മുംബയ്: മറ്റു രാജ്യങ്ങൾക്ക് മേൽ ചുമത്തിയിരുന്ന ഇറക്കുമതി ചുങ്കം മരവിപ്പിച്ച പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നടപടിയിൽ കുതിച്ച് യുഎസ് വിപണി. 2008ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന നേട്ടമാണ് സൂചികകളിൽ ഇന്നലെയുണ്ടായത്. ഇളവിൽ നിന്ന് ചെെനയെ ഒഴിവാക്കി ട്രംപ്, തീരുവ 125 ശതമാനമാക്കി ഉയർത്തി.
ഡൗ ജോൺസ് സൂചിക 2962 പോയിന്റ് (7.8ശതമാനം) ഉയർന്നാണ് ക്ലോസ് ചെയ്തത്. 2020 മാർച്ചിന് ശേഷമുള്ള ഡൗ ജോൺസിന്റെ ഏറ്റവും വലിയ പ്രതിദിന നേട്ടമാണിത്. എസ് ആൻഡ് പി 500 9.52 ശതമാനം നേട്ടതോടെ 2008ന് ശേഷമുള്ള ഏറ്റവും വലിയ നേട്ടം രേഖപ്പെടുത്തു. നാസ്ഡാക് സൂചിക 12.16 ശതമാനമാണ് ഉയർന്നത്. ബിറ്റ്കോയിന് 5.4 ശതമാനം ഉയർന്നു. വാൾസ്ട്രീറ്റിലെ നേട്ടത്തിന്റെ ചുവടുപിടിച്ച് വ്യാഴാഴ്ച ഏഷ്യൻ വിപണികളുടെ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്.
അതേസമയം, വ്യാപാരയുദ്ധത്തിൽ ചൈനയും അമേരിക്കയും തമ്മിലുള്ള പോര് മുറുകുന്നു. മറ്റു രാജ്യങ്ങൾക്ക് മേൽ ചുമത്തിയിരുന്ന ഇറക്കുമതി ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ച ട്രംപ് ഭരണകൂടം ചൈനയ്ക്ക് ഇളവ് നൽകിയില്ല. പകരം ചൈനയുടെ ഇറക്കുമതി തീരുവ 125 ശതമാനമായി ഉയർത്തുകയും ചെയ്തു. ചൈന ഒഴികെയുള്ള മറ്റു രാജ്യങ്ങൾക്ക് അടിസ്ഥാന തീരുവ 10 ശതമാനമായിരിക്കും. അധികമായി ചുമത്തിയ തീരുവയാണ് 90 ദിവസത്തേക്ക് മരവിപ്പിച്ചിരിക്കുന്നത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലിവിറ്റാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കൻ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്നലെ 34 ശതമാനത്തിൽ നിന്ന് 84 ശതമാനമായി ചൈന ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ ചൈനയ്ക്കെതിരെ ഇറക്കുമതി ചുങ്കം യു.എസ് 125 ശതമാനമായി വർദ്ധിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |