കാലം മാറുന്നതനുസരിച്ച് കെട്ടിടങ്ങളുടെ രൂപകൽപ്പനയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. പഴയ കാലത്ത് കോടതിക്ക് പ്രത്യേക കെട്ടിടം, ആശുപത്രിക്ക് പ്രത്യേക കെട്ടിടം എന്ന ഭേദമൊന്നുമില്ലായിരുന്നു. സൗകര്യത്തിനു ലഭിക്കുന്ന കെട്ടിടങ്ങൾ കോടതിയാക്കുകയോ ആശുപത്രിയാക്കുകയോ മറ്റ് ഓഫീസുകളാക്കി മാറ്റുകയോ ആണ് ചെയ്തിരുന്നത്. അങ്ങനെ പ്രവർത്തിച്ചുവരുന്ന ഒട്ടേറെ കോടതികളും ആശുപത്രികളും മറ്റ് സർക്കാർ സ്ഥാപനങ്ങളും ഇന്ത്യയിലുണ്ട്. ഇപ്പോഴാകട്ടെ, ഓരോ സ്ഥാപനത്തിന്റെയും ആവശ്യങ്ങൾക്ക് അനുസൃതമായാണ് കെട്ടിടങ്ങൾ രൂപകൽപ്പന ചെയ്യുന്നത്. വിവിധ സ്ഥാപനങ്ങളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി കെട്ടിടങ്ങൾ രൂപകൽപ്പന ചെയ്യാൻ തുടങ്ങിയിട്ട് ഇന്ത്യയിൽ അധിക വർഷങ്ങളായിട്ടില്ല. ഓഫീസുകളുടെ കെട്ടും മട്ടും മാറാൻ തുടങ്ങിയത് ഐ.ടി സെക്ടറിന്റെ വളർച്ചയോടെയാണ്.
പുതിയ സർക്കാർ ഓഫീസുകൾ പോലും ആ രീതിയിൽ മാറിവരികയാണ്. എന്നാൽ കോടതി കെട്ടിടങ്ങളിൽ ഭൂരിപക്ഷവും ആ രീതിയിൽ മാറിയിട്ടില്ല. ഹൈക്കോടതി സമുച്ചയങ്ങൾ മാത്രമാണ് ആധുനിക രീതിയിൽ മാറിയിട്ടുള്ളത്. ഓരോ വർഷം കഴിയുന്തോറും കാലാവസ്ഥാ വ്യതിയാനങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നതിനാൽ ചൂടുകാലത്തും മറ്റും ഒട്ടേറെ ആളുകൾ ഒരുമിച്ചുകൂടേണ്ട ഓഫീസുകൾ ശീതീകരിച്ചതല്ലെങ്കിൽ അത് ആധുനിക കാലത്തിന് യോജിച്ചതായി മാറില്ല. എ.സി ഇല്ലാത്ത കാറുകൾ ഇപ്പോൾ ഒരു കാർ നിർമ്മാണ കമ്പനിയും പുറത്തിറക്കാറില്ല. സമൂഹത്തിൽ അങ്ങനെയുള്ള മാറ്റങ്ങൾ നടക്കുമ്പോൾ നമ്മുടെ സർക്കാർ സ്ഥാപനങ്ങളും അതനുസരിച്ച് കെട്ടിട മാതൃകയിലും രൂപകൽപ്പനയിലും മാറ്റങ്ങൾ വരുത്തേണ്ടിവരും.
സ്ഥലപരിമിതി, ഇരിപ്പിട സൗകര്യങ്ങളുടെ അഭാവം, മറ്റ് സജ്ജീകരണങ്ങളുടെയും സൗകര്യങ്ങളുടെയും കുറവ് എന്നിവയാൽ നമ്മുടെ കുടുംബ കോടതികൾ വീർപ്പുമുട്ടുകയാണെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ നടത്തിയ ഒരു പഠനത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നു. ഒരു ദീർഘകാല പദ്ധതി തയ്യാറാക്കി ഹൈക്കോടതിയും സർക്കാരും ഇത് പരിഹരിക്കാൻ ശ്രമങ്ങൾ തുടങ്ങേണ്ടതാണ്. കുടുംബകോടതികളിലെ സൗകര്യങ്ങളുടെ കാര്യത്തിൽ മഹാരാഷ്ട്ര, കർണാടക, ഡൽഹി, രാജസ്ഥാൻ സംസ്ഥാനങ്ങൾക്കു പിന്നിലാണ് കേരളത്തിന്റെ സ്ഥാനമെന്നാണ് പഠനത്തിൽ പറയുന്നത്. ഏറ്റുമാനൂർ കുടുംബ കോടതിയിൽ രണ്ടുപേർക്ക് കഷ്ടിച്ച് ഇരിക്കാനുള്ള സൗകര്യമേ കൗൺസലിംഗ് മുറിക്കുള്ളൂ. തിരുവനന്തപുരത്തെ നാല് കുടുംബ കോടതികളിലും പ്രത്യേകം സജ്ജീകരിച്ച കൗൺസലിംഗ് മുറികളില്ല. കൗൺസലിംഗിനും മറ്റും നല്ല സ്വകാര്യതയുള്ള, പ്രത്യേകം സജ്ജീകരിച്ച മുറികൾ ആവശ്യമാണ്. മുലയൂട്ടലിനും മറ്റും പ്രത്യേക സൗകര്യങ്ങളും മറകളും സ്ഥാപിച്ചിട്ടുള്ള മുറികളും ആവശ്യമാണ്.
ചുരുക്കിപ്പറഞ്ഞാൽ ജില്ലാ കോടതികളുടെ സൗകര്യങ്ങളല്ല ഒരു കുടുംബ കോടതിക്കു വേണ്ടത്. പത്തനംതിട്ട കുടുംബകോടതിയിൽ സാങ്കേതിക കാരണങ്ങളെത്തുടർന്ന് സിറ്റിംഗ് നടക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വിവാഹ മോചന കേസുകളുടെ എണ്ണം ഓരോ വർഷം കഴിയുന്തോറും കൂടിവരികയാണ് ചെയ്യുന്നത്. 2016-നും 2022-നും ഇടയിൽ ഡൈവോഴ്സ് കേസുകളുടെ എണ്ണം കേരളത്തിൽ 40 ശതമാനമാണ് വർദ്ധിച്ചത്. സംസ്ഥാനത്തെ 28 കുടുംബ കോടതികളിൽ ഒരു ദിവസം ശരാശരി 46 വിവാഹ മോചന കേസുകളാണ് എത്തുന്നത്. വിവാഹ മോചന കേസുകളിൽ കാലതാമസമില്ലാതെ തീർപ്പു കൽപ്പിക്കണമെന്ന് അടുത്തിടെ സുപ്രീംകോടതി നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. കേസുകൾ വേഗം തീർക്കുന്നതിന് കെട്ടിടങ്ങളുടെ പരിമിതി തടസമായി മാറാൻ പാടില്ല. അതിനാൽ തുടക്കത്തിൽ ഒരു ജില്ലയിൽ ഒരെണ്ണമെന്ന രീതിയിലെങ്കിലും കുടുംബകോടതികൾക്കു വേണ്ടി നിർമ്മിച്ച കെട്ടിടത്തിൽ കോടതികൾ തുടങ്ങാനുള്ള ശ്രമങ്ങൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |