നൂക്ക്: ഗ്രീൻലൻഡ് അമേരിക്കയ്ക്ക് ലഭിക്കില്ലെന്ന് പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം ജെൻസ് ഫ്രെഡറിക് നീൽസൺ. ഗ്രീൻലൻഡിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നുവെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു നീൽസൺ."ഗ്രീൻലൻഡ് അമേരിക്കയ്ക്ക് ലഭിക്കുമെന്ന് പ്രസിഡന്റ് ട്രംപ് പറയുന്നു. എന്നാൽ അമേരിക്കയ്ക്ക് അത് ലഭിക്കില്ല. ഞങ്ങൾ മറ്റാരുടെയും സ്വന്തമല്ല. ഞങ്ങളുടെ ഭാവി ഞങ്ങൾ തന്നെയാണ് തീരുമാനിക്കുന്നത്"- നീൽസൺ സോഷ്യൽ മീഡിയിലൂടെ പറഞ്ഞു.
"നമുക്ക് ഗ്രീൻലൻഡ് ലഭിക്കും. അതെ 100 ശതമാനം ഉറപ്പ്"- എന്നാണ് ട്രംപ് നേരത്തെ പറഞ്ഞത്. അർദ്ധ സ്വയംഭരണാധികാരമുള്ള ഡാനിഷ് പ്രദേശം ഏറ്റെടുക്കുന്നതിനെ കുറിച്ച് ചർച്ചകൾ നടത്തിയെന്നും ട്രംപ് പറഞ്ഞു.
ഗ്രീൻലാൻഡിന്റെ വടക്കുള്ള യു.എസ് സൈനിക താവളത്തിൽ സന്ദർശനം നടത്തുന്നതിനിടെ,ദ്വീപ് സുരക്ഷിതമായി സൂക്ഷിക്കാൻ ഡെൻമാർക്ക് ശ്രമിക്കുന്നില്ലെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് കുറ്റപ്പെടുത്തിയിരുന്നു. ദ്വീപ് സംരക്ഷിക്കാൻ അമേരിക്കയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വാൻസ് ഗ്രീൻലൻഡ് സന്ദർശിച്ച അതേ ദിവസമാണ് നീൽസൺ പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തത്. 33കാരനായ നീൽസൺ ഗ്രീൻലൻഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ്.
നേരത്തെ കാനഡയെയും ട്രംപ് ലക്ഷ്യമിട്ടിരുന്നു. കാനഡയെ അമേരിക്കയുടെ 51ആം സംസ്ഥാനമാക്കാമെന്നാണ് പറഞ്ഞത്. കാനഡ യു.എസിൽ ലയിച്ചാൽ നികുതികൾ കുറയുമെന്നും റഷ്യയുടെയും ചൈനയുടെയും ഭീഷണിയുണ്ടാവില്ലെന്നുമായിരുന്നു ട്രംപിന്റെ വാഗ്ദാനം. പിന്നാലെ അമേരിക്കയുമായുള്ള പഴയ ബന്ധം പൂർണമായി അവസാനിച്ചെന്ന് പുതിയ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കുകയുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |