തിരുവനന്തപുരം: 'അപ്പയായിരുന്നു മുത്തിന്റെ കൂട്ട്. അവന് ടെന്നിസിൽ താത്പര്യമുണ്ടെന്ന് അറിഞ്ഞപ്പോൾ മികച്ച കളിക്കാരനാക്കണമെന്ന് അപ്പ പറയുമായിരുന്നു. സ്വർഗത്തിലിരുന്ന് അപ്പ സന്തോഷിക്കുന്നുണ്ടാവും...
കേരളത്തിന്റെ പ്രിയനേതാവ് ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മന്റെ വാക്കുകളിൽ മകന്റെ നേട്ടത്തിൽ സന്തോഷവും പിതാവിന്റെ വിരഹത്തിൽ സങ്കടവും നിറഞ്ഞു.
മികച്ച ടെന്നിസ് താരമായി വളർന്ന എഫിനോഹ ഉമ്മൻ റിച്ചിയുടെ പോരാട്ടം നേരിൽ കാണാനെത്തിയതാണ് മറിയ. ഒപ്പം ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനുമുണ്ട്. തിരുവനന്തപുരം കുമാരപുരം രാമനാഥൻകൃഷ്ണൻ ടെന്നിസ് കോംപ്ലക്സിലെ ഗ്രൗണ്ടിൽ നീല ജേഴ്സിയണിഞ്ഞ് ഉമ്മൻചാണ്ടിയുടെ മുത്ത് സ്മാഷുകൾ പായിക്കുകയാണ്. പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസിയായ ഇൻകെലും കെ.എസ്.ഐ.ഡി.സിയും ചേർന്ന് സംഘടിപ്പിച്ച ഓപ്പൺ പ്രൈസ് മണി ടെന്നിസ് ടൂർണമെന്റാണ്. രണ്ടിനങ്ങളിൽ എഫി ചാമ്പ്യനായി. ബോയ്സ് അണ്ടർ 18 സിംഗിൾസിലും മെൻസ് ഡബിൾസിലും. മെൻസ് സിംഗിൾസിൽ ഫൈനലിലുമെത്തി. ഡബിൾസിൽ അദ്വൈത് ആയിരുന്നു പങ്കാളി.
'എഫിയെ മത്സരങ്ങൾക്ക് കൊണ്ടുപോകുമ്പോൾ എനിക്കുള്ള ധൈര്യം അപ്പയായിരുന്നു. തിരക്കിനിടെ കളി കാണാൻ എത്തിയിട്ടില്ല. എങ്കിലും എഫിയുടെ മത്സരമെന്തായെന്ന് വിളിച്ച് ചോദിക്കും - മറിയ പറഞ്ഞു. ചെറുമകന്റെ കളി കാണുമ്പോൾ ചെറിയ ടെൻഷനുണ്ടെന്ന് മറിയാമ്മ ഉമ്മൻ.
മുത്തച്ഛൻ സമ്മാനിച്ച ട്രോഫി
അഞ്ചുവർഷം മുൻപ് കേരള സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ എഫി വിജയിച്ചപ്പോൾ സമ്മാന വിതരണത്തിന് എത്തിയത് ഉമ്മൻ ചാണ്ടിയായിരുന്നു. ചെറുപുഞ്ചിരിയോടെ അദ്ദേഹം എഫിക്ക് സമ്മാനം നൽകി. പ്രിയ മുത്തച്ഛന്റെ കൈയിൽ നിന്ന് വാങ്ങിയ ട്രോഫി നിധിപോലെ അവൻ സൂക്ഷിക്കുന്നു
2024ൽ ശ്രീചിത്ര സ്റ്റേറ്റ് റാങ്കിംഗ് ടൂർണമെന്റിൽ അണ്ടർ 18 ഡബിൾസ് വിജയിയായി. ഓൾ ഇന്ത്യാ ടെന്നിസ് അസോസിയേഷൻ നാഷണൽ റാങ്കിംഗിൽ ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ മത്സരിച്ചു
റോജർ
ഫെഡറർ ഇഷ്ടതാരം
മുൻ ലോക ഒന്നാംറാങ്ക് താരംസ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡററാണ് എഫിനോഹയുടെ ഇഷ്ട ടെന്നീസ് താരം.ഫെഡററുടെ കളിെെശലിയാണ് എഫിനോഹയ്ക്കെന്ന് പലരും പറയാറുണ്ട്. ഗ്രീൻവാലി ഇന്റർനാഷണൽ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് എഫി. ജഗതിയിലാണ് താമസം. ട്രിവാൻഡ്രം ടെന്നിസ് ക്ലബിൽ നിതിൻ ജസ്റ്റിനാണ് പരിശീലകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |