₹ 6500 - 10,000 ഫീസ്
തിരുവനന്തപുരം: നാലുവർഷ ബിരുദ കോഴ്സിലെ നൈപുണ്യ പരിശീലനത്തിന് വിദ്യാർത്ഥികൾ വൻതുക മുടക്കണം. കോളേജിന് പുറത്തുപോയി പഠിക്കുകയും വേണം. ഐ.എച്ച്.ആർ.ഡി, അസാപ്പ്, കെൽട്രോൺ തുടങ്ങിയ ഏജൻസികളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. 6500 മുതൽ 10,000 രൂപ വരെ ഫീസും നൽകണം.
പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്ക് ഈ തുക മുടക്കി നൈപുണ്യപരിശീലനം ബുദ്ധിമുട്ടാവും. സോഫ്‌റ്റ്‌വെയർ, കമ്പ്യൂട്ടർ അധിഷ്‌ഠിത കോഴ്സുകളാണ് പരിശീലനത്തിലേറെയും.
കോളേജുകളിൽ ചെറിയ ഫീസീടാക്കി നൈപുണ്യപരിശീലന കോഴ്സുകൾ നടത്തുകയാണ് പരിഹാരം. മൂന്ന് സ്കിൽ എൻഹാൻസ്മെന്റ് കോഴ്സുകളാണ് ബിരുദത്തിലുള്ളത്. കുട്ടികൾ പുറത്തുള്ള കോഴ്സ് പഠിക്കുന്നത് അദ്ധ്യാപകരുടെ ജോലിയെപ്പോലും ബാധിക്കും. ഭൂരിഭാഗം കോളേജുകളിലും അദ്ധ്യാപകരുടെ ജോലിഭാരം ക്രമീകരിച്ച് തസ്തിക നിലനിറുത്താൻ തക്കവിധമാണ് കോഴ്സുകൾ അനുവദിക്കുന്നത്.
കേരളസർവകലാശാലയിൽ ഏപ്രിൽ21നാണ് രണ്ടാംസെമസ്റ്റർ പരീക്ഷ. അതുവരെ ക്ലാസെടുക്കാമെന്നാണ് സർവകലാശാലയുടെ നിർദ്ദേശം. കോളേജുകളിൽ 35 ശതമാനത്തിലേറെയുള്ള ഗസ്റ്റ് അദ്ധ്യാപകരുടെ കാലാവധി മാർച്ചിൽ അവസാനിച്ചു. ഇവരോട് തുടരാൻ നിർദ്ദേശിച്ചിട്ടില്ല. ഒട്ടുമിക്ക വകുപ്പുകളിലും കുറഞ്ഞത് രണ്ട് ഗസ്റ്റ് അദ്ധ്യാപകരുണ്ട്. കാലാവധി നീട്ടിയില്ലെങ്കിലും ചിലർ സ്വമേധയാ ഓൺലൈൻ ക്ലാസെടുത്ത് സിലബസ് തീർക്കുന്നുണ്ട്.
പരീക്ഷയ്ക്ക് തൊട്ടുമുൻപും
കോഴ്സ് മാറ്റം
കേരളയിൽ ഏപ്രിലിൽ പരീക്ഷയാണെങ്കിലും മാർച്ച് പകുതിവരെ കോഴ്സ് മാറ്റത്തിനും രജിസ്ട്രേഷനും അവസരംനൽകി. തിരുത്തലുകൾക്കെന്ന പേരിലായിരുന്നു ഈ സൗകര്യം. സെമസ്റ്ററിന്റെ തുടക്കത്തിൽ നൽകേണ്ട സൗകര്യമാണ് അവസാനം നൽകിയത്. കുട്ടികളിലും അദ്ധ്യാപകരിലും ആശയക്കുഴപ്പമുണ്ടാക്കാനേ ഇതുപകരിച്ചുള്ളൂ.
മൂല്യനിർണയവും കുഴപ്പത്തിലേക്ക്
കേരളയിൽ മൂല്യനിർണയം ജോലിയുടെ ഭാഗമാണ്. പ്രത്യേക പ്രതിഫലമില്ല. തങ്ങൾ പഠിപ്പിക്കുന്നത്രയും കുട്ടികളുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തിയാൽ മതിയെന്നാണ് അദ്ധ്യാപകരുടെ നിലപാട്. കൂടുതൽ പേപ്പറുകൾ നോക്കുന്നതിന് പ്രതിഫലം നൽകണമെന്നും ആവശ്യപ്പെടുന്നു. എം.ജിയിലും കാലിക്കറ്റിലും അധികം പേപ്പറുകൾക്ക് പ്രതിഫലം നൽകുന്നുണ്ട്. വിദ്യാർത്ഥികളിൽ നിന്ന് മൂല്യനിർണയത്തിനും ക്യാമ്പിനുമടക്കം പണമീടാക്കുന്നുണ്ട്.
നൈപുണ്യപരിശീലനത്തിന് അസാപ്, ഐ.എച്ച്.ആർ.ഡി, കെൽട്രോൺ എന്നിവയെ നിയോഗിച്ച് ഉത്തരവിറക്കിയിട്ടുണ്ട്
-ഡോ.കെ.എസ് അനിൽകുമാർ
രജിസ്ട്രാർ, കേരള സർവകലാശാല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |