തിരുവനന്തപുരം : മകൾ വീണാ വിജയനെതിരായ മാസപ്പടിക്കേസിൽ മാദ്ധ്യമങ്ങളോട് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മകൾ തെറ്റു ചെയ്തിട്ടില്ലെന്നും കേസിന്റെ ലക്ഷ്യം താനാണെന്നും അത് പാർട്ടി തിരിച്ചറിഞ്ഞതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മകളുടെ പേരു മാത്രമായി പരാമർശിക്കാതെ എന്റെ മകൾ എന്ന് അന്വേഷണ ഏജൻസികൾ കൃത്യമായി എഴുതിവച്ചത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
സേവനത്തിന് നൽകിയ പണമെന്ന് മകളും സി.എം.ആർ.എൽ കമ്പനിയും പറഞ്ഞിട്ടുണ്ട്. സി.എം.ആർ,എൽ നൽകിയ പണത്തിന്റെ ജി.എസ്.ടിയും ആദായനികുതിയും അടച്ചതിന്റെ രേഖകളുമുണ്ട്. ഈ കാര്യങ്ങളെല്ലാം തിരിച്ചറിഞ്ഞതു കൊണ്ടാണ് പാർട്ടി നേതൃത്വം ഈ നിലയിൽ പ്രതികരിക്കുന്നത്. ബിനീഷിനെതിരെ കേസ് വന്നപ്പോൾ അതിൽ കോടിയേരിക്കെതിരെ ആരോപണം ഉണ്ടായിരുന്നില്ല. ഇവിടെ തന്നെയാണ് ലക്ഷ്യമിടുന്നതെന്നും പിണറായി പറഞ്ഞു.
മാദ്ധ്യമങ്ങളൊന്നും മകളുടെ കമ്പനി ആദായ നികുതി അടച്ചതിന്റെയും ജി.എസ്.ടി അടച്ചതിന്റെയും കണക്കുകൾ പറയുന്നില്ല. മാദ്ധ്യമങ്ങൾക്ക് വേണ്ടത് എന്റെ ചോരയാണ്. അത് അത്രവേഗം കിട്ടുമെന്ന് നിങ്ങളാരും കരുതേണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |