കൽപ്പറ്റ: പശ്ചിമഘട്ട വയനാടൻ ഭൂപ്രകൃതിയിൽ നിന്ന് പുതിയ ഇനം തുമ്പിയെ കൂടി ( സൂചിതുമ്പി) കണ്ടെത്തി ഗവേഷകർ. യൂഫേയ വയനാഡെൻസിസ് എന്ന ശാസ്ത്ര നാമം നൽകിയ തുമ്പി വയനാടൻ അരുവിയൻ ( വയനാടൻ ടോറന്റ് ഡാർട്ട്) എന്നറിയപ്പെടും. വനപ്രദേശത്തെ അരുവികൾക്ക് സമീപമാണ് വയനാടൻ അരുവിയനെ കൂടുതലും കാണപ്പെടുന്നത്.
എസ്എസ് അനൂജ് (കേരള കാർഷിക സർവകലാശാല, വെള്ളായണി), സി സുഷാന്ത് (വാർബ്ലേഴ്സ് ആൻഡ് വേഡേഴ്സ്), ഡോ. കലേഷ് സദാശിവൻ (ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി, തിരുവനന്തപുരം), വിനയൻ പി. നായർ (അൽഫോൻസ കോളേജ്, പാല), ഡോ. ദത്തപ്രസാദ് സാവന്ത്, ഡോ. മിലിന്ദ് ഭകരെ (മഹാരാഷ്ട്ര) എന്നിവരടങ്ങിയ സംഘമാണ് കണ്ടെത്തലിന് പിന്നിൽ. ഇതോടെ പശ്ചിമഘട്ടത്തിലെ തുമ്പികളുടെ എണ്ണം (ഡ്രാഗൺഫ്ലൈസ്, ഡാംസെൽ ഫ്ലൈസ്) 223 ആയി. കേരളത്തിൽ 191ആണ്.
വയനാടൻ അരുവിയനെ ആദ്യം കാണുന്നത് 2013ൽ
2013ൽ നടത്തിയ ജന്തു ജാല സർവേയിൽ തിരുനെല്ലിയിലെ കാളിന്ദി നദിയിൽനിന്നാണ് ഗവേഷകർ ആദ്യമായി യൂഫേയ വയനാഡെൻസിസിനെ കാണുന്നത്. തുടന്ന് 2019 വരെ ഇതേ ഭാഗത്ത് കൂടുതൽ നിരീക്ഷണങ്ങൾ നടത്തി. പിന്നീട്, 2019 മുതൽ 2023 വരെയുള്ള ഗവേഷണത്തിൽ കണ്ണൂരിലെ ആറളം, കർണാടകയിലെ കൂർഗിലെ വിവിധ ഭാഗങ്ങളിൽ ഈ തുമ്പിയെ കാണാനായി.ആദ്യഘട്ടത്തിൽ മഹാരാഷ്ട്രയിൽ കണ്ടെത്തിയ യൂഫേയ സ്യൂഡോഡിസ്പാർ എന്ന ഇനമായി ഇതിനെ തെറ്റിദ്ധരിച്ചിരുന്നു. എന്നാൽ തന്മാത്ര പഠനത്തിൽ ഇരു വിഭാഗത്തിനും രൂപശാസ്ത്രപരമായും ജനിതകപരമായും സാരമായ വ്യത്യാസമുള്ളതായി ഗവേഷകർ തിരിച്ചറിഞ്ഞു.
'പുതിയ ജീവിവർഗത്തിന്റെ ആവാസ വ്യവസ്ഥ വളരെ പരിമിതമാണ്. അതിനാൽ ജല അകശേരുക്കളുടെ സംരക്ഷണത്തിന് മുൻഗണന നൽകേണ്ടതുണ്ട് '. ഡോ. കലേഷ് സദാശിവൻ (ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി, തിരുവനന്തപുരം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |