്റുകൾ ചൂണ്ടിക്കാണിക്കുന്നു.
ഓഹരി വിപണിയിലെ മുന്നേറ്റം മുതലെടുത്ത് ചെറുകിട, ഇടത്തരം മേഖലയിലുള്ള നിരവധി കമ്പനികളാണ് കഴിഞ്ഞ വർഷങ്ങളിൽ ഐ.പി.ഒയിലൂടെ പണം സമാഹരിച്ചത്. കഴിഞ്ഞ വർഷം 331 കമ്പനികൾക്ക് പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ 1.68 ലക്ഷം കോടി രൂപയാണ് വിപണിയിൽ ലഭിച്ചത്. ഇതിൽ നല്ലൊരു പങ്കും ചെറുകിട നിക്ഷേപകരുടെ പണമാണ്. എന്നാൽ ഈ കമ്പനികൾക്കൊന്നും പ്രതീക്ഷിച്ച പ്രവർത്തന മികവ് കാട്ടാനായില്ല. പേടിഎം മുതൽ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് വരെയുള്ള ഐ.പി.ഒകളിൽ പണം മുടക്കിയ നിക്ഷേപകർക്ക് കനത്ത നഷ്‌ടമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |