ആറ്റിങ്ങൽ: ആറ്റിങ്ങലിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടവും, അപകടങ്ങളും ഒഴിവാക്കാൻ ബസ് സ്റ്റാൻഡ് മാമത്തേക്ക് മാറ്റണമെന്ന ആവശ്യം ശക്തം. 1998ൽ മാമത്ത് ആരംഭിച്ച ബസ് സ്റ്റാൻഡ് നിയമക്കുരുക്കിൽ കിടക്കുന്നതിനാൽ നിയമപരമായി സ്റ്റാൻഡ് മാറ്റം നടക്കില്ല. എന്നാൽ ആറ്റിങ്ങലിന്റെ മുഖം മാറി മാമത്ത് ബൈപ്പാസ് യാഥാർത്ഥ്യമാകുന്നതോടെ നിലവിലെ നഗരസഭ ബസ് സ്റ്റാൻഡ് ടെർമിനൽ അപ്രസക്തമാകും. അതിന്റെ മുന്നോടിയായി ബാങ്കുകൾ ആദ്യം മാമത്തേക്ക് മാറ്റിയിരുന്നു. പിന്നീട് സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളടക്കം നിരവധി സ്ഥാപനങ്ങൾ ഇതിനകം മാമത്തേക്ക് മാറ്റി. ഇനിയും സ്ഥാപനങ്ങളുൾപ്പെടെയുള്ളവ ഉടനെ മാറാനുള്ള തയാറെടുപ്പിലാണ്. 60 വർഷം മുമ്പ് നിർമ്മിച്ച നിലവിലെ ബസ് സ്റ്റാൻഡിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്താൽ ബന്ധപ്പെട്ടവർക്കായിട്ടില്ല. സ്ഥലപരിമിതിയും നിമിഷങ്ങൾ മാത്രമുള്ള സ്വകാര്യ ബസ് ഷെഡ്യൂളുകളും ബസുകളുടെ അമിത വേഗതയ്ക്കും അപകടങ്ങൾക്കും നിരന്തരം കാരണമായിട്ടുണ്ട്. കഴിഞ്ഞ 15ന് രാത്രി 8ന് സ്വകാര്യ ബസ് തട്ടി ബൈക്ക് യാത്രക്കാരനായ ഭിന്നശേഷിക്കാരൻ മരിച്ചത് ഈ പരമ്പരയിലെ ഒടുവിലത്തെ സംഭവമാണ്. കഴിഞ്ഞ നവംബർ 27ന് സ്വകാര്യ ബസ് തട്ടി 3 വിദ്യാർത്ഥികൾക്ക് പരിക്കേറ്റ സംഭവം വ്യാപക പ്രതിഷേധത്തിനും സ്വകാര്യ ബസ് തടയലിനും വഴിവച്ചു. പ്രതിഷേധം ശക്തമായതോടെ അധികൃതർ വാഹന പരിശോധന വ്യാപകമാക്കി. എന്നാൽ ഉന്നതതലങ്ങളിലെ ഇടപെടലിൽ വീണ്ടും പരിശോധന അധികൃതർ ഒഴിവാക്കി. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സ്വകാര്യ ബസുകൾ മുന്നറിയിപ്പില്ലാതെ മിന്നൽ പണിമുടക്ക് നടത്തിയിട്ടും ഇതുവരെ നടപടികൾ ഉണ്ടായിട്ടില്ല.
മാറ്റം നടപ്പാക്കണം
സ്വകാര്യ ബസുകളിലെ വേഗപ്പൂട്ട്, എയർഹോൺ തുടങ്ങിയവയുടെ ഉപയോഗം യഥാസമയം പരിശോധിക്കാനും തുടർനടപടികൾ ഉണ്ടായിട്ടില്ല. ഇതെല്ലാം വാഹനാപകടങ്ങൾ വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. ഇതിന് പരിഹാരമായി മാമം ചന്തയുടെ മുൻവശം മുതൽ നാളികേര വികസന കേന്ദ്രം വരെയുള്ള ഭാഗത്ത് സ്വകാര്യ ബസിന് പാർക്കിംഗ് സൗകര്യം നൽകി ബസ് സ്റ്റാൻഡ് മാറ്റം നടപ്പാക്കേണ്ടതുണ്ട്.
അനുകൂല ഘടകങ്ങളുണ്ട്
മാമത്തെ ബസ് സ്റ്റാൻഡ് മാറ്റത്തിന് ഒരുപാട് അനുകൂല ഘടകങ്ങൾ നിലവിലുണ്ട്. റോഡരികിലെ നഗരസഭയുടെ വഴിയിടം വാഹനയാത്രക്കാർക്ക് ഏറെ ഗുണകരമാകും. ബസ് പാർക്കിംഗിന് ഏറെ സ്ഥലസൗകര്യവും ഇവിടെയുണ്ട്. മാമം ചന്തയ്ക്ക് പുറത്തായതിനാൽ നിയമ തടസവും ഉണ്ടാകില്ല. ഇനി വേണ്ടത് സ്വകാര്യ ബസുകളുടെ ടൈം ഷെഡ്യൂളുകളുടെ പുനർനിർണയം മാത്രമാണ്. അതിനുള്ള നടപടിക്രമങ്ങൾ വകുപ്പുതല ചർച്ചകളിൽ പൂർത്തിയാക്കേണ്ട ആവശ്യമേയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |